തമിഴ് നടൻ വടിവേലുവിനെതിരെ ആരോപണവുമായി നടി സോന ഹൈഡൻ. വടിവേലുവിനൊപ്പം അഭിനയിക്കാൻ ലഭിച്ച 16 സിനിമകൾ താൻ നിരസിച്ചുവെന്ന് സോന വെളിപ്പെടുത്തി. അദ്ദേഹത്തെ സഹിക്കാൻ പ്രയാസമാണെന്നും താരം.
മലയാളികൾക്ക് അടക്കം ഏറെ പ്രിയങ്കരനായ തമിഴ് താരനാണ് വടിവേലു. പതിറ്റാണ്ടുകാല അഭിനയ ജീവിതത്തിൽ ഏറ്റവും കൂടുതൽ കോമഡി വേഷങ്ങളാണ് ചെയ്തതെങ്കിലും തനിക്ക് ക്യാരക്ടർ റോളുകളും ചെയ്യാനാകുമെന്ന് സമീപകാലത്ത് തെളിയിച്ചു കഴിഞ്ഞു. മാരീശൻ എന്ന ചിത്രമായിരുന്നു വടിവേലുവിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ഇതിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തതവസരത്തിൽ വടിവേലുവിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി സോന ഹെയ്ഡൻ.
വടിവേലുവിന് ഒപ്പം അഭിനയിക്കാൻ പല ഓഫറുകളും ലഭിച്ചിരുന്നുവെന്നും എന്നാൽ ആത്മാഭിമാനത്തിന്റെ പേരിൽ അഭിനയിച്ചില്ലെന്നും സോന ഹെയ്ഡൻ പറയുന്നു. ഇന്ത്യ ഗ്ലിറ്റ്സ് തമിഴിനോട് ഏതാനും നാളുകൾക്ക് മുൻപായിരുന്നു സോന ഇക്കാര്യം പറഞ്ഞത്. ഒരുഘട്ടത്തിൽ അഭിനയ ജീവിതം തന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നുവെന്നും ഈ ഇന്റസ്ട്രിയിൽ ആരെയും വിശ്വസിക്കാനാവില്ലെന്നും നടി പറഞ്ഞിരുന്നു.
"ഒരു ഘട്ടത്തിൽ അഭിനയം ഉപേക്ഷിക്കണമെന്ന് എനിക്ക് തോന്നിയിരുന്നു. ഈ ഇന്റസ്ട്രിയിൽ ആരെയും വിശ്വസിക്കാൻ പറ്റില്ല. പലരും കാരണം എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. എനിക്കത് സഹിക്കാനാകുന്നതിനും അപ്പുറമായിരുന്നു. അതുകൊണ്ടാണ് ഇൻഡസ്ട്രിയിൽ നിന്ന് മാറി നിന്നത്. വടിവേലുവിനൊപ്പം അഭിനയിക്കാൻ 16 സിനിമകളുടെ ഓഫർ വന്നിരുന്നു. പക്ഷെ അതെല്ലാം ഞാൻ നിരസിച്ചു. അദ്ദേഹത്തെ സഹിക്കാൻ വളരെ ബുദ്ധിമുട്ടാണ്. വടിവേലുവിന് ഒരാൾക്ക് കൈകാര്യം ചെയ്യാനാവില്ല. ചില കാര്യങ്ങൾ പുറത്ത് പറയാനാകില്ല. എനിക്ക് ആത്മാഭിമാനമാണ് വലുത്", എന്നാണ് സോന ഹെയ്ഡൻ പറഞ്ഞത്.
2025 ജൂലൈയിൽ റിലീസ് ചെയ്ത ചിത്രമാണ് മാരീശൻ. മാമന്നൻ എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. സുധീഷ് ശങ്കർ ആയിരുന്നു ചിത്രം സംവിധാനം. വൻ ഹൈപ്പിലെത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല.



