Saikumar : 'ഹൃദയം' കണ്ട് അറിയാതെ കണ്ണുനിറഞ്ഞു; പ്രണവിനെ കുറിച്ച് സായി കുമാർ
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബിലേക്ക് ചിത്രം കടക്കുകയും ചെയ്തിരുന്നു(Saikumar).
പ്രണവ് മോഹൻലാലിനെ(Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസൻ(Vineeth Sreenivasan) സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം(Hridayam). ജനുവരി 21നാണ് ചിത്രം തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. വിനീതിന്റെ സംവിധാനത്തെയും പ്രണവിന്റെ അഭിനയത്തെയും അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് നടൻ സായി കുമാർ(Saikumar) പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
"ലാഗ് അടിപ്പിക്കാത്ത ചിത്രമാണ് വിനീതിന്റെ ഹൃദയം. ചിത്രം കണ്ട് അറിയാതെ എന്റെ കണ്ണുനിറഞ്ഞ് പോയി. എന്താണ് പ്രണവ് തന്ന ഫീൽ എന്നൊന്നും എനിക്കറിയില്ല. അവനെ എനിക്ക് കെട്ടിപ്പിടിക്കാൻ തോന്നി. ആ ഇന്റർവെൽ പോഷനൊക്കെ വല്ലാത്ത വല്ലാത്തൊരു മൊമന്റ് ആയിരുന്നു. വിനീതിനെയും പ്രണവിനെയും ഹഗ് ചെയ്യണം. പ്രണവിന്റെ ചില കണ്ണുകളുടെ എക്സ്പ്രഷനുകൾ ഉണ്ടല്ലോ, ലാൽ സാർ തന്നെയാണ് കേട്ടോ. കടപ്പുറത്ത് വച്ച് പോരുന്നോ എന്റെ കൂടെ എന്ന ഡയലോഗോക്കെ ചോദിക്കുന്നത് വല്ലത്തൊരു ഫീലാണ്. ജിത്തുവിന്റെ പടത്തിൽ കണ്ട അപ്പുവെ അല്ലാന്ന് തോന്നിപ്പോയി", സായി കുമാർ പറഞ്ഞു. കാൻമീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്‍റെ പ്രതികരണം.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഹൃദയം'. പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തിയത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കിയിരുന്നു. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബിലേക്ക് ചിത്രം കടക്കുകയും ചെയ്തിരുന്നു.
'കേള്‍ക്കാത്ത ശബ്‍ദ'ത്തിലെ ടെക്നിക് 'ഹൃദയ'ത്തില്‍, പ്രണവ് പ്രണയം പറയുന്ന രംഗത്തെ കുറിച്ച് ബാലചന്ദ്ര മേനോൻ
പ്രണവ് മോഹൻലാല്‍ നായകനായ ചിത്രം 'ഹൃദയം' (Hridayam) ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. 'ഹൃദയം' ഒടിടിയിലും റിലീസ് ചെയ്‍തതിനാല്‍ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‍ത ചിത്രം വൻ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ 'ഹൃദയ'ത്തിനും തന്റെ ഒരു ചിത്രത്തിലും ഉപയോഗിച്ച ഒരു ഘടകത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ ബാലചന്ദ്ര മേനോൻ (Balachandra Menon).
ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്‍ത് 1982ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു 'കേള്‍ക്കാത്ത ശബ്‍ദം'. മോഹൻലാലായിരുന്നു ബാലചന്ദ്ര മേനോൻ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയില്‍ താൻ ഉപയോഗിച്ച ഒരു ടെക്നിക് 'ഹൃദയ'ത്തിലും കാണാമെന്നാണ് ബാലചന്ദ്ര മേനോൻ പറയുന്നത്. ഹൃദയത്തിലെ ഒരു ട്രെയിലര്‍ താൻ കണ്ടു. അതിനകത്ത് പ്രണവും ദര്‍ശന എന്ന കുട്ടിയും കാണുന്ന രംഗമുണ്ട്. പ്രണവ് ദര്‍ശനയോട് പറയുന്ന ഒരു ടെക്നിക് ഉണ്ട്. ഇത് ഞാൻ 'കേള്‍ക്കാത്ത ശബ്‍ദ'ത്തില്‍ മോഹൻലാലിന്റെ കഥാപാത്രത്തിന് വേണ്ടി ഉപയോഗിച്ചിട്ടുണ്ടെന്ന് ഓര്‍മ വന്നപ്പോള്‍ വലിയ ത്രില്ലായി. നാല്‍പത് വര്‍ഷം മുമ്പ് താൻ ഉപയോഗിച്ച ഒരു സൈക്കോളജിക്കല്‍ ട്രീറ്റ്‍മെന്റ് ഇപ്പോള്‍ മറ്റൊരു ചിത്രത്തില്‍ കാണുകയെന്ന് പറയുമ്പോള്‍ അങ്ങേയറ്റം സന്തോഷമുണ്ടായി. നമ്മുടെ ചിന്തകള്‍ക്ക് വീണ്ടും ഒരു പ്രസക്തിയുണ്ടെന്ന് വരുമ്പോള്‍ നിങ്ങളുമായി പങ്കുവയ്‍ക്കണമെന്ന് തോന്നി. അനുനരണങ്ങള്‍ പോലെയാണ്. പ്രണവിനെയും വിനീത് ശ്രീനിവാസനെയും താൻ അഭിനന്ദിക്കുന്നുവെന്നും ബാലചന്ദ്ര മേനോൻ പറയുന്നു. 'ഈ പച്ചസാരി നല്ല ചേര്‍ച്ചയുണ്ട്, പൂര്‍ണിമയ്‍ക്ക് നിറമുള്ളതോണ്ടാ' എന്ന് മോഹൻലാല്‍ 'കേള്‍ക്കാത്ത ശബ്‍ദ'ത്തില്‍ പറയുന്ന രംഗവും ചേര്‍ത്തുള്ള വീഡിയോ ബാലചന്ദ്ര മേനോൻ പങ്കുവെച്ചിട്ടുണ്ട്.
'കേള്‍ക്കാത്ത ശബ്‍ദം' എന്ന ചിത്രത്തില്‍ നെഗറ്റീവ് ഷെയ്‍ഡുള്ള കഥാപാത്രമായിരുന്നു മോഹൻലാല്‍ അവതരിപ്പിച്ചത്. നെടുമുടി വേണു ആയിരുന്നു ചിത്രത്തില്‍ നായക കഥാപാത്രമായി എത്തിയത്. ബാലചന്ദ്ര മേനോൻ തന്നെ ചിത്രത്തിന് തിരക്കഥ എഴുതി. ജോണ്‍സണ്‍ ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.