മാടമ്പി ശൈലിയാണ് രഞ്‍ജിത്തിന്റേത് എന്നും വിമര്‍ശിക്കുകയാണ് എഐവൈഎഫ്.

ചലച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്‍ജിത്തിനെതിരായ ആരോപണം ഗുരുതരമെന്ന് എഐവൈഎഫ്. വിഷയത്തില്‍ അന്വേഷണം നടത്താൻ സര്‍ക്കാര്‍ തയ്യാറാകണം എന്നും എഐവൈഎ സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‍മോൻ ആവശ്യപ്പെട്ടു. കുറ്റക്കാരനെന്ന് കണ്ടാല്‍ സ്ഥാനത്തുനിന്ന നീക്കണം. മാടമ്പി ശൈലിയാണ് രഞ്‍ജിത്തിന്റേത് എന്നും വിമര്‍ശിക്കുകയാണ് എഐവൈഎഫ്.

ഒരു ചവറ് സിനിമ എന്ന് പറഞ്ഞത് അക്കാദമി ചെയര്‍മാന്റെ പദവിക്ക് യോജിക്കാത്തത് ആണ്. നിയമനടപടിയുമായി മുന്നോട്ടുപോകുന്ന സംവിധായകൻ വിനയന് എന്തായാലും ധാര്‍മിക പിന്തുണ നല്‍കുമെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‍മോൻ വ്യക്തമാക്കി. അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്‍ജിത്ത് ഇടപെട്ടുവെന്ന് ആരോപിച്ച വിനയന് പിന്തുണയുമായി എത്തിയിരിക്കുകയാണ് എഐവൈഎഫ്. 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന സിനിമയ്‍ക്ക് അവാര്‍ഡ് നല്‍കാതിരിക്കാൻ അക്കാദമി ചെയര്‍മാനായ രഞ്‍ജിത്ത് ഇടപെട്ടുവെന്ന് ജൂറി അംഗം നേമം പുഷ്‍പരാജ് അറിയിച്ചിരുന്നുവെന്നാണ് വിനയൻ ആരോപിച്ചിരുന്നത്.

രഞ്‍ജിത്തിനെ പിന്തുണച്ച സജി ചെറിയാനെ വിമര്‍ശിച്ച് ഇന്ന് വിനയൻ കുറിപ്പുമായി എത്തിയിരുന്നു. കേരള സംസ്ഥാന സിനിമാ അവാർഡ് ജൂറി അംഗം ശ്രീ നേമം പുഷ്‍പരാജ് പറഞ്ഞതും അതിൻപ്രകാരം ഞാൻ ആരോപിച്ചതുമായ കാര്യങ്ങൾ തള്ളിക്കളഞ്ഞ് കൊണ്ട് ബഹുമാനപ്പെട്ട മന്ത്രി ശ്രീ സജി ചെറിയാൻ അക്കാദമി ചെയർമാൻ ശ്രി രഞ്ജിത്തിന് ക്ലീൻ ചിറ്റ് കൊടുത്തതായി ന്യൂസിൽ കണ്ടുവെന്നു പറഞ്ഞായിരുന്നു വിനയന്റെ കുറിപ്പിന്റെ തുടക്കം. ചെയർമാൻ ഒരിടപെടലും നടത്തിയിട്ടില്ലത്രേ. അങ്ങയോടല്ലല്ലോ ഞങ്ങളതു ചോദിച്ചത് ശ്രീ രഞ്ജിത്തിനോട് അല്ലേ?. രഞ്ജിത്ത് ഉത്തരം പറയുമ്പോള്‍ബാക്കി പറയാമെന്നാണ്അങ്ങുതന്നെ നിയമിച്ച ജൂറി അംഗം ശ്രീ നേമം പുഷ്‍പരാജ് പറഞ്ഞിരിക്കുന്നത്. അതിനു മുൻപ് ഈ വിധി പറച്ചിൽ വേണമായിരുന്നോ?.അവാർഡു നിർണ്ണയത്തിന്റെപ്രൊജക്ഷൻ നടക്കുമ്പോഴും ഡിസ്‍കഷൻ നടക്കുമ്പോഴും മന്ത്രി കൂടെ ഉണ്ടാകില്ലല്ലോ?. പിന്നെങ്ങനാണ് താങ്കൾ ഇത്ര നിസ്സംശയം പറഞ്ഞത് ചെയർമാൻ ഇടപെട്ടിട്ടില്ലെന്ന്. ചുരുങ്ങിയ പക്ഷം അങ്ങയുടെ പിഎസ്സിനോടെങ്കിലും ചോദിക്കണമായിരുന്നു സാർ.

താങ്കളുടെ പി എസ്സ് ആയ മനു സി പുളിക്കനോട് തുടക്ക ദിവസങ്ങളിൽ തന്നെ ചെയർമാൻ രഞ്ജിത്ത് അനാവശ്യമായി ഇടപെടുന്നു എന്ന് ജൂറി അംഗം നേമം പുഷ്‍പരാജ് പറഞ്ഞിരുന്നു സാർ. അങ്ങ് സെക്രട്ടറിയോട് ഒന്നന്വേഷിക്ക്. ശ്രി മനു അതു നിയന്ത്രിക്കാൻ ശ്രമിച്ചെന്നും അറിഞ്ഞു. എന്നിട്ടും താങ്കള്‍ അറിഞ്ഞില്ല എന്ന് പറഞ്ഞാൽ കഷ്‍ടമാ. അവാർഡ് അർഹതയുള്ളവർക്കാണോ അല്ലാത്തവർക്കാണോ കൊടുത്തത് എന്നൊന്നും അല്ല ഇവിടെ പ്രശ്‍നം. അവാർഡ് നിർണ്ണയത്തിൽ സർക്കാരിന്റെ പ്രതിനിധി ആയ അക്കാദമി ചെയർമാൻ ഇടപെട്ടോ? അതാണ് ഗുരുതരമായവിഷയം. ജൂറി മെമ്പർമാരോടു സംസാരിച്ച രഞ്ജിത്തോ അതുകേട്ട ജൂറി മെമ്പര്‍മാരോ അല്ലേ അതിനുത്തരം പറയേണ്ടത്. നേമം പുഷ്‍പരാജിനെ കുടാതെ മറ്റൊരു ജൂറി അംഗമായ ശ്രീമതി ജിൻസി ഗ്രിഗറിയും ഇന്നു വെളുപ്പെടുത്തിയിട്ടുണ്ട് ശ്രീ രഞ്ജിത്തിന്റെ ഇടപെടലിനെപ്പറ്റി. അതൊക്കെ ഒന്നന്വേഷിച്ചിട്ടു വേണമായിരുന്നു അങ്ങ് ഈ ക്ലീൻ ചിറ്റു കൊടുക്കാൻ.. അതോ വിശ്വ വിഖ്യാത സംവിധായകർ എന്തു പറഞ്ഞാലും വിശ്വസിക്കുമെന്നാണോ? അതിനു നിയമോം ചട്ടോം ഒന്നുംനോക്കേണ്ടതില്ലേ. ഏതായാലും അക്കാദമി ചെയർമാൻ രഞ്ജിത് പറയട്ടേ നേമം പുഷ്‍പരാജിന്റെആരോപണത്തിനുള്ള മറുപടി. ഇങ്ങനെ ഒന്നും ചെയ്‍തിട്ടില്ലാന്നു പറയാനുള്ള ധൈര്യം രഞ്ജിത്തു കാണിച്ചാൽ അതിനുള്ള മറുപടിയുമായി ശ്രീ പുഷ്‍പരാജ് എത്തിക്കോളും പുറകേ മാത്രമേ ഞാൻ വരേണ്ടതുള്ളു. അതിനു മുൻപ് ആരും മുൻകൂർ ജാമ്യം കൊടുക്കാൻ കഷ്‍ടപ്പെടേണ്ടതില്ല എന്നാണെന്റെ അഭിപ്രായം എന്നുമായിരുന്നു വിനയൻ ചൂണ്ടിക്കാട്ടിയത്.

'രഞ്‍ജിത്താണ് മറുപടി പറയേണ്ടത്', അവാര്‍ഡ് വിവാദത്തില്‍ മന്ത്രി സജി ചെറിയാനെ വിമര്‍ശിച്ച് വിനയൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക