പുതുവർഷത്തിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു രജനീകാന്ത് നേരത്തെ അറിയിച്ചത്. എന്നാൽ ആരോ​ഗ്യനില മോശമായതോടെ തീരുമാനത്തിൽ നിന്ന് താരം പിന്മാറുകയായിരുന്നു.

ചെന്നൈ: നടൻ രജനീകാന്ത് രാഷ്ട്രീയപ്രവേശനത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ഉപദേശകൻ തമിഴരുവി മണിയനും രാഷ്ട്രീയം ഉപേക്ഷിച്ചു. ജീവിതാവസാനംവരെ രാഷ്ട്രീയത്തിലേക്കില്ലെന്ന് അറിയിച്ച മണിയൻ രജനീകാന്തിന്റെ പിന്മാറ്റമാണോ രാഷ്ട്രീയം ഉപേക്ഷിക്കാൻ കാരണമെന്ന് വ്യക്തമാക്കിയില്ല. ഡിസംബർ മൂന്നിനാണ് പുതിയ പാർട്ടിയുടെ ഉപദേശകനായി മണിയനെ രജനീകാന്ത് നിയമിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗാന്ധി മക്കൾ ഇയക്കം പാർട്ടിസ്ഥാപകനായ ഇദ്ദേഹം കോൺഗ്രസ്, ജനതാപാർട്ടി, ജനതാദൾ, ലോക്ശക്തി എന്നി പാർട്ടികളിൽ പ്രവർത്തിച്ചിരുന്നു. കാമരാജിന്റെ പ്രവർത്തനങ്ങൾ കണ്ടാണ് രാഷ്ട്രീയത്തിൽ എത്തിയതെന്നും സത്യസന്ധർക്ക് സ്ഥാനമില്ലാത്ത ഇന്നത്തെ രാഷ്ട്രീയത്തിൽ ഇനി ഒന്നുംതന്നെ ചെയ്യാനില്ലെന്നും മണിയൻ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. അതേസമയം പാർട്ടി കോ-ഓർഡിനേറ്ററായി നിയമിച്ച അർജുനമൂർത്തി, രജനീകാന്തിനൊപ്പം തുടരുമെന്ന് വ്യക്തമാക്കി. 

പുതുവർഷത്തിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു രജനീകാന്ത് നേരത്തെ അറിയിച്ചത്. എന്നാൽ ആരോ​ഗ്യനില മോശമായതോടെ തീരുമാനത്തിൽ നിന്ന് താരം പിന്മാറുകയായിരുന്നു. ആരോ​ഗ്യനില മോശമായത് ദൈവത്തിന്റെ മുന്നറിയിപ്പായാണ് കരുതുന്നതെന്ന് രജനീകാന്ത് പറഞ്ഞിരുന്നു. തന്നെ വിശ്വസിച്ച് ഇറങ്ങുന്നവരെ ബലിയാടുകളാക്കാൻ ഉദ്ദേശമില്ലെന്നും താരം വ്യക്തമാക്കി.