ബിഗ് ബോസ് താരം അക്ബര്‍ ഖാൻ ഡേറ്റിംഗ് ആപ്പില്‍ അപരിചിതരായ പെൺകുട്ടികളുമായി ചാറ്റ് ചെയ്യുകയാണെന്നാണ് ആരോപണം.

തനിക്കെതിരെയുണ്ടായ ഡേറ്റിങ്ങ് ആപ്പ് വിവാദത്തിൽ പ്രതികരിച്ച് ഗായകനും ബിഗ് ബോസ് സീസൺ 7 മൽസരാർത്ഥിയുമായ അക്ബർ ഖാൻ രംഗത്ത്. ഫസ്മീന സാക്കിർ എന്ന യുട്യൂബറാണ് അക്ബറിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. വിവാഹിതനായ അക്ബർ ഖാൻ പ്രമുഖ ഡേറ്റിങ് ആപ്പായ ടിന്ററിൽ സജീവമാണെന്നും അപരിചിതരായ പെൺകുട്ടികളുമായി ചാറ്റ് ചെയ്യുകയും ഫോൺ നമ്പർ കൈമാറുകയും ചെയ്യുന്നുണ്ടെന്നുമായിരുന്നു ഫസ്മീനയുടെ ആരോപണം. അക്ബറിന്റെ ടിന്റർ അക്കൗണ്ട് വ്യാജമല്ലെന്നും അത് ബ്ലൂ ടിക്കുള്ള വെരിഫൈഡ് പ്രൊഫൈൽ ആണെന്നും ഫസ്മിന വീഡിയോയിൽ പറയുന്നു. ആപ്പിലൂടെ പരിചയപ്പെട്ട താൻ അക്ബർ ഖാൻ തന്നെയെന്നു വിശ്വാസം വരാത്ത ഒരു പെൺകുട്ടിക്ക് തന്റെ ഫോൺ നമ്പർ നൽകുകയും കൂടുതൽ പരിചയപ്പെടാൻ താത്പര്യമുണ്ടെന്ന് അറിയിച്ചെന്നും ഫസ്മീന പറയുന്നുണ്ട്. അയച്ച നമ്പറും ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും ഫസ്മീന പങ്കുവെച്ചിരുന്നു. എന്നാൽ ഇത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും നിയമനടപടിക്ക് തയ്യാറെടുക്കുകയാണെന്നും അക്ബർ ഖാൻ അറിയിച്ചു.

''ഒരു യുട്യൂബ് ചാനൽ വഴി എന്റെ പേരിൽ തെറ്റായതും അടിസ്ഥാനരഹിതവുമായ നിരവധി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ചില ഔദ്യോഗിക പരിപാടികൾക്കായി ഞാൻ ഖത്തറിൽ ആയതുകൊണ്ടാണ് എന്റെ പ്രതികരണം വൈകിയത്. ഞാൻ ഈ വിഷയത്തിൽ നിയമനടപടികൾ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അഭിപ്രായപ്രകടനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പേരിൽ ആരും മറ്റൊരാളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തിലുള്ള അപകീർത്തികരമായ പ്രസ്താവനകൾ നടത്താൻ അധികാരമുള്ളവരല്ലെന്നത് മനസിലാക്കുക. നിയമപരമായ പ്രക്രിയയിലൂടെ ബന്ധപ്പെട്ട വ്യക്തികളോട് അവർ ആരോപിക്കുന്നതുപോലെ ഞാൻ ചെയ്തുവെന്ന് പറയുന്ന ഏതെങ്കിലും മോശമായ പ്രസ്താവനയോ പ്രവർത്തിയോ എന്താണെന്ന് തെളിയിക്കണമെന്നാവശ്യപ്പെടും. സത്യാവസ്ഥ തെളിയിക്കപ്പെടുമെന്നും നിയമ വ്യവസ്ഥ ഈ വിഷയത്തിൽ അനുയോജ്യമായ വിധിനിർണയം നടത്തുമെന്നും ഞാൻ വിശ്വസിക്കുന്നു'', എന്നാണ് അക്ബർ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.