'അവന് ഇഷ്ടമുള്ളതെന്തും ചെയ്യാം'; വർഷങ്ങൾക്ക് മുമ്പ് ആര്യനെ കുറിച്ച് ഷാരൂഖ് പറഞ്ഞ വാക്കുകൾ, വീഡിയോ
ആര്യൻ ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോടതി അനുവദിച്ച ഒരു ദിവസത്തെ കസ്റ്റഡിയിൽ കൂടുതൽ എൻ സി ബി ആവശ്യപ്പെടില്ല.
നടൻ ഷാരൂഖ് ഖാന്റെ(Shah Rukh Khan) മകൻ ആര്യൻ ഖാനെ(Aryan Khan) നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(Narcotics Control Bureau) അറസ്റ്റ് ചെയ്ത സംഭവമാണ് ഇപ്പോൾ ബോളിവുഡിലെ ചർച്ചാ വിഷയം. ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ കഴിഞ്ഞ ദിവസമാണ് എൻസിബി(ncb) ആര്യനെയും കൂട്ടരെയും കസ്റ്റഡിയിൽ എടുത്തത്. പിന്നാലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഷാരൂഖ് തന്റെ മകനെക്കുറിച്ച് പറയുന്ന ഒരു പഴയ വീഡിയോ ആണ് ഈ അവസരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് ആര്യൻ കുഞ്ഞായിരിക്കുമ്പോൾ ഷാരൂഖും ഭാര്യ ഗൗരി ഖാനും നൽകിയ ഒരഭിമുഖത്തിന്റെ
ഒരു ഭാഗമാണ് വൈറലാകുന്നത്. തന്റെ കുടുംബ ജീവിതത്തെക്കുറിച്ചും സിനിമാ ജീവിതത്തെക്കുറിച്ചും ഷാരൂഖ് അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്. തന്റെ മകനെക്കുറിച്ചുള്ള ചോദ്യത്തിന്, ആര്യന് അവന് ആഗ്രഹമുള്ളതെല്ലാം ചെയ്യാൻ അനുവദിക്കുമെന്നും അവന് മയക്കു മരുന്ന് ഉപയോഗിക്കാനും സ്ത്രീകളുടെ പിന്നാലെ നടക്കാനും അനുവദിക്കുമെന്നും ആയിരുന്നു താരത്തിന്റെ മറുപടി. അന്ന് തമാശയ്ക്ക് പറഞ്ഞ വാക്കുകൾ സത്യമായെന്ന് പറഞ്ഞാണ് നിരവധി പേർ ഈ വീഡിയോ പങ്കുവെക്കുന്നത്.
അതേസമയം, ആര്യൻ ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോടതി അനുവദിച്ച ഒരു ദിവസത്തെ കസ്റ്റഡിയിൽ കൂടുതൽ എൻ സി ബി ആവശ്യപ്പെടില്ല. കോടതിയിൽ ഹാജരാക്കുന്ന മുറയ്ക്ക് ആരുടെ അഭിഭാഷകർ അവർ ജാമ്യപേക്ഷ ഫയൽ ചെയ്യും. ലഹരിവസ്തുക്കളുടെ വാങ്ങൽ, വിൽപ്പന, ഉപയോഗം അടക്കമുള്ള കുറ്റങ്ങളാണ് ആര്യനെതിരെ എൻസിബി ചുമത്തിയത്.
ബോളിവുഡിന് ലക്ഷ്യംവെച്ചുള്ള ബോധപൂർവ്വമുള്ള നീക്കമാണെന്ന ആരോപണങ്ങൾ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ നിഷേധിച്ചു. ലഹരിമരുന്ന് എത്തിച്ചു നൽകിയവരെ കണ്ടെത്താൻ മുംബൈയിലും നവി മുംബൈയിലും എൻസിബിയുടെ റെയ്ഡ് തുടരുകയാണ്. രാത്രി ഷാറൂഖാൻറെ മുംബൈയിലെ വസതിയായ മന്നത്തിൽ സൽമാൻ ഖാൻ സന്ദർശനം നടത്തിയിരുന്നു.
മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടി. പിടിച്ചെടുത്ത കപ്പല്‍ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലില്‍ എത്തിക്കും. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.