ജനനായകൻ റിലീസിന് മുൻപ് ചോർന്ന സംഭവത്തിൽ പ്രതികരണവുമായി നടൻ സൂര്യ.
വിജയ് ചിത്രം ജനനായകൻ റിലീസിന് മുൻപ് ചോർന്ന സംഭവത്തിൽ പ്രതികരണവുമായി നടൻ സൂര്യ. ഹൃദയഭേദകം നിറഞ്ഞ കാര്യമാണിതെന്നും പൊറുക്കാനാകാത്ത തെറ്റാണിതെന്നും സൂര്യ പറഞ്ഞു. ചോർന്ന വീഡിയോകൾ കാണരുതെന്നും അത് പങ്കിടുകയോ ചർച്ച ചെയ്യുകയോ ചെയ്യരുതെന്നും സൂര്യ ജനങ്ങളോടായി അഭ്യർത്ഥിച്ചു. തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ആയിരുന്നു സൂര്യയുടെ പ്രതികരണം.
"ഹൃദയഭേദകവും അന്യായവുമായ കാര്യമാണ് നടന്നത്. ഒരു ടീമിൻ്റെ മുഴുവൻ പ്രയത്നവും ഇതിലേക്ക് ചുരുങ്ങി. ദയവായി ഈ പതിപ്പുകൾ കാണരുത്, പങ്കിടരുത്, ചർച്ച ചെയ്യരുത് എന്ന് നിങ്ങളോട് ഞാൻ ആത്മാർത്ഥമായി അപേക്ഷിക്കുകയാണ്. അവരുടെ ജോലിയെ ബഹുമാനിക്കുക. ഞാൻ എൻ്റെ സുഹൃത്തുക്കളോടൊപ്പം നിൽക്കുകയാണ്. ഈ പ്രവൃത്തിയെ അപലപിക്കുകയും ചെയ്യുന്നു. ഇത് പൊറുക്കാനാവാത്ത തെറ്റാണ്", എന്നായിരുന്നു സൂര്യയുടെ വാക്കുകൾ.
വിഷയത്തില്‍ രജനികാന്തും പ്രതികരിച്ചിട്ടുണ്ട്. സംഭവത്തിനെതിരം ഫിലിം അസോസിയേഷനുകള്‍ ശബ്ദമുയര്‍ത്തണമെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ജനനായകൻ സിനിമ ആരോ ഇൻ്റർനെറ്റിൽ റിലീസ് ചെയ്തത് ഞെട്ടലും വേദനയും ഉണ്ടാക്കിയിരിക്കുകയാണ്. ഇതിനെതിരെ ഫിലിം അസോസിയേഷനുകൾ ശബ്ദമുയർത്തണം. കുറ്റവാളികളെ കണ്ടെത്തി സർക്കാർ കടുത്ത ശിക്ഷ നൽകണം. ഇത്തരം കുറ്റകൃത്യങ്ങൾ ഭാവിയിൽ തുടരാൻ അനുവദിക്കരുത്', എന്നാണ് രജനികാന്ത് ട്വിറ്ററില്‍ കുറിച്ചത്.
തമിഴ് സിനിമാ മേഖലിയില്‍ നിന്നുമുള്ള നിരവധി പേരാണ് ജനനായകന്‍ ചോര്‍ന്നതില്‍ പ്രതിഷേധം അറിയിച്ച് രംഗത്ത് എത്തിയത്. ഇത്തരം പ്രവര്‍ത്തികള്‍ പേടിപ്പിക്കുന്നതാണെന്നും ഒരു സിനിമയ്ക്കും ഈ ഗതി വരരുതെന്നുമാണ് ഇവര്‍ പറയുന്നത്. അതേസമയം, ലീക്കായ സിനിമയുടെ ഭാഗങ്ങള്‍ ഷെയര്‍ ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്താല്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നാണ് നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.



