എസ്.എസ്. രാജമൗലിയുടെ ബാഹുബലിക്ക് മൂന്നാം ഭാഗം വരുമെന്ന അഭ്യൂഹങ്ങൾ ശക്തം. നെറ്റ്ഫ്ലിക്സിൻ്റെ 'ബാഹുബലി: ദ് ടോർച്ച്ബിയറർ' എന്ന ഡോക്യുമെന്ററിയിലെ ഒരു വീഡിയോയാണ് ചർച്ചകൾക്ക് കാരണം.
ഇന്ത്യൻ സിനിമാ വ്യാവസായത്തിലെ വലിയൊരു നാഴിക കല്ലായി മാറിയ സിനിമയാണ് എസ്എസ് രാജമൗലിയുടെ ബാഹുബലി ഫ്രാഞ്ചൈസി. മേക്കിങ്ങിലും പ്രമേയത്തിലും മാത്രമല്ല ഇന്ത്യൻ ബോക്സ് ഓഫീസിൽ തന്നെ ചരിത്രം കുറിച്ച ഫ്രാഞ്ചൈയുടെ മൂന്നാം ഭാഗം വരുന്നുവെന്ന വിവരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും നിറയുന്നത്. നെറ്റ്ഫ്ലിക്സിന്റെ ‘ബാഹുബലി: ദി ടോർച്ച്ബിയറർ’ എന്ന ഡോക്യുമെന്ററിയുടെ ഒരു വീഡിയോയാണ് ഈ ചർച്ചകൾക്കിപ്പോൾ വഴിവച്ചിരിക്കുന്നത്.
പ്രഭാസ്, റാണ ദഗ്ഗുബതി, അനുഷ്‌ക ഷെട്ടി എന്നിവർ ഉൾപ്പെടുന്നതാണ് ഡോക്യുമെന്ററി. ഇതിന്റെ അവസാന ഭാഗത്തെ ക്ലിപ്പാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വൈറലായ ക്ലിപ്പിൽ, "ലോകം ഇതുവരെ തയ്യാറായിട്ടില്ലായിരിക്കാം, പക്ഷേ ബാഹുബലി ഉണ്ടാകും" എന്ന് റാണ പറയുന്നുണ്ട്. ഇത് കേട്ട ഉടനെ പ്രഭാസ് പുഞ്ചിരിച്ച് കൊണ്ട് മൂന്ന് വിരലുകൾ ഉയർത്തുന്നത് കാണാം. ഇതോടെ അനുഷ്കയും റാണയും പ്രഭാസിന്റെ കൈ പിടിച്ച് താഴ്ത്തുന്നുണ്ട്. പിന്നാലെ 'ദി ലെഗസി കണ്ടിന്യൂസ്' എന്ന് എഴുതി കാണിക്കുന്നുമുണ്ട്. പിന്നാലെ ബാഹുബലി 3 ഉണ്ടാകുമെന്ന നിഗമനത്തിൽ സിനിമാസ്വാദകർ എത്തിക്കഴിഞ്ഞു. എന്നാൽ നിർമ്മാതാക്കളിൽ നിന്നോ രാജമൗലിയിൽ നിന്നോ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
‘ബാഹുബലി: ദി ടോർച്ച്ബിയറർ’ ഇന്നാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചത്. നാല് എപ്പിസോഡുകളാണ് ഡോക്യുമെന്ററിയ്ക്ക് ഉള്ളത്. ബാഹുബലി ഫ്രാഞ്ചൈസികൾ എങ്ങനെയാണ് നിർമ്മിച്ചതെന്നും അവ എങ്ങനെയാണ് ആഗോള വിജയമായതെന്നും ഇതിൽ കാണിക്കുന്നുണ്ട്. തിരശ്ശീലയ്ക്ക് പിന്നിലെ ദൃശ്യങ്ങളും അഭിനേതാക്കളുമായുള്ള സംഭാഷണങ്ങളും സെറ്റിലെ നിമിഷങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്.
2015ലാണ് ബാഹുബലി: ദ ബിഗിനിങ് റിലീസ് ചെയ്യുന്നത്. പ്രഭാസ്, റാണ ദഗ്ഗുബാട്ടി, തമന്ന ഭാട്ടിയ ,അനുഷ്ക ഷെട്ടി തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ സത്യരാജ്, നാസർ, രമ്യ കൃഷ്ണൻ ,തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. തെലുങ്ക് ,തമിഴ് ഭാഷകളിലായി ചിത്രീകരിച്ച ബാഹുബലി മലയാളമുൾപ്പടെ ആറു ഭാഷകളിൽ മൊഴി മാറ്റിയും പ്രദർശനത്തിന് എത്തി. 650 കോടി രൂപയായിരുന്നു ഫൈനൽ കളക്ഷൻ. പിന്നീട് 2017ൽ ചിത്രത്തിന്റെ രണ്ടാംഭാഗം ബാഹുബലി : ദ കൺക്ലൂഷൻ റിലീസ് ചെയ്തു. വൻ ഹിറ്റായി മാറിയ ചിത്രത്തിന്റെ ഫൈനൽ കളക്ഷൻ 1700 കോടിക്ക് മുകളിലായിരുന്നുവെന്ന് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു.



