'സാരിയുടെ മുകളിൽ കൂടി വയറു കാണാതെ തോർത്ത് മുറുക്കിക്കെട്ടണോ? അതൊന്നും എന്നെക്കൊണ്ട് പറ്റില്ല.'
തന്നെക്കുറിച്ചും തന്റെ വസ്ത്രധാരണത്തെക്കുറിച്ചും മൂത്ത മകൻ കിച്ചുവുമായുള്ള ബന്ധത്തെക്കുറിച്ചും വരുന്ന കമന്റുകൾക്ക് മറുപടിയുമായി രേണു സുധി. എല്ലാവരേയും പോലെ ഒരു മനുഷ്യനാണ് താനും. സങ്കടങ്ങളും സന്തോഷങ്ങളും അടക്കം എല്ലാ വികാരങ്ങളുമുണ്ട്. ഭർത്താവ് മരിച്ചെന്ന് പറഞ്ഞ് ഒന്നും പറ്റില്ലെന്ന അവസ്ഥയാണെന്നും രേണു പറയുന്നു.
''എന്റെ പപ്പക്കും അമ്മയ്ക്കും സുഖമില്ല. ഞാനാണ് വീട് നോക്കുന്നത്. എനിക്ക് നോക്കിയേ പറ്റത്തുള്ളൂ. എന്റെ കുഞ്ഞുങ്ങളെ എനിക്ക് പട്ടിണിക്കിടാൻ പറ്റില്ല. ജീവിതം വഴിമുട്ടി നിന്നപ്പോൾ എന്തോ ഭാഗ്യം പോലെ ചെറിയ ചെറിയ ആൽബങ്ങളും നാടകങ്ങളും ചെയ്ത് വന്നതാണ് ഞാൻ. സുധിച്ചേട്ടന്റെ അനുഹഗ്രഹം കൊണ്ടായിരിക്കും ബിഗ് ബോസ് പോലെ വലിയൊരു ഷോയിലേക്ക് എന്നെ വിളിച്ചതും. അവിടെ ആയിരുന്നപ്പോൾ ഞാൻ എന്താണെന്ന് നിങ്ങൾ എല്ലാവരും കണ്ടതാണ്. കുറ്റം പറയുന്ന ഒരു വിഭാഗം ഉണ്ടായിട്ടും എന്നെ ഇഷ്ടപ്പെടുന്നവർ അപ്പോഴും ഉണ്ടായി'', രേണു പറഞ്ഞു.
വസ്ത്രധാരണത്തെക്കുറിച്ചു വരുന്ന വിമർശനങ്ങളോടും രേണു പ്രതികരിച്ചു. ''സാരി ഉടുക്കുമ്പോൾ അതിന്റെ മുകളിൽ കൂടി പർദ ഇടണോ? സാരിയുടെ മുകളിൽ കൂടി വയറു കാണാതെ തോർത്ത് മുറുക്കിക്കെട്ടണോ? അതൊന്നും എന്നെക്കൊണ്ട് പറ്റില്ല. പണ്ടത്തെ സ്ത്രീകൾ തോർത്തും മുണ്ടും ഉടുത്തല്ലേ നടന്നിരുന്നത്? അപ്പോൾ വയർ കണ്ടിട്ടില്ലേ?'', ഒരു യൂട്യൂബ് ചാനലിന്റെ ചോദ്യത്തിന് മറുപടിയായി രേണു സുധി പറഞ്ഞു.
ഇന്റിമേറ്റ് രംഗങ്ങളുള്ള ആൽബം ചെയ്തതിനെതിരെ കിച്ചു പ്രതികരിച്ചു എന്ന ചോദ്യത്തിനും രേണു മറുപടി നൽകി. ''ആ പറയുന്നവരുടെ മക്കളാകും പ്രതികരിച്ചത്. എന്റെ മകൻ ഞാൻ ചെയ്ത ആൽബങ്ങളെപ്പറ്റിയോ വർക്കുകളെപ്പറ്റിയോ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഒരു ദിവസം എന്റെ ഒരാൽബം കണ്ടിട്ട് മനസിലാകാതെ എന്താ അമ്മാ ഇതിന്റെ കഥ എന്നു ചോദിച്ചു വിളിച്ചു. അതല്ലാതെ മറ്റൊന്നും അവൻ ചോദിച്ചിട്ടില്ല'', രേണു കൂട്ടിച്ചേർത്തു.
