"ശാരീരികമായും വൈകാരികമായും എന്നെ ക്ഷീണിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ഒന്നര മാസങ്ങള്‍"

മുല്ലവള്ളിയും തേന്‍മാവും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ നടിയാണ് കല്യാണി രോഹിത്ത് എന്ന പൂര്‍ണിത. ക്വട്ടേഷന്‍, എസ്എംഎസ്, പരുന്ത് എന്നീ മലയാള ചിത്രങ്ങളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. നട്ടെല്ലിന് നടത്തിയ ഒരു ശസ്ത്രക്രിയയെ തുടര്‍ന്ന് കടന്നുപോകേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വിശദീകരിക്കുകയാണ് കല്യാണി. ശസ്ത്രക്രിയ പൂര്‍ണ്ണ വിജയം ആവാത്തതിനെ തുടര്‍ന്ന് വേദനകളിലൂടെ കടന്നുപോകേണ്ടിവന്നെന്നും ഇനിയൊരു ശസ്ത്രക്രിയ കൂടി നടത്തണമെന്നും കല്യാണി പറയുന്നു. സമൂഹമാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് നടക്കുന്ന പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും കല്യാണി കൂട്ടിച്ചേര്‍ക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് തന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ അവര്‍ പങ്കുവച്ചിരിക്കുന്നത്.

കല്യാണി രോഹിത്തിന്‍റെ കുറിപ്പ്

ശാരീരികമായും വൈകാരികമായും എന്നെ ക്ഷീണിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ഒന്നര മാസങ്ങള്‍. അനാരോഗ്യത്തിന്‍റെ നെല്ലിപ്പടി കണ്ടു ഞാന്‍. 2016 ല്‍ നട്ടെല്ലിന് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു ഞാന്‍. കുറേ കാലത്തേക്ക് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതിനിടെ മകള്‍ നവ്യയ്ക്ക് ജന്മം നല്‍കി. ആറ് മാസത്തിന് മുന്‍പ് വീണ്ടും നടുവിന് വേദന ആരംഭിച്ചു. ഒരു വിദഗ്ധ ഡോക്ടറെ കണ്ടപ്പോള്‍ ഒരിക്കലും കേള്‍ക്കില്ലെന്ന് കരുതിയിരുന്ന ഒരു കാര്യമാണ് കേട്ടത്. മുന്‍ ശസ്ത്രക്രിയ പൂര്‍ണ്ണമായും വിജയിച്ചിട്ടില്ലെന്നും മറ്റൊരു ശസ്ത്രക്രിയക്ക് കൂടി വിധേയയാവണമെന്നുമായിരുന്നു അത്. കഴിഞ്ഞ ശസ്ത്രക്രിയയില്‍ വച്ച സ്ക്രൂവും പ്ലേറ്റുമൊക്കെ എടുത്തുമാറ്റി പുതിയൊരു അസ്ഥി അവിടെ സ്ഥാപിക്കണം. ഇത്തവണ അത് ഭേദമാവാന്‍ കൂടുതല്‍ സമയം എടുക്കും. പക്ഷേ ഡോക്ടര്‍മാരോട് ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു. അവര്‍ എന്നോടൊപ്പം തന്നെ നിന്നു. എന്‍റെ അഞ്ച് വയസുകാരി മകള്‍ നവ്യയില്‍ നിന്നാണ് എനിക്ക് ഏറ്റവും വലിയ പരിചരണം ലഭിക്കുന്നത്. അവള്‍ എന്നോട് കാണിക്കുന്ന സഹാനുഭൂതിയും കാരുണ്യയും വിശ്വസിക്കാന്‍ പ്രയാസം! ഏറെ ദൂരം പോവാനുണ്ട് എനിക്ക്. പക്ഷേ എനിക്ക് പ്രതീക്ഷയുണ്ട്. കുടുംബത്തെക്കുറിച്ച് എനിക്ക് അഭിമാനം തോന്നുന്നു. എന്‍റെ ശരീരത്തെ ഇനിയൊരിക്കലും ഞാന്‍ കണ്ണടച്ച് വിശ്വസിക്കില്ല. ദയവായി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വിശ്വസിക്കരുത്. തെറ്റായ സന്ദേശമാണ് അവര്‍ നല്‍കുന്നത്. ശസ്ത്രക്രിയക്ക് ശേഷം എന്‍റെ മാനസികാരോഗ്യത്തിലാണ് ഞാന്‍ ശ്രദ്ധിക്കുന്നത്.

ALSO READ : ആരാണ് 'മാത്യു', എന്താണ് അയാളുടെ ഭൂതകാലം? നെല്‍സണ്‍ പറഞ്ഞ കഥയെക്കുറിച്ച് 'ജയിലര്‍' ക്യാമറാമാന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക