തിരഞ്ഞെടുപ്പിൽ 35 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് താൻ പറഞ്ഞതായി പ്രചരിക്കുന്ന വ്യാജ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ നടി അഞ്ജലി നായർ.
തൃപ്പുണ്ണിത്തുറ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ സെലിബ്രിറ്റി മത്സരാർത്ഥിയായിരുന്നു നടി അഞ്ജലി നായർ. പ്രചരണത്തിനിടെ അഞ്ജലി നടത്തിയ പരമാർശങ്ങൾ പലപ്പോഴും ട്രോളുകൾക്കും വഴിവച്ചിട്ടുണ്ട്. ഇവയെ എല്ലാം വളരെ കൂളായിട്ടാണ് അഞ്ജലി എടുത്തതും. എന്നാൽ താൻ പറഞ്ഞിട്ടില്ലാത്തൊരു കാര്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജലി നായർ.

അഞ്ജലി നായരുടെ വാക്കുകൾ ഇങ്ങനെ
എന്തൊങ്കിലുമൊക്കെ സോഷ്യൽ മീഡിയയിൽ ഇടുമ്പോള്‍ പഠിച്ചും മനസിലാക്കിയും ഇട്ടാല്‍ നിങ്ങള്‍ക്ക് നല്ലതാണ്. 'ജയിപ്പിച്ച് എംഎല്‍എ ആക്കാമെന്നും പറഞ്ഞ് പലരും പൈസ വാങ്ങി. ചെലവായത് 35 ലക്ഷം രൂപ. 3500 വോട്ട് പോലും ലഭിച്ചില്ല. ഒരുത്തനേയും ഞാന്‍ വെറുതെ വിടില്ല. എന്ന് അഞ്ജലി നായർ' എന്നാണ് പോസ്റ്റ്. വോട്ട് കണക്ക് തന്നെ പോസ്റ്റിട്ടയാള്‍ക്ക് എവിടെന്ന് കിട്ടിയെന്ന് എനിക്കറിയില്ല. ഈ പോസ്റ്റിട്ട ആളെയെ വെറുതെ വിടില്ലെന്ന് മനസ് കൊണ്ട് ഞാന്‍ വിചാരിക്കുന്നുള്ളൂ. വളരെ പണ്ട്, രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുന്‍പ്, 35 ലക്ഷം രൂപയോളം പലരേയും പല സാഹചര്യങ്ങളിലും സഹായിച്ചിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. അക്കാര്യം പലയിടത്തും പറഞ്ഞിട്ടുമുണ്ട്. അതിനെ വച്ച് ഇലക്ഷന് 35 ലക്ഷം രൂപ ചെലവാക്കി എന്നും തിരിച്ച് കിട്ടിയില്ലെന്നുമൊക്കെ പ്രചരിപ്പിക്കുകയാണ്. എന്തൊക്കെ സത്യവിരുദ്ധമായ ആരോപണങ്ങളാണ്.
ഇതൊക്കെ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് എന്ത് സുഖമാണ് കിട്ടുന്നത്. തോറ്റ എംഎല്‍എ വീണ്ടും പ്രതികരിക്കുകയാണോ എന്നൊക്കെ കമന്‍റുകള്‍ വരും. എല്ലാം ഞങ്ങള്‍ സ്വീകരിക്കുന്നു. പക്ഷേ പോസ്റ്റ് ഇടുന്ന സമയത്ത് അതിനെ പറ്റി മനസിലാക്കി, വ്യക്തത വരുത്തി ഇടുക. അല്ലാതെ ഇത്തരം മണ്ടത്തരങ്ങള്‍ വിളമ്പാന്‍ നില്‍ക്കരുത്. സിനിമ ഇല്ലാത്തത് കൊണ്ടാണ് ഇലക്ഷന് നിന്നതെന്നൊക്കെ കേട്ടു. അങ്ങനെ ഒന്നുമല്ല ഞങ്ങള്‍ വന്നത്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ തന്നെയാണ്, നല്ല വ്യക്തമായി ആലോചിച്ച് എടുത്ത തീരുമാനം തന്നെയാണ് രാഷ്ട്രീയം. തോറ്റു എന്ന് കരുതി ഒരു കാല് പോലും പിന്നോട്ട് വയ്ക്കാനില്ല. ഞാന്‍ ഇവിടെ തന്നെയുണ്ടാകും. രാഷ്ട്രീയത്തിലേക്ക് എത്രത്തോളം ഇറങ്ങാന്‍ പറ്റുമോ അത്രത്തോളം എത്തും. രാഷ്ട്രീയവും ബിസിനസും സിനിമയും ഒക്കെ ഉണ്ടാവും. നിങ്ങള്‍ പരമാവതി ഞങ്ങളെ പറയുക, ട്രോളുക. ഇതിനിടയില്‍ ഒരുപാട് പേര്‍ ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പക്ഷേ ഇത്തരം പോസ്റ്റുകള്‍ കണ്ടാല്‍ പ്രതികരിക്കുക അല്ലാതെ വെറെ വഴിയില്ല.



