ഭാര്യ ആർതിയുമായുള്ള പ്രശ്നത്തില്‍ സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നതായി നടൻ രവി മോഹൻ അറിയിച്ചു. തന്റെ കുടുംബം തകർക്കാൻ 'ഇഡ്ഡലി നടി' എന്ന് വിശേഷിപ്പിച്ച ഒരു നടി ശ്രമിച്ചുവെന്ന് അദ്ദേഹം വൈകാരികമായി ആരോപിച്ചു.
മലയാളികൾക്ക് അടക്കം ഏറെ പ്രിയങ്കരനായ താരമാണ് രവി മോഹൻ. സമീപകാലത്തായി ഭാര്യ ആർതിയുമായുള്ള പ്രശ്നങ്ങളിലാണ് താരം. പതിനാല് വർഷം നരക ജീവിതമായിരുന്നു നയിച്ചതെന്നും അതിൽ നിന്നും മുക്തി നേടുകയാണെന്നും പറഞ്ഞ് ആർതിയുമായുള്ള ബന്ധം രവി അവസാനിപ്പിച്ചിരുന്നു. ഇതിനിടെ ഗായിക കെനീഷയുമായി രവിക്ക് ബന്ധമുണ്ടെന്നടക്കം പ്രചരിച്ചു. ഇരുവരും ഒന്നിച്ച് പൊതുവേദികളിൽ എത്തിയതായിരുന്നു കാരണം. സൈബർ ബുള്ളിയിങ് പരിധി വിട്ടതോടെ രവിയുമായുള്ള സൗഹൃദം അവസാനിപ്പിച്ച് കെനീഷ പോയി. ഇതിന് പിന്നാലെ വളരെ വൈകാരികമായി രവി മോഹൻ മാധ്യമങ്ങൾക്ക് മുന്നിൽ എത്തി.

ആർതിയുമായുള്ള വിവാഹമോചനം നടക്കുന്നത് വരെ സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നെന്ന് പറഞ്ഞ രവി മോഹൻ, അവർക്കെതിരെ ശക്തമായ ആരോപണങ്ങളാണ് ഉയർത്തിയത്. ഇതിനിടെ തന്റെ കുടുംബത്തെ നശിപ്പിക്കാൻ ശ്രമിച്ചൊരു നടിയെ കുറിച്ചും രവി മോഹൻ പറഞ്ഞു. ഇതാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരിക്കുന്നത്. 'ഇഡ്ഡലി നടി' എന്നായിരുന്നു ഈ അഭിനേത്രിയെ രവി മോഹൻ വിശേഷിപ്പിച്ചത്.
"ഒരു മൂന്ന് ലെറ്റർ നടിയുണ്ട്. അവരുടെ പേര് പറഞ്ഞാൽ കേസ് വരും. ഇഡ്ഡലി നടി എന്ന് പറയാം. മുതിർന്ന മൂന്ന് നടന്മാർ ഇവരെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. തങ്ങളുടെ കുടുംബത്തെ ഇല്ലാതാക്കൻ ശ്രമിച്ചവളാണ് അവരെന്ന് പറഞ്ഞ് വളരെ മോശം ഭാഷയിൽ എന്നോട് പറഞ്ഞു. മൂന്ന് ആണുങ്ങളുടെ കുടുംബത്തെ ഇല്ലാതാക്കൾ ശ്രമിച്ചൊരു സ്ത്രീ. അവരാണ് എന്റെ ജീവിതത്തെ പറ്റ പറയുന്നത്. വേറെ എന്തെങ്കിലും വിഷയത്തെ പറ്റി പറഞ്ഞാൽ സ്വയം ഫെമിനിസ്റ്റ് ആണെന്ന് പറയും. എന്ത് നാടകമാണിത്. എന്നെ കുറിച്ച് പറയാൻ നിങ്ങൾക്ക് എന്തെങ്കിലും യോഗ്യതയുണ്ടോ. ഇങ്ങനെയുമുള്ള മനുഷ്യന്മാരുണ്ടോ. എന്നെക്കാളും നന്നായി അഭിനയിക്കുമോ? അഭിനയിച്ചോ. ഞാൻ തന്നെ നിങ്ങളുടെ കാലിൽ വീഴാം. അവാർഡ് വാങ്ങണോ? വാങ്ങിച്ചോ. ഒരാൾ മോശമാണെന്ന് പറയാൻ നിനക്ക് എന്ത് യോഗ്യതയാണ് ഉള്ളത്. എല്ലാവരേയും നീയാണോ പെറ്റത്", എന്നായിരുന്നു രവി മോഹന്റെ വാക്കുകൾ.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇത് നടി ഖുശ്ബു ആണെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. ആർതിയുടെ അടുത്ത സുഹൃത്താണ് ഖുശ്ബു. ആർതി, രവി മോഹനെതിരെ പങ്കുവയ്ക്കുന്ന എല്ലാ പോസ്റ്റിനും താഴെ പിന്തുണച്ചു കൊണ്ടുള്ള കമന്റുകൾ ഇടാറുണ്ടെന്നും ഇവരാണ് എല്ലാത്തിനും കാരണമെന്നുമാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒന്നടങ്കം പറയുന്നത്.



