വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച വി.ഡി. സതീശന്റെ വാഗ്ദാനത്തിനെതിരെ അഖിൽ മാരാർ. മോട്ടോർ വാഹന നിയമങ്ങൾ കേന്ദ്രത്തിന്റേതായതിനാലും സുപ്രീം കോടതി വിധികൾ നിലവിലുള്ളതിനാലും സംസ്ഥാനത്തിന് ഇതിൽ ഇടപെടാനാകില്ലെന്ന് അദ്ദേഹം പറയുന്നു.
വാഹന മോഡിഫിക്കേഷന്‍ സംബന്ധിച്ച മുഖ്യമന്ത്രി വി ഡി സതീശന്റെ വാഗ്ദാനത്തിനെതിരെ അഖിൽ മാരാർ. മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ ഒന്നും ചെയ്യാൻ പറ്റില്ലെന്നും മോട്ടോർ വാഹന മോഡിഫിക്കേഷൻ നിയമങ്ങൾ കേന്ദ്രത്തിന്റേത് ആണെന്നും അഖിൽ മാരാർ പറയുന്നു. അതിൽ സുപ്രീം കോടതിയുടെ വിധികളും ഉണ്ടെന്നും അഖിൽ ചൂണ്ടിക്കാണിച്ചു.

വിഡി സതീശന് ഇക്കാര്യം അറിയാത്തത് കൊണ്ടല്ലെന്നും അധികാരത്തിൽ എത്താൻ നിങ്ങളെ പറ്റിച്ചെന്നും അഖിൽ മാരാർ ആരോപിക്കുന്നു. ഇക്കാര്യം രമേശ് ചെന്നിത്തലയോട് താൻ ആദ്യം പറഞ്ഞിരുന്നുവെന്നും ആരെയും പറ്റിച്ചു അധികാരത്തിൽ എത്താൻ ആഗ്രഹം ഇല്ലാതിരുന്നത് കൊണ്ട് അദ്ദേഹം അതിന്റെ നിയമ വശങ്ങൾ പറഞ്ഞു തന്നെന്നും അഖിൽ പറഞ്ഞു.
അഖിൽ മാരാരുടെ വാക്കുകൾ ഇങ്ങനെ
വണ്ടി പ്രാന്തൻമാർക്ക് സന്തോഷം നൽകുന്ന കാര്യം നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് കേട്ട് റീൽ ആക്കി ആഘോഷിക്കാൻ വരട്ടെ.
നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ ഒരു വണ്ടി പ്രാന്തൻ ആയിരുന്നു ഞാൻ.. ആദ്യം കാണുന്ന ചിത്രം 2015 ലെ ആണ്.. വല്ലവന്റെയും വണ്ടിയിൽ കയറി ഫോട്ടോ എടുത്തതല്ല.. ഏതാണ്ട് 8 മാസം എടുത്തു ഞാൻ ഡിസൈൻ ചെയ്തു പണിഞ്ഞെടുത്ത എന്റെ ജീപ്പ്.. ഈ ജീപ്പ് കൊണ്ട് റോഡിലിറങ്ങി മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുമായി ഒരുപാട് വഴക്ക് ഉണ്ടാക്കി നടന്ന അന്നത്തെ 27 വയസുകാരന്റെ അതെ മനസ് ആണ് ഇപ്പോഴും.. പക്ഷെ കുടുംബത്തിന്റെ ഉത്തരവാദിത്വം ആഗ്രഹങ്ങളെക്കാൾ വലുതാണല്ലോ അത് കൊണ്ട് ഞാൻ എന്നിലെ പ്രാന്തനെ ചങ്ങലയിൽ ഇട്ട് കെട്ടി.
ഇനി ഞാൻ പറയുന്നത് കേൾക്കുക.. മുഖ്യ മന്ത്രിക്ക് ഈ വിഷയത്തിൽ ഒന്നും ചെയ്യാൻ പറ്റില്ല..മോട്ടോർ വാഹന മോഡിഫിക്കേഷൻ നിയമങ്ങൾ കേന്ദ്രത്തിന്റെ ആണ്. അതിൽ സുപ്രീം കോടതിയുടെ വിധികളും ഉണ്ട്. ഇതിനെ മറി കടന്ന് നിയമം മാറ്റാൻ പറ്റില്ല എന്ന് വി ഡി സതീശന് അറിയാത്തത് കൊണ്ടല്ല അധികാരത്തിൽ എത്താൻ നിങ്ങളെ പറ്റിച്ചു എന്ന് മാത്രം.
കാരണം ഈ ഐഡിയ ശ്രീ രമേശ് ചെന്നിത്തലയോട് ഞാൻ ആദ്യം പറഞ്ഞിരുന്നു ആരെയും പറ്റിച്ചു അധികാരത്തിൽ എത്താൻ ആഗ്രഹം ഇല്ലാതിരുന്നത് കൊണ്ട് അദ്ദേഹം അതിന്റെ നിയമ വശങ്ങൾ എന്നോട് പറഞ്ഞു. ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന പ്രതീക്ഷയിൽ ഞാൻ ഇക്കാര്യം നിങ്ങളെ അറിയിക്കുന്നു.



