നടി ആശാ ശരത്ത്, കാൻസർ ബാധിതയായി അന്തരിച്ച ശിഷ്യ ജയശ്രീയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമ്മകൾ പങ്കുവെച്ചു. കഠിനമായ വേദനയിലും നൃത്തം പഠിക്കാനെത്തിയ ജയശ്രീയുടെ നിശ്ചയദാർഢ്യം തന്റെ നൃത്തജീവിതത്തിന്റെ അർത്ഥം മാറ്റിയെന്ന് ആശ പറയുന്നു.

കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ആശാ ശരത്ത്. പിന്നീട് ബി​ഗ് സ്ക്രീനിൽ എത്തിയ ആശ, മോഹൻലാൽ, മമ്മൂട്ടി അടക്കമുള്ളവർക്കൊപ്പം നായികയായി എത്തി തിളങ്ങി. അഭിനയത്തിന് പുറമെ നൃത്തകിയും അധ്യാപികയുമാണ് ആശാ ശരത്ത്. ഇവരുടെ ന‍ൃത്തത്തിനും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ തന്റെ അടുത്ത് നൃത്തം പഠിക്കാൻ വന്ന ശിഷ്യയെ കുറിച്ച് ആശ പറഞ്ഞ കാര്യങ്ങൾ ഓരോരുത്തരുടെയും മനസിനെ തൊടുന്നതാണ്.

ജയശ്രീ എന്നാണ് ശിഷ്യയുടെ പേര്. ഇവർ കാൻസർ ബാധിതയായിരുന്നു. കാൻസർ കഠിനമായി നിന്നിരുന്ന സമയത്താണ് ജയശ്രീ നൃത്തം അഭ്യസിക്കാൻ വരുന്നത്. ആ ദിനം തന്റെ നൃത്ത ജീവിതത്തിന്റെ അർത്ഥം തന്നെ മാറ്റിയ ഒരു ദിനമായിരുന്നുവെന്നാണ് ആശ പറയുന്നത്. വേദനയുണ്ടായിരുന്നിട്ടും ആ കണ്ണുകളിൽ ഒരിക്കലും തോൽവിയുടെ നിഴൽ ഞാൻ കണ്ടിട്ടില്ലെന്നും ആശ പറയുന്നുണ്ട്.

ആശാ ശരത്തിന്റെ വാക്കുകൾ ഇങ്ങനെ

പ്രിയപ്പെട്ട ജയശ്രീ,

ഈ കത്ത് എഴുതുമ്പോൾ വാക്കുകൾക്ക് പോലും വിറയലുണ്ട്. ജയശ്രീ എന്റെ ഒരു വിദ്യാർത്ഥിനി മാത്രമായിരുന്നില്ല..ഈ ലോകം തന്ന ഒരു അത്ഭുതമായിരുന്നു. കാൻസറെന്ന കഠിന സത്യം ശരീരത്തെ പിടിച്ചുലച്ചിരുന്ന കാലത്ത്, എന്റെ ശിക്ഷണത്തിലേക്ക് എത്തിയ ദിവസം ജയശ്രീ എന്റെ നൃത്ത ജീവിതത്തിന്റെ അർത്ഥം തന്നെ മാറ്റിയ ഒരു ദിനമായിരുന്നു. ഒരു വനിതാ ദിനത്തിലാണ് അവർ എന്റെ ശിഷ്യയായത് എന്നത് ഇന്നും ഞാൻ വ്യക്തമായി ഓർക്കുന്നു. സ്ത്രീശക്തീകരണം എന്ന വാക്കിന് ഒരു പുതിയ നിർവചനം രചിക്കപ്പെട്ടു. ധൈര്യത്തോടെ എന്തും അതിജീവിക്കുക എന്ന സത്യത്തിന്റെ സാക്ഷ്യമായി ജയശ്രീ നിലകൊണ്ടു.ആ കൈകളും കാലുകളും ഞാൻ ഒരു കുഞ്ഞിനെപ്പോലെ പിടിച്ചു താളം ചവിട്ടിയപ്പോൾ അത് പരിശീലനം മാത്രമായിരുന്നില്ല. വിശ്വാസത്തിന്റെ, സ്നേഹത്തിന്റെ, പ്രതീക്ഷയുടെ മുഹൂർത്തമായിരുന്നു. വേദനയുണ്ടായിരുന്നിട്ടും ആ കണ്ണുകളിൽ ഒരിക്കലും തോൽവിയുടെ നിഴൽ ഞാൻ കണ്ടിട്ടില്ല. ഓരോ ചുവടിലും, ഓരോ താളത്തിലും“എനിക്ക് കഴിയില്ല” എന്ന വാക്ക് അവർ മറന്നിരുന്നു. ഗുരുവായൂരപ്പന്റെ സന്നിധിയിൽ സ്വപ്നവേദിയിൽ നർത്തകിയായ ദിവസം ഇന്നും എന്റെ മനസ്സിൽ തിളങ്ങുന്നൊരു ദീപമാണ്. ചിലമ്പണിഞ്ഞ്, മുഖത്ത് ആ സന്തോഷം നിറച്ച് നൃത്തം ചെയ്തപ്പോൾ വേദന പോലും അവർക്കു മുന്നിൽ തലകുനിച്ച നിമിഷമായിരുന്നു അത്. ജയശ്രീ, ഇന്ന് ഈ ലോകത്തോട് വിടപറഞ്ഞുവെങ്കിലും വേദനകളില്ലാത്ത ഒരു ലോകത്തേക്കാണ് പോയത് എന്ന് ഞാൻ വിശ്വസിക്കുന്നു. എങ്കിലും..അവിടെയും ചിലങ്കയുടെ ശബ്ദം അവർ കേൾക്കും എന്നുറപ്പുണ്ട്. കാരണം ആ ശബ്ദം ആത്മാവിന്റെ താളമാണ്. എന്റെ ശ്വാസമുള്ള കാലം മുഴുവൻ ജയശ്രീ എന്ന ശിഷ്യ എന്റെ അഭിമാനമായിരിക്കും.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming