നഗ്ന ഫോട്ടോഷൂട്ട് കേസില്‍ പൊലീസ് സ്റ്റേഷൻ കയറി രണ്‍വീര്‍ സിംഗ്.


അടുത്തിടെ ബോളിവുഡ് നടൻ രണ്‍വീര്‍ സിംഗ് നഗ്ന ഫോട്ടോഷൂട്ട് നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു. സ്ത്രീകളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഒരുവിഭാ​ഗം രം​ഗത്തെത്തുകയും രൺവീറിനെതിരെ മുംബൈ പൊലീസ് കേസെടുക്കുകയും ചെയ്‍തിരുന്നു. സംഭവത്തില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെ രണ്‍വീര്‍ സിംഗ് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായെന്നാണ് പുതിയ റിപ്പോര്‍ട്ട്. നടൻ രണ്‍വീര്‍ സിംഗിന്റെ മൊഴി രേഖപ്പടുത്തകയും ചെയ്‍തു.

പല തവണ പൊലീസ് നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് ഇന്ന് രണ്‍വീര്‍ സിംഗ് ഹാജരായിരിക്കുന്നത്. നടൻ രണ്‍വീര്‍ സിംഗിന് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‍തതതിനെ വിമര്‍ശിച്ച് ഒരുവിഭാഗം പേര്‍ രംഗത്ത് എത്തിയിരുന്നു. 'കശ്‍മീർ ഫയൽ' സംവിധായകൻ വിവേക് അഗ്‌നിഹോത്രി അടക്കമുള്ളവരായിരുന്നു രണ്‍വീര്‍ സിംഗിനെ പിന്തുണച്ച് രംഗത്ത് എത്തിയത്. എന്തായാലും രണ്‍വീര്‍ സിംഗ് മൊഴി നല്‍കിയ സാഹചര്യത്തില്‍ കേസിന്റെ തുടര്‍ സാധ്യതകള്‍ എന്തായിരിക്കും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ അടക്കമുള്ളവര്‍.

ജൂലൈ 21നാണ് രൺവീറിന്റെ ന​ഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നത്. പിന്നാലെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയിരുന്നത്. ഒരു സ്ത്രീയാണ് ഇത്തരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയതെങ്കില്‍ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ എന്ന് ചോദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രവർത്തിയും രം​ഗത്തെത്തിയിരുന്നു. ശേഷമാണ് താരത്തിനെതിരെ മുംബൈ പൊലീസ് കേസെടുത്തത്. എൻജിഒ ഭാരവാഹിയും, ഒരു ഒരു വനിതാ അഭിഭാഷകയുമാണ് രൺവീർ സിങിനെതിരെ പൊലീസിൽ പരാതി നൽകിയത്. നടനെതിരെ ഐടി നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.

നടൻ രണ്‍വീര്‍ സിംഗ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ജയേഷ്‍ഭായി ജോര്‍ദാര്‍' ആയിരുന്നു. നവാഗതനായ ദിവ്യാംഗ് ഥക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. രചനയും ദിവ്യാംഗ് ഥക്കറായിരുന്നു. ചിത്രം വലിയ വിജയമായിരുന്നില്ല.

Read More : നോമിനേഷനില്‍ 'മിന്നല്‍ മുരളി' ഒന്നാമത്, 'കുറുപ്പ്' രണ്ടാമത്, സൈമ അവാര്‍ഡ്‍സ് ബെംഗളൂരുവിൽ