സെൻസർ പ്രശ്നങ്ങളെ തുടർന്ന് റിലീസ് പ്രതിസന്ധിയിലായ വിജയിയുടെ അവസാന ചിത്രം 'ജനനായകന്റെ' വിപണിമൂല്യം കുതിച്ചുയരുന്നു. വിജയ് മുഖ്യമന്ത്രിയായതോടെ, പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകൾ റെക്കോർഡ് തുക വാഗ്ദാനം ചെയ്ത് സ്ട്രീമിംഗ് അവകാശത്തിനായി ശക്തമായി രംഗത്തുണ്ട്.
ബിഗ് സ്ക്രീൻ ഭരിച്ചിരുന്ന ദളപതി വിജയ് തമിഴ്നാട് ഭരിക്കാൻ തുടങ്ങിയിട്ട് മൂന്ന് ദിവസം പിന്നിട്ടു കഴിഞ്ഞു. ഏറ്റവും നിർണായകമായ തീരുമാനങ്ങളാണ് മുഖ്യമന്ത്രി ജോസഫ് വിജയ് ഇതിനകം നടപ്പാക്കിയത്. ഇത് പ്രശംസകൾക്കും വഴിവച്ചിട്ടുണ്ട്. ഇതിനിടെ തന്നെ വിജയിയുടെ കരിയറിലെ അവസാന ചിത്രം ജനനായകൻ റിലീസ് ചെയ്യുമോ എന്ന ചർച്ചകളും സജീവമായി നിൽക്കുകയാണ്. സെൻസർ പ്രശ്നങ്ങൾ കാരണം റിലീസ് നീണ്ടുപോയ ചിത്രം സോഷ്യൽ മീഡിയയിൽ ലീക്കായത് അടക്കം ഇതിനിടയിൽ നടന്നിരുന്നു. നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിന് ചെറുതല്ലാത്ത നഷ്ടവും ഇതിലൂടെ സംഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും വൈകാതെ ജനനായകൻ റിലീസ് ചെയ്യുമെന്നാണ് വിവരം.

ഇതിനിടെ ജനനായകന്റെ ഒടിടി അവകാശത്തിനായി സ്ട്രീമിംഗ് ഭീമന്മാർ എല്ലാവരും തന്നെ കൊമ്പുകോർത്തെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ദ ഹിന്ദുവിന്റെ റിപ്പോർട്ട് പ്രകാരം ആമസോൺ പ്രൈം വീഡിയോ ആയിരുന്നു ജനനായകന്റെ ഒടിടി അവകാശം നേടിയത്. എന്നാൽ സെൻസറിംഗ് പ്രശ്നങ്ങളും നിയമ പോരാട്ടങ്ങളും എല്ലാമായപ്പോൾ അമസോൺ ഇതിൽ നിന്നും പിന്മാറുകയായിരുന്നു. പക്ഷേ ഇന്നക്കഥ മാറി. വിജയ്‌യുടെ വൻ രാഷ്ട്രീയ വിജയത്തിനും തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനും ശേഷം ആമസോൺ പ്രൈം അടക്കമുള്ള ഒടിടി ഭീമന്മാർ സ്ട്രീമിംഗ് അവകാശത്തിനായി മുന്നിട്ട് നിൽക്കുന്നുണ്ട്.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, ജനനായകന്റെ സ്ട്രീമിംഗ് അവകാശത്തിനായുള്ള ആവശ്യം കുത്തനെ വർദ്ധിച്ചതോടെ ഇതുവരെ ഇല്ലാത്ത റെക്കോർഡ് തുക തന്നെ വിജയ് ചിത്രത്തിന് ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് ഒടിടി പ്ലാറ്റ്ഫോമുകൾ കെവിഎൻ പ്രൊഡക്ഷൻസുമായി റെക്കോർഡ് തുകകൾ ഓഫർ ചെയ്ത് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. എന്തായാലും, അപ്രതീക്ഷിതമായ പ്രശ്നങ്ങൾ നിർമ്മാതാക്കൾക്ക് സങ്കീർണതകൾ സൃഷ്ടിച്ചെങ്കിലും, വിജയ്‌യുടെ വൻ ജനപ്രീതിയും ശക്തമായ രാഷ്ട്രീയ ശ്രദ്ധയും സിനിമയുടെ വിലണി മൂല്യം ദിനംപ്രതി വർദ്ധിക്കുന്നുണ്ടെന്ന കാര്യത്തിൽ തർക്കമില്ല.
എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രമാണ് ജനനായകൻ. ജനുവരിയിൽ പൊങ്കൽ റിലീസായി എത്താനിരുന്ന സിനിമയായിരുന്നു ഇത്. എന്നാൽ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയില്ല. ഇതോടെ റിലീസ് നീണ്ടുപോയി. 250 മുതൽ 300 കോടി മുതൽ മുടക്കിലാണ് ജനനായകൻ എടുത്തിരിക്കുന്നതെന്നാണ് വിവരം. നിർമാതാക്കൾക്ക് വേണ്ടി വിജയ് ഒരു സിനിമ കൂടി ചെയ്യണമെന്ന ആവശ്യം പലഭാഗത്തുനിന്നും ഉയരുന്നുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതിന് സാധ്യത വളരെ വിദൂരമാണ്.



