മൈനിംഗ് എന്‍ജിനീയര്‍ ജസ്വന്ത് സിംഗ് ഗില്ലിന്‍റെ കഥ പറയുന്ന ചിത്രം

അക്ഷയ് കുമാറിന് ബോളിവുഡ് നിര്‍മ്മാതാക്കള്‍ മിനിമം ഗ്യാരന്‍റി കല്‍പ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഏറെ അകലെയല്ലാത്ത ഒരു കാലം. എന്നാല്‍ ഇപ്പോള്‍ അത് മാറിയിരിക്കുന്നു. കൊവിഡിന് ശേഷമുള്ള അക്ഷയ് കുമാറിന്‍റെ തിയറ്ററുകളില്‍ നിലം തൊട്ടത് അപൂര്‍വ്വം ചിത്രങ്ങള്‍ മാത്രം. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ റിലീസും പരാജയമാണ്. ടിനു സുരേഷ് ദേശായിയുടെ സംവിധാനത്തിലെത്തിയ ഡിസാസ്റ്റര്‍ ത്രില്ലര്‍ ചിത്രം മിഷന്‍ റാണിഗഞ്ജ് ആണ് അത്. ആദ്യ വാരാന്ത്യത്തില്‍ വെറും 12.60 കോടി മാത്രമാണ് ചിത്രത്തിന് നേടാനായത്. ഇപ്പോഴിതാ പല പ്രമുഖ താരങ്ങളില്‍ നിന്നും വ്യത്യസ്തനായി ചിത്രം പരാജയമാണെന്ന കാര്യം തുറന്നു സമ്മതിച്ചിരിക്കുകയാണ് അദ്ദേഹം.

"ഇതൊരു വാണിജ്യ ചിത്രമല്ല. സ്വീകരിക്കപ്പെടേണ്ടിയിരുന്ന രീതിയില്‍ അതിന് സ്വീകാര്യത കിട്ടിയില്ല. അത് ഞാന്‍ മനസിലാക്കി. പക്ഷേ 150 സിനിമകളില്‍ അഭിനയിച്ച അനുഭവപരിചയം വച്ച് ഒരു കാര്യം ഞാന്‍ പറയാം. ഞാന്‍ അഭിനയിച്ച ചിത്രങ്ങളില്‍ വച്ച് ഏറ്റവും മികച്ച ഒന്നാണ് ഇത്. പടം വര്‍ക്ക് ആയില്ല. പക്ഷേ അതിന്‍റെ കര്‍തൃത്വത്തില്‍ നിന്ന് ഞാന്‍ പിന്മാറില്ല. ഇത് എന്‍റെ മികച്ച ചിത്രങ്ങളില്‍ ഒന്നുമാണ്", ടൈംസ് നൌ നവ്‍ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ അക്ഷയ് കുമാര്‍ പറഞ്ഞു.

1989 ല്‍ പശ്ചിമ ബംഗാളിലെ റാണിഗഞ്ജ് കല്‍ക്കരി ഖനന പ്രദേശത്ത് കുടുങ്ങിപ്പോയ 65 തൊഴിലാളികളെ രക്ഷിച്ച മൈനിംഗ് എന്‍ജിനീയര്‍ ജസ്വന്ത് സിംഗ് ഗില്ലിന്‍റെ കഥ പറയുന്ന ചിത്രമാണ് മിഷന്‍ റാണിഗഞ്ജ്. കൊവിഡ് കാലത്തിന് ശേഷം വിജയം കണ്ടെത്താന്‍ അമ്പേ പാടുപെടുന്ന താരങ്ങള്‍ക്കൊപ്പമാണ് അക്ഷയ് കുമാറും. 2021 നവംബറിലെത്തിയ സൂര്യവന്‍ശിയും കഴിഞ്ഞ റിലീസ് ആയ ഒഎംജി 2 ഉും ഒഴികെ അക്ഷയ് കുമാറിന്‍റേതായി സമീപകാലത്തെത്തിയ എല്ലാ ചിത്രങ്ങളും ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു. 

ALSO READ : '2.0' യ്ക്ക് ശേഷമുള്ള ഷങ്കര്‍ ചിത്രം, ഷൂട്ടിംഗ് തീരുംമുന്‍പ് ഒടിടി റൈറ്റ്സില്‍ കണ്ണഞ്ചും തുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക