കെ.ടി. ജലീൽ കുട്ടിയെ അപമാനിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി നടി മാലാ പാർവതി. വാത്സല്യത്തോടെ കുട്ടികളുടെ തെറ്റുകൾ തിരുത്തിക്കൊടുക്കുന്നത് ബാലാവകാശ ലംഘനമാണോ എന്ന് അവർ ചോദിച്ചു.
അനുമോദന ചടങ്ങിൽവെച്ച് കുട്ടികളെ മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ അപമാനിച്ചുവെന്ന വാർത്തയിൽ പ്രതികരിച്ച് നടി മാലാ പാർവതി. കുട്ടി അക്ഷരം തെറ്റിച്ചാൽ തിരുത്തിക്കൊടുക്കുന്നതും, സ്ഫുടമായി ഉച്ചരിക്കാൻ പഠിപ്പിക്കുന്നതും, വാത്സല്യത്തോടെ ചെവിക്ക് ഒന്ന് പിടിച്ച് "ഇങ്ങനെ പറയൂ" എന്ന് പറയുന്നതുമൊക്കെ ബാലാവകാശ ലംഘനമാണോന്ന് മാലാ പാർവതി ചോദിക്കുന്നു. സ്നേഹത്തോടെയും കരുതലോടെയും ചെയ്യുന്ന അധ്യാപനവും, അപമാനവും പീഡനവും തമ്മിൽ വ്യത്യാസം തിരിച്ചറിയാനുള്ള വിവേകമില്ലേ എന്നും അവർ ചോദിക്കുന്നു.
"അല്ല... എന്താണ് കഥ? കുട്ടി അക്ഷരം തെറ്റിച്ചാൽ തിരുത്തിക്കൊടുക്കുന്നതും, സ്ഫുടമായി ഉച്ചരിക്കാൻ പഠിപ്പിക്കുന്നതും, വാത്സല്യത്തോടെ ചെവിക്ക് ഒന്ന് പിടിച്ച് "ഇങ്ങനെ പറയൂ" എന്ന് പറയുന്നതുമൊക്കെ ഇനി ബാലാവകാശ ലംഘനമാണോ? കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. അതിൽ ആർക്കും തർക്കമില്ല. എന്നാൽ സ്നേഹത്തോടെയും കരുതലോടെയും ചെയ്യുന്ന അധ്യാപനവും, അപമാനവും പീഡനവും തമ്മിൽ വ്യത്യാസം തിരിച്ചറിയാനുള്ള വിവേകമില്ലേ? ദൈവമേ... ഇതെന്ത് നാട്! ഇത് ഏത് നാട്?", എന്നായിരുന്നു മാലാ പാർവതിയുടെ വാക്കുകൾ.
പോസ്റ്റിന് താഴെ വന്ന വിമർശന കമന്റുകൾക്ക് മറുപടി എന്നോണം, "ബാലാവകാശ ലംഘനം നടന്നു എന്ന് വിശ്വസിച്ച് കമൻ്റിട്ട എല്ലാവരോടും ചോദിക്കുകയാണ്.. കെ.ടി ജലീലിനോട് കാണിച്ച ഈ ശൗര്യം.. അമ്മ സംഘടനയിലെ സംഘികളോട് കാണിക്കുവോ? അൻസിബയെ മത തീവ്രവാദിയാണെന്ന് പ്രസ് കോൺഫറൻസ് വിളിച്ച് പറഞ്ഞ മഹിളാരത്നത്തിൻ്റെ നേരെ കണ്ണുയർത്തി നോക്കാൻ നിങ്ങളിൽ എത്ര പേരുണ്ടായിരുന്നു. അയ്യേ.. മോശം!", എന്നും മാലാ പാർവതി പ്രതികരിച്ചു. കഴിഞ്ഞ ദിവസം പാലക്കാട് മണ്ണാർക്കാട് ആണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്.



