അത്രമേൽ പ്രിയപ്പെട്ട ബഷീറിന് ജന്മദിനാശംസകളുമായി 'നീലവെളിച്ചം' ടീം
വൈക്കം മുഹമ്മദ് ബഷീറിനൊപ്പം തന്നെ ടൊവിനോ തോമസിന്റെയും പിറന്നാളാണ് ഇന്ന്.
മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടുന്ന യുവ നടനാണ് ടൊവിനോ തോമസ്. വെള്ളിത്തിരയിൽ എത്തി വർഷങ്ങൾ പിന്നിട്ട ടൊവിനോ ഇതിനോടകം സമ്മാനിച്ചത് ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ്. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രത്തിലെ നായകൻ എന്ന ഖ്യാതിയും ടൊവിനോയ്ക്ക് സ്വന്തം. വൈക്കം മുഹമ്മദ് ബഷീറിന്‍റെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ടൊവിനോയുടേതായി റിലീസിന് ഒരുങ്ങുന്നത്. കഥകളുടെ സുൽത്താനായി ടൊവിനോയുടെ പരകായ പ്രവേശനം കാണാൻ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളികളും. ഇപ്പോഴിതാ ബഷീറിന് ജന്മദിന ആശംസകളുമായി എത്തിയിരിക്കുകയാണ് 'നീലവെളിച്ചം' ടീം.
'അത്രമേൽ പ്രിയപ്പെട്ട ബഷീറിന് ജന്മദിനാശംസകൾ', എന്ന് കുറിച്ച് കൊണ്ട് ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രമാണ് പോസ്റ്ററിൽ ഉള്ളത്. വൈക്കം മുഹമ്മദ് ബഷീറിനൊപ്പം തന്നെ ടൊവിനോ തോമസിന്റെയും പിറന്നാളാണ് ഇന്ന്. ടൊവിനോയ്ക്ക് ആശംസ അറിയിച്ച് കൊണ്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകരും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.
ടൊവിനോ തോമസിനെ നായകനാക്കി ആഷിക് അബുവാണ് നീലവെളിച്ചം സംവിധാനം ചെയ്യുന്നത്. പ്രേതബാധയുടെപേരില്‍ കുപ്രസിദ്ധി നേടിയ ഒരു വീട്ടില്‍ താമസിക്കേണ്ടിവരുന്ന ഒരു യുവകഥാകൃത്തിന്‍റെ അനുഭവങ്ങളാണ് നീലവെളിച്ചം എന്ന കഥ. കഥാനായകനും ആ വീടിനെ ആവേശിച്ചിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ ആത്മാവിനുമിടയില്‍ സംഭവിക്കുന്ന ബന്ധമാണ് കഥയുടെ പ്രമേയം. ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
'സിനിമ വളരെ ഇഷ്ടമായി, എന്തൊരു ആശയം': സൗദി വെള്ളക്കയെ പ്രശംസിച്ച് ഗൗതം വാസുദേവ് മേനോൻ
'നീലവെളിച്ചം' നേരത്തേ സിനിമയായിട്ടുണ്ട്. 'ഭാര്‍ഗ്ഗവീനിലയം' എന്ന പേരില്‍ എ വിന്‍സെന്‍റ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയതും ബഷീര്‍ തന്നെയായിരുന്നു. 1964ല്‍ പുറത്തെത്തിയ ചിത്രത്തില്‍ പ്രേംനസീര്‍, മധു, വിജയ നിര്‍മ്മല തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.