ബസിൽ വിദ്യാർത്ഥികൾ അപകടകരമായ രീതിയിൽ യാത്ര ചെയ്യുന്നത് കണ്ട രഞ്ജന ബസ് തടഞ്ഞ് നിർത്തി വിദ്യാർത്ഥികളെ ശകാരിച്ച് ബസിൽ നിന്നും പുറത്തേക്ക് ഇറക്കി.  

ചെന്നൈ: തമിഴ്നാട് സ്റ്റേറ്റ് ബസിൽ തൂങ്ങിനിന്ന് സാഹസികമായി യാത്ര ചെയ്ത സ്കൂൾ വിദ്യാർത്ഥികളെ ബസ് തടഞ്ഞ് വലിച്ചിറക്കി അടിച്ചതിന് നടിയും ബി.ജെ.പി നേതാവുമായ രഞ്ജന നാച്ചിയാർ അറസ്റ്റിൽ. ബസിന്‍റെ ഫുട്ബോർഡിൽ നിന്ന കുട്ടികളെയാണ് അഭിഭാഷക കൂടിയായ നടി മർദ്ദിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈയിലെ കെറുമ്പാക്കത്താണ് സംഭവം നടന്നത്. രഞ്ജന നാച്ചിയാരുടെ അറസ്റ്റിൽ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.

Add Asianetnews as a Preferred SourcegooglePreferred

കുൺട്രത്തൂർ ഭാഗത്ത് നിന്നും പോരൂരിലേക്ക് പോകുകയായിരുന്ന സ്റ്റേറ്റ് ബസിലേക്ക് പോവുകയായിരുന്ന ബസിന്‍റെ ഫുട്ബോർഡിൽ നിന്ന് വിദ്യാർത്ഥികൾ യാത്ര ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബസിൽ വിദ്യാർത്ഥികൾ അപകടകരമായ രീതിയിൽ യാത്രചെയ്യുന്നത് രഞ്ജന കണ്ടു. കാറിൽ യാത്ര ചെയ്യുകയായിരുന്ന നടി ബസ് തടഞ്ഞ് നിർത്തി. ബസിനടുത്ത് ചെന്ന നടി കുട്ടികളെ ബസിൽ നിന്ന് വലിച്ചിറക്കി. ഒരു കുട്ടി ഫുട്ബോർഡിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാഞ്ഞതോടെ രഞ്ജന കുട്ടിയെ വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമുയർന്നിരുന്നു.

കുട്ടികളെ മർദ്ദിച്ച നടി ബസിലെ ഡ്രൈവറേയും കണ്ടക്ടയെയും ശകാരിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിലാക്കി യാത്ര ചെയ്യുന്നത് തടയാമായിരുന്നില്ലേ എന്ന് ബസ് ഡ്രൈവറോടും കണ്ടക്ടറോടും നടി ചോദിക്കുന്നത് വീഡിയോയിൽ കാണാം. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസിന്‍റെ നടപടി. ചെന്നൈയിലെ വീട്ടിലെത്തിയാണ് രഞ്ജന നാച്ചിയാരെ മാങ്കാട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം രഞ്ജനയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ബിജെപി രംഗത്തെത്തി. അമ്മയും സഹോദരിയും എന്ന നിലയിലാണ് രഞ്ജന ഇടപെട്ടതെന്നും അറസ്റ്റ് ചെയേണ്ടത് ബസ് ഡ്രൈവറേയും കണ്ടക്ടറേയും ആണെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചു.

Read More :  തിരൂരങ്ങാടി ഹണിട്രാപ്പ് ;'ഹോട്ടലിലേക്ക് വരുത്തി, ശ്രദ്ധിക്കാതിരിക്കാൻ പുറത്തെ ടേബിളിലിരുന്നു, പണം കൈപ്പറ്റി'