ആദായ നികുതി വകുപ്പ് പരിശോധനയെ രൂക്ഷമായി പരിഹസിച്ച് തപ്സി
തനിക്ക് ഇല്ലാത്ത ബംഗ്ലാവും അതിന്റെ താക്കോലും അഞ്ചു കോടിയുടെ ഇടപാടിന്റെ രസീതുമാണ് മൂന്നു ദിവസത്തെ കഠിന പരിശോധന നടത്തിയ ഉദ്യോഗസ്ഥർക്കു കിട്ടിയതെന്നു തപ്സി ട്വിറ്ററിലൂടെ പരിഹസിച്ചു.
മുംബൈ: ആദായ നികുതി വകുപ്പ് മൂന്നുദിവസമായി നടത്തിയ പരിശോധനയെ രൂക്ഷമായി പരിഹസിച്ച് നടി തപ്സി പന്നു. പാരീസിൽ തനിക്ക് ഇല്ലാത്ത ബംഗ്ലാവും അതിന്റെ താക്കോലും അഞ്ചു കോടിയുടെ ഇടപാടിന്റെ രസീതുമാണ് മൂന്നു ദിവസത്തെ കഠിന പരിശോധന നടത്തിയ ഉദ്യോഗസ്ഥർക്കു കിട്ടിയതെന്നു തപ്സി ട്വിറ്ററിലൂടെ പരിഹസിച്ചു.
മൂന്നു ദിവസത്തെ തീവ്ര പരിശോധനയിലെ മൂന്നു കണ്ടെത്തലുകൾ എന്ന പേരിലായിരുന്നു തപ്സിയുടെ മൂന്നു ട്വീറ്റുകൾ. 1. പാരീസിൽ എന്റെ ഉടമസ്ഥതയിലുള്ളതെന്ന് ആരോപിക്കുന്ന ബംഗ്ലാവിന്റെ താക്കോൽ. കാരണം വേനലവധി അടുത്തല്ലോ ... 2. ഞാൻ നിഷേധിച്ചതിനാൽ എന്നെ കുടുക്കാനായി സൃഷ്ടിച്ച അഞ്ചു കോടിയുടെ രസീത്. 3. ധനമന്ത്രി പറഞ്ഞതു കൊണ്ടു മാത്രം ഞാനറിഞ്ഞ 2013ൽ ഞാൻ നേരിട്ടുവെന്നു പറയപ്പെടുന്ന നടക്കാത്ത റെയ്ഡ്.
നേരത്തെ താൻ അത്രയും വില കുറഞ്ഞതല്ലെന്ന പരിഹാസ ട്വീറ്റിലൂടെയാണു കങ്കണയ്ക്കെതിരേ തപ്സി തിരിച്ചടിച്ചത്. എന്നാൽ തപ്സി വില കുറഞ്ഞയാൾ തന്നെയെന്നു കങ്കണയും പ്രതികരിച്ചു.
അതേ സമയം തപ്സി പാനു, സംവിധായകൻ അനുരാഗ് കാശ്യപ് എന്നിവരെ പൂനെയിൽ ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. മുംബൈ പൂനെ എന്നിവിടങ്ങളിൽ 30 സ്ഥലങ്ങളിലാണ് ഐടി അധികൃതർ പരിശോധന നടത്തിയത്. നേരത്തെ റെയ്ഡിനെതിരെ തപ്സി പാനുവിന്റെ മടിയിൽ ഇരിക്കുന്ന ഫോട്ടോ അനുരാഗ് കാശ്യപ് ട്വീറ്റ് ചെയ്തിരുന്നു.