ഫിലിംഫെയർ അവാർഡ് വേദിയിൽ ഗൗരി നന്ദന ഉർവശിക്ക് പുരസ്കാരം നൽകിയെന്നതിനെച്ചൊല്ലി ഉയർന്ന വിവാദത്തിൽ ഉർവശി വിശദീകരണം നൽകി. തനിക്ക് പുരസ്കാരം നൽകിയത് ഇന്ദ്രജിത്താണെന്നും ഗൗരി പേര് പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തതെന്നും അവർ വ്യക്തമാക്കി.
ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു 70-ാമത് ഫിലിം ഫെയർ അവാർഡ് വിതരണം നടത്തിയത്. മികച്ച ഹാസ്യതാരത്തിനുള്ള അവാർഡ് ഉർവശിക്കാണ് ലഭിച്ചത്. ഇന്ദ്രജിത്തും ഗൗരി നന്ദനയും ചേർന്നായിരുന്നു താരത്തിന് അവർഡുകൾ നൽകിയത്. ശേഷം ഉർവശിയോട് 'ചേച്ചിയെ പോലൊരാൾക്ക് അവാർഡ് കൊടുക്കാൻ ഗൗരി നന്ദനയെ പോലൊരു നടിക്ക് യോഗ്യതയില്ലെങ്കിലും ചേച്ചി അത് പക്ഷേ സന്തോഷത്തോടെ സ്വീകരിച്ചല്ലോ' എന്ന പാപ്പരാസികളുടെ ചോദ്യം വലിയ വിവാദങ്ങൾക്ക് വഴിവച്ചു. പുരസ്കാരത്തിനാണ് വില എന്നായിരുന്നു ഉർവശി മറുപടി പറഞ്ഞത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഉർവശി ഇപ്പോൾ.
തനിക്ക് അവാർഡ് നൽകിയത് ഗൗരി അല്ലെന്നും ഇന്ദ്രജിത്ത് ആണെന്നും ഉർവശി പറയുന്നു. "ഗൗരി അവാർഡ് നൽകിയതിൽ പലർക്കും ഭിന്നാഭിപ്രായം ആണ് ഉള്ളത്. എങ്ങനെ ഗൗരിയെ പോലുള്ളൊരാൾ ചേച്ചിക്ക് അവാർഡ് തരും എന്നൊക്കെയാണ്. സത്യം പറഞ്ഞാൽ ഗൗരിയാണോ ഗംഗയാണോ എന്നൊന്നും എനിക്ക് അറിയാൻ വയ്യ. ഒന്നര മണിവരെ വിശന്ന് പ്രാണൻ വെടിഞ്ഞിരിക്കുന്ന സമയത്താണ് ഞാൻ വെള്ളം കുടിക്കാൻ പോകുന്നത്. ആ സമയത്താണ് അനൗൺസ് ചെയ്യുന്നത്. അവിടെ ഇന്ദ്രജിത്തിനെ ഞാൻ കണ്ടു. ഇവിടെ ഈ കുട്ടി അമ്പരന്ന് നിൽക്കുന്നതും കണ്ടു. സത്യത്തിൽ ഇന്ദ്രൻ അവാർഡ് തന്നതായിട്ടാണ് എന്റെ ഓർമ. അതാണ് എനിക്ക് തോന്നുന്നത്. ഈ കുട്ടി എന്റെ പേര് അനൗൺസ് ചെയ്തു. അതെനിക്കറിയാം. അവൾ ആ സ്റ്റേജിലും ഉണ്ടായിരുന്നു. അവരല്ല എനിക്ക് അവാർഡ് തന്നത്. അതവർ മിസ്റ്റേക്കിൽ പറഞ്ഞതാകും. അവരൊരു സന്തോഷത്തിന്റെ പേരിൽ പറഞ്ഞതാണെങ്കിൽ അവരോട് ക്ഷമിക്കുക. എനിക്ക് ശരിക്കും ഓർമയില്ലായിരുന്നു. ഞാൻ പുറത്തുവന്ന് കഴിഞ്ഞപ്പോൾ എന്നോട് എപ്പോഴും ചോദിക്കുന്നത് പോലെ നിങ്ങൾ ചോദ്യങ്ങൾ ചോദിച്ചു. അത്രയും എക്സ്പീരിയൻസുള്ള ആളാണ് ഇന്ദ്രൻ. അയാളെനിക്ക് അവാർഡ് തന്നതിൽ എനിക്ക് അങ്ങേയറ്റം സന്തോഷമേ ഉള്ളൂ. ഗൗരി പറഞ്ഞത് മിസ്റ്റേക്കാണ്. ആരും അത് വിശ്വസിക്കരുത്", എന്നായിരുന്നു ഉർവശിയുടെ പ്രതികരണം. ഓൺലൈൻ മാധ്യമങ്ങളോടായിരുന്നു പ്രതികരണം.
പാപ്പരാസിയുടെ ചോദ്യത്തിന് ആ വീഡിയോയ്ക്ക് താഴെ ഗൗരി നന്ദ മറുപടി പറഞ്ഞിരുന്നു. ഗൗരി നന്ദയും ഈ ചോദ്യത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. 'വളച്ചൊടിച്ച് വാർത്ത ആക്കാൻ നോക്കിയ ആ ചേട്ടന് എന്റെ നന്ദി. ഓൾ ദി ബെസ്റ്റ് ഡിയർ' എന്നായിരുന്നു ഗൗരി നൽകിയ മറുപടി.



