Actress Mallika Sukumaran praises Trivandrum Mayor VV Rajesh on Attukal Pongala execution. ആറ്റുകാൽ പൊങ്കാല നടത്തിപ്പിൽ തിരുവനന്തപുരം മേയർ വി.വി രാജേഷിനെ പ്രശംസിച്ച് നടി മല്ലിക സുകുമാരൻ.
ആറ്റുകാൽ പൊങ്കാല നടത്തിപ്പിൽ തിരുവനന്തപുരം മേയർ വി.വി രാജേഷിനെ പ്രശംസിച്ച് മല്ലിക സുകുമാരൻ. സഹപ്രവർത്തകർ മാതൃകയാക്കേണ്ട ഭരണാധികാരിയാണ് രാജേഷെന്നും സാധാരണക്കാരുടെ മനസ്സിൽ മായാതെ നിൽക്കുന്നത് ഇതുപോലെയുള്ള സൽപ്രവർത്തികളാണെന്ന് മേയറുടെ ആറ്റുകാൽ പൊങ്കാലക്കിടെയുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മല്ലിക സുകുമാരൻ കുറിച്ചു. പൊങ്കാലയ്ക്ക് ശേഷം നഗരം വൃത്തിയാക്കുന്നതിൽ അടക്കം വലിയ രീതിയിലുള്ള വീഴ്ച സംഭവിച്ചുവെന്ന ആരോപണങ്ങൾക്കിടയിലാണ് മല്ലിക സുകുമാരന്റെ മേയറെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റ് വരുന്നത്.
"ആത്മപ്രശംസയും വഴിവിട്ട വാദപ്രതിവാദങ്ങളും അല്ല..,മറിച്ച് സാധാരണക്കാരുടെ മനസ്സിൽ മങ്ങാതെ,മായാതെ നിൽക്കുന്നത് ഇതുപോലെയുള്ള സൽപ്രവർത്തികളാണ്.... സഹപ്രവർത്തകർ മാതൃകയാക്കേണ്ട ഭരണാധികാരി....ഞാൻ വളരെ മുൻപേ പറഞ്ഞതാണ്..ആരാധ്യനായ മേയർക്ക് അഭിനന്ദനങ്ങൾ രാജേഷ്, എല്ലാ ഭാവുകങ്ങളും." മല്ലിക സുകുമാരൻ കുറിച്ചു. 'ഇതാകണം മേയർ, പൊങ്കാല ദിവസം ഭക്തർക്കിടയിൽ എത്തിയ മേയർ രാജേഷും ടീമും ഭംഗിയായി പൊങ്കാല നടത്തി, ടാങ്കറിൽ വെള്ളം എത്തിച്ചു, എല്ലാം കഴിഞ്ഞു റോഡ് ക്ലീൻ ആക്കി, കൃത്രിമ മഴ പെയ്യിച്ചു റോഡ് കഴുകി എല്ലാം പൂർത്തിയാക്കി വീട്ടിൽപോയപ്പോൾ പിറ്റേദിവസം വെളിപ്പിയൻ 2 .10' എന്ന തലക്കെട്ടോട് കൂടിയ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു മല്ലിക സുകുമാരന്റെ പ്രതികരണം.
ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ ആശാനാഥ് ജി എസ് നേരത്തെ രംഗത്തുവന്നിരുന്നു. 'ആറ്റുകാൽ പൊങ്കാല വൻ വിജയമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി തന്നെ സമ്മതിച്ചു. എന്നിട്ടും എന്തേ ചില സോഷ്യൽ മീഡിയ സഹോദരങ്ങൾക്ക് അത് മനസിലാവാത്തത് കൊണ്ടാണോ എന്തോ' എന്നായിരുന്നു ശിവൻകുട്ടിയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് ആശാനാഥ് കുറിച്ചത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് സ്ത്രീജനങ്ങളാണ് കഴിഞ്ഞ ദിവസം നടന്ന ആറ്റുകാൽ പൊങ്കാലയ്ക്കായി തലസ്ഥാനത്ത് എത്തിയത്. പതിവ് പോലെ ചിപ്പിയടക്കമുള്ള നിരവധി താരങ്ങളാണ് പൊങ്കാലയിടാൻ എത്തിയത്.


