'അമ്മ' സംഘടനയുടെ മുൻ ഭരണസമിതിക്കെതിരെ നടി ഉഷ ഹസീന. ലക്ഷ്മി പ്രിയയെ സംഘടനയിലേക്ക് തിരികെ കൊണ്ടുവരുന്നതിനെ ശക്തമായി എതിർക്കുമെന്നും ഉഷ ഹസീന വ്യക്തമാക്കി.
താര സംഘടനയായ അമ്മയിൽ അദാനിക്ക് എന്താണ് കാര്യമെന്ന് നടി ഉഷ ഹസീന. അദാനിയുടെ കയ്യില്‍ നിന്നും ഒരുപാട് ഫണ്ട് ശ്വേത ചേച്ചി റെഡിയാക്കി വച്ചിട്ടുണ്ടെന്ന് ലക്ഷ്മി പ്രിയ, പൊന്നമ്മ ബാബുവിനോട് പറഞ്ഞെന്നും ഉഷ പറയുന്നു. നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത പല കാര്യങ്ങളും രാജിവച്ച ഭരണസമിതി കാരണം അമ്മയിൽ നടന്നെന്ന് പറഞ്ഞ ഉഷ, ലക്ഷ്മി പ്രിയയെ ഇനി അമ്മയിൽ കൊണ്ടുവരാൻ ആരും സമ്മതിക്കില്ലെന്നും ശക്തമായി എതിർക്കുമെന്നും വ്യക്തമാക്കി.
ഉഷ ഹസീനയുടെ വാക്കുകൾ ഇങ്ങനെ
ലക്ഷ്മി പ്രിയ, പൊന്നമ്മ ബാബു ചേച്ചിയെ വിളിച്ചിട്ട് പറയുകയാണ് ജിഹാദി എന്ന് വിളിച്ച കാര്യം ഉഷ ചേച്ചി ജനറല്‍ ബോഡിയില്‍ പറയുമോന്ന് ചോദിച്ചു. പറയും എന്ന് പറഞ്ഞു. ഭരണസമിതി മാറി പോയാല്‍ അദാനിയുടെ കയ്യില്‍ നിന്നും ഒരുപാട് ഫണ്ട് ശ്വേത ചേച്ചി റെഡിയാക്കി വച്ചിട്ടുണ്ട്. ആ തുക കൊണ്ട് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും എന്ന് ലക്ഷ്മി പറയുന്നു. എന്തിനാണ് അദാനിയുടെ ഫണ്ട് അമ്മയ്ക്ക് ? അപ്പോള്‍ ഈ സംഘടനയെ എങ്ങോട്ട് കൊണ്ടു പോകാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. അതൊരു ശരിയായ രീതിയല്ല. അങ്ങനെ പല കാര്യങ്ങളുമുണ്ട്. അതുകൊണ്ടാണ് അവിശ്വാസ പ്രമേയത്തില്‍ ഇനി ഈ ഭരണ സമിതി ഇരുന്ന് കഴിഞ്ഞാല്‍ ശരിയാവില്ലെന്ന് പറഞ്ഞത്. നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത പല കാര്യങ്ങളും നടന്നു. റിപ്പോര്‍ട്ടും കണക്കും ശരിയായിരുന്നുവെങ്കില്‍ അവര്‍ക്ക് അവരുടെ ഭാഗം ശരിയാക്കാമായിരുന്നു. പക്ഷേ കണക്ക് ശരിയല്ലായിരുന്നു. കുടുംബസംഗമത്തിന് അമ്പലത്തില്‍ നിന്നും കിട്ടിയ പൈസയുടെ കുറച്ചേ കിട്ടിയിട്ടുള്ളു. പിന്നെ ഒരു ചെക്കാണ് കാണിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തില്‍ ക്രെഡിറ്റ് ആകേണ്ട ചെക്ക് ഇതുവരെ ക്രെഡിറ്റ് ആയിട്ടില്ല. ഇപ്പോഴും ഫണ്ട് വന്നിട്ടില്ല. മൊത്തത്തില്‍ ചിട്ടയായ രീതിയിലല്ല പോയത്. ഒരു കാര്യം ചോദിച്ചാല്‍ അത് ക്ലീയര്‍ ചെയ്യണ്ടേ. അല്ലാതെ അംഗത്വം രാജിവച്ച്, ഞാന്‍ കോടതിയില്‍ ബാബു രാജിനെ കണ്ടോളാം എന്ന് പറഞ്ഞാണോ പോകേണ്ടത്?
ലക്ഷ്മി പ്രിയ പലരുടേയും രാഷ്ട്രീയം പറയുന്നു. പക്ഷേ അവരാരും ഇതുവരെ അവരുടെ രാഷ്ട്രീയം അമ്മയില്‍ കൊണ്ടുവരാന്‍ നോക്കിയിട്ടില്ല. പക്ഷേ ഇവരത് ശ്രമിക്കുന്നു. വര്‍ഗീയത കൊണ്ടുവരാന്‍ ശ്രമിക്കുന്നു. എന്‍റെ പേരിന്‍റെ പേരിലും ലക്ഷ്മി പ്രിയ വര്‍ഗീയത കൊണ്ടുവന്നില്ലേ. എന്തിന് വേണ്ടിയിട്ട്? അതൊന്നും അമ്മയില്‍ നടക്കില്ല. 31 വര്‍ഷത്തിന്‍റെ ഇടയ്ക്ക് മതത്തിന്‍റെയോ രാഷ്ട്രീയത്തിന്‍റേയോ പേരില്‍ അമ്മയില്‍ ഒരു പ്രശ്നം ഉണ്ടായിട്ടില്ല. എല്ലാവരും ഒരുപോലെയാണ്. അതിനിടയ്ക്ക് വര്‍ഗീയതയും അദാനിയെ കൊണ്ടുവരാനും ഇവര്‍ ശ്രമിച്ചു. അതൊക്കെ തന്നെയാണ് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്തത്. അമ്മ സേവനമായിട്ടല്ല കണ്ടത്. ബിസിനസായിട്ടാണ് പലരും കണ്ടത്.
ലക്ഷ്മി പ്രിയ, അന്‍സിബയെ പൊലീസ് സ്റ്റേഷനില്‍ കയറ്റിയില്ലേ. അതാണ് ഏറ്റവും വലിയ തെറ്റ്. സംസാരിച്ച് തീര്‍ക്കാവുന്ന കാര്യമായിരുന്നു അത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന് പറയുന്നത് പോലെ ജയിക്കാന്‍ വേണ്ടി ആരെയും അപമാനിക്കാം എന്തും പറയാം എന്നത് ശരിയല്ല. എത്ര സ്ത്രീവിരുദ്ധതയാണ് ലക്ഷ്മി പ്രിയ കാണിച്ചത്. എനിക്ക് ഒരു കാര്യമെ പറയാനുള്ളു.. ഭ്രാന്ത് വന്നാല്‍ നമുക്ക് ചങ്ങലയ്ക്ക് ഇടാം. ചങ്ങലയ്ക്ക് ഭ്രാന്ത് വന്നാല്‍ എന്ത് ചെയ്യും. അമ്മയുടെ ഓഫീസില്‍ നടക്കേണ്ട കാര്യങ്ങളാണോ ഇതൊക്കെ? പറഞ്ഞ് തീര്‍ക്കേണ്ടതിന് പകരം അമ്മയ്ക്ക് പറ്റില്ലെന്ന് ശ്വേത പറഞ്ഞു. ശ്വേതയ്ക്ക് , ലക്ഷ്മി പ്രിയ നന്ദി പറഞ്ഞു. അന്‍സിബ കേസില്‍ ഒപ്പം നിന്നതിന്. വിഷയത്തില്‍ ഇടപെടില്ലെന്ന് പറഞ്ഞ വ്യക്തി അത് ചെയ്തത് ഡബിള്‍ സ്റ്റാന്‍റേര്‍ഡ് അല്ലേ. ലക്ഷ്മി പ്രിയയെ അമ്മയിൽ കൊണ്ടുവരാൻ ഇനി ആരും സമ്മതിക്കത്തില്ല. അതാണ് ഞങ്ങൾക്ക് മനസിലായത്. അവരെ കൊണ്ട് വന്നാൽ ഇനി കൊലപാതകം വരെ നടക്കും. ലക്ഷ്മി പ്രിയയെ കൊണ്ടുവന്നാൽ ശക്തമായി ഞങ്ങൾ എതിർക്കും. കൗമുദി മൂവിസിനോട് ആയിരുന്നു ഉഷയുടെ പ്രതികരണം.



