സലിം കുമാറിന്റെ സംസ്കാരച്ചടങ്ങിലെ ഓൺലൈൻ മാധ്യമങ്ങളുടെ അതിക്രമത്തെ അഖിൽ മാരാർ രൂക്ഷമായി വിമർശിച്ചു. ഈ വിഷയം ഒരു വർഷം മുൻപ് 'അമ്മ' ഭാരവാഹിയായ ടിനി ടോമിനോട് സൂചിപ്പിച്ചപ്പോൾ പുച്ഛത്തോടെ തള്ളിയെന്നും അദ്ദേഹം പറഞ്ഞു.
സലിം കുമാറിന്റെ സംസ്കാര ചടങ്ങിനിടെ ഓൺലൈൻ മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായ തള്ളിക്കയറ്റത്തിൽ പ്രതികരണവുമായി അഖിൽ മാരാർ. കുയിലുകളെയും കാക്ക കൂട്ടങ്ങളെയും നിയന്ത്രിക്കണമെന്നും ഇക്കാര്യം അമ്മ ഭാരവാഹി എന്ന നിലയിൽ ടിനി ടോമിനോട് ഒരു വർഷം മുൻപ് പറഞ്ഞപ്പോൾ പുച്ഛം ആയിരുന്നുവെന്നും അഖിൽ മാരാർ. ടിനി ടോമിനെ സമൂഹം ഇത്തരത്തിൽ തന്നെ പരിഹസിക്കണമെന്നും അഖിൽ മാരാർ പറയുന്നു. മനുഷ്യരുടെ സ്വകാര്യത മാനിക്കപെടണമെന്നും നിയമം മൂലം നിയന്ത്രണം ഏർപ്പെടുത്തണമെന്നും അഖിൽ ആവശ്യപ്പെടുന്നു.
അഖിൽ മാരാരുടെ വാക്കുകൾ ഇങ്ങനെ
ചന്തുവിന്‍റെ വികാരവിക്ഷോഭങ്ങളും പൊട്ടിത്തെറിയും നമ്മള്‍ കണ്ടു. അവിടെ കൂടിയ ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിക്ഷിധമായി വിമര്‍ശിച്ച് കൊണ്ട് പലരും രംഗത്ത് വന്നു. അവിടെ ഉള്ളില്‍ തട്ടി തന്നെ തങ്ങളുടെ വിഷമം പങ്കുവച്ച പലരേയും പരിഹസിച്ച് കൊണ്ടുള്ള കമന്‍റുകള്‍ കമന്‍റ് ബോക്സുകളില്‍ നിറഞ്ഞു. അതില്‍ ഏറ്റവും കൂടുതല്‍ പരിഹസിച്ച വ്യക്തി ടിനി ടോം ആണ്. പ്രിയപ്പെട്ട ടിനി ടോം നിങ്ങള്‍ക്കിത് വരണം. നിങ്ങളെ സമൂഹം ഈ രീതിയില്‍ തന്നെ പരിഹസിക്കണം. ഞാന്‍ ഒരുവര്‍ഷം മുന്‍പ് ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. സിനിമ നടിമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഉണ്ടാകുന്ന മാനസിക വിഷമങ്ങളെ കൃത്യമായി രേഖപ്പെടുത്തി കൊണ്ട്, ഗര്‍ഭകാലത്ത് ഒരു നടിക്ക് അനുഭവിക്കേണ്ടി വന്ന കമന്‍റ് സെക്ഷനിലെ വെര്‍ബല്‍ റേപ്പ് കണ്ട് മാനസികമായി തകര്‍ന്ന, സുഹൃത്തായ നടി എന്നോട് പറഞ്ഞതും നേരിട്ട് കണ്ട അനുഭവവും. കൊച്ചിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവെ അവിടെ പങ്കെടുത്ത സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ ദൂരെ നിന്നുകൊണ്ട് സൂം ചെയ്ത് റെക്കോര്‍ഡ് ഓണ്‍ ചെയ്ത് വച്ചിരിക്കുന്ന ഒരുകൂട്ടം ടീമുകള്‍. കുയിലുകളും കാക്കക്കൂട്ടങ്ങളും റെക്കോര്‍ഡ് ഓണ്‍ ചെയ്ത് വച്ച് സ്ത്രീകളുടെ സാരിതുമ്പിന്‍റെ ഏതെങ്കിലും ഭാഗം മാറുന്ന മൊമന്‍റിന് വേണ്ടിയിട്ട് കഴുകന്മാരെ പോലെ സൂം ചെയ്ത് ക്ലോസ് വാച്ച് ചെയ്തിരിക്കുകയാണ്. അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്ത ഈ കുയിലുകളെ ഒക്കെ നിയന്ത്രിക്കണമെന്ന് പറഞ്ഞ്, സംഘടനാ തലത്തില്‍ ഒരു നടപടി എടുക്കണമെന്ന് പറഞ്ഞ്, അമ്മ അസോസിയേഷന് അത് ചെയ്യാന്‍ പറ്റുമെന്ന് കരുതി അസോസിയേഷന്‍റെ പ്രധാന സ്ഥാനത്തിരിക്കുന്ന താങ്ങള്‍ക്ക് ഞാനൊരു മെസേജ് അയച്ചു. അതില്‍ ഒരു മറുപടി പോലും ഇടാത്ത ഈ മാന്യനെ സമൂഹത്തില്‍ പരിഹസിക്കപ്പെടുമ്പോള്‍ എനിക്ക് സന്തോഷമെ ഉള്ളൂ. അമ്മയുടെ മുന്‍ സെക്രട്ടറി ഇടവേള ബാബുവിന് മെസേജ് ഞാന്‍ അയച്ചു. അദ്ദേഹം ഒരു മാന്യമായ മറുപടി ഇട്ടു. അതാണ് യാഥാര്‍ത്ഥ്യം. സ്വന്തമായി വേദനിക്കുമ്പോള്‍ മാത്രമെ ഇവനൊക്കെ പൊള്ളൂ. മറ്റൊരുത്തന്‍റേയും വേദന ഇവന്മാരുടെ വേദനയല്ല.
ഞാനിത് സംസാരിക്കുന്നത് മറ്റുള്ളവരുടെ വേദന കണ്ടിട്ടാണ്. പലരും ചോദിക്കാറുണ്ട് എന്തിനാണ് രാഷ്ട്രീയ പ്രവര്‍ത്തനം, എന്തിനാണ് ഒരു സ്ഥാനം എന്നൊക്കെ. സമൂഹത്തില്‍ നടക്കുന്ന തെറ്റുകളെ ചൂണ്ടിക്കാണിക്കാനാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആഗ്രഹിച്ചത്. എന്തെങ്കിലും ചെയ്യണമെങ്കില്‍ എന്തെങ്കിലുമൊരു സ്ഥാനം വേണം. കുയിലുകളേയും കാക്കകളേയും തിരിച്ചറിഞ്ഞ്, ഓണ്‍ലൈന്‍ മാധ്യമ രംഗത്തെ കൂടുതല്‍ മികച്ച രീതിയില്‍ കൊണ്ടു പോകണമെങ്കില്‍, പ്രത്യേകിച്ച് സിനിമാ രംഗത്ത്, സര്‍ക്കാര്‍ തലത്തിലൊരു തീരുമാനം ഉണ്ടാകണം.
അന്‍സിബ ഉന്നയിച്ച വിഷയങ്ങള്‍ യാഥാര്‍ത്ഥ്യമായി മാറുന്നുവെന്ന് തോന്നുന്നത് സ്വന്തം കാര്യം നോക്കി ജീവിക്കുന്ന ഇവനെയൊക്കെ പോലുള്ള ആള്‍ക്കാര്‍ ഇതിന്‍റെ തലപ്പത്ത് ഇരിക്കുന്നത് കൊണ്ടാണ്. മറ്റുള്ളവന്‍റെ വേദന മനസിലാക്കാന്‍ കഴിയുന്നവന് മാത്രമെ ഒരു സംഘടനയെ നയിക്കാന്‍ പറ്റൂ. സ്വന്തം കാര്യം നോക്കി ജീവിക്കുന്ന ഒരുത്തനും ഒരു സംഘടനയെയോ രാഷ്ട്രീയ പ്രസ്ഥാനത്തെയോ ഒരു സിസ്റ്റത്തെയോ നയിക്കാന്‍ കഴിയില്ല. ഇത്തരക്കാരെ അടിച്ചിറക്കിയിട്ട് മറ്റുള്ളവരുടെ വേദന മനസിലാക്കാന്‍ ശേഷിയുള്ള സ്വാര്‍ത്ഥത ഇല്ലാത്തവരെ സ്ഥാനങ്ങളില്‍ ഇരുത്തണം. അതിന് മലയാള സിനിമ കൂടി തയ്യാറാകണം. ഇല്ലെങ്കില്‍ നിങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് ഇതിലും വലിയ മാനസിക വിഷമങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. നിങ്ങളും അതിന്‍റെ ഭാഗമാകും. കോടതി തലത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വരുത്താനുള്ള മാനദണ്ഡങ്ങള്‍ കൊണ്ടുവരണം. ലൈസന്‍സ് കൊണ്ടുവരണം. കുയിലുകളെ പോലുള്ള ടീമുകളെ ആണ് സൂക്ഷിക്കേണ്ടത്. ഇത്തരക്കാരാണ് ഈ സമൂഹത്തിന്‍റെ ശാപം.



