തിരുവനന്തപുരം കേശവദാസപുരത്തെ കെഎഫ്‌സിയിൽ നിന്ന് പുഴുവരിച്ച ചിക്കൻ ലഭിച്ചതായി ഫുഡ് വ്ലോഗർ സൂരജ് വെളിപ്പെടുത്തി. ഏപ്രിൽ 11-ന് നടന്ന സംഭവത്തിൽ, ചിക്കന് കടുത്ത ദുർഗന്ധമുണ്ടായിരുന്നുവെന്നും സൂരജ് പറഞ്ഞു.
കെഎഫ്സിയിൽ നിന്നും പുഴുത്ത ചിക്കൻ ലഭിച്ച ദുരനുഭവം പറഞ്ഞ് ഫുഡ് വ്ലോഗർ സൂരജ്(അൽ ഫുഡീസ്). തിരുവനന്തപുരം കേശവദാസപുരത്തുള്ള കെഎഫ്സിയിൽ നിന്നുമാണ് പുഴുത്ത ചിക്കൻ കിട്ടിയതെന്നും ഏപ്രിൽ 11നാണ് സംഭവമെന്നും സൂരജ് പറയുന്നു. ഗർഭിണികളും കുട്ടികളുമടക്കമുള്ളവരാണ് കെഎഫ്സി കഴിക്കാൻ വന്നതെന്നും അവരെല്ലാം സാധനം തിരികെ കൊടുത്ത് റീ ഫണ്ട് വാങ്ങിയെന്നും സൂരജ് പറഞ്ഞു.
"കെഎഫ്സിയില്‍ പുഴുത്ത ചിക്കന്‍. തിരുവനന്തപുരം കേശവദാസപുരത്തുള്ള കെഎഫ്സിയിലാണ് പുഴുത്ത ചിക്കന്‍ കിട്ടിയത്. എനിക്കാണ് കിട്ടിയതും. ഇന്നലെ ഉച്ചക്കാണ് കെഎഫ്സിയില്‍ പോയത്. ഏപ്രില്‍ 11ന്. ഓര്‍ഡര്‍ ചെയ്ത സാധനം കഴിക്കാന്‍ തുടങ്ങിയപ്പോഴാണ് സ്മെല്‍ എടുക്കാന്‍ തുടങ്ങിയത്. എലി ചത്ത് നാറുന്നതിനെക്കാള്‍ മോശമായിട്ടായിരുന്നു സ്മെല്‍. നേരെ കൗണ്ടറില്‍ കൊണ്ട് കൊടുത്തു. അവര് പറയുന്നത് അത് പഴയ ബാച്ച് ചിക്കനാണ് പുതിയതുണ്ട് അത് പൊരിച്ചിട്ട് തരാം സാറേന്ന്. അയ്യോ സാറിന് വേണ്ടേന്ന് പൈസ തന്നാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. നോക്കിയപ്പോള്‍ പടപോലെ നിരവധിപേര്‍ വരുന്നു. അവര്‍ക്കും കിട്ടിയത് ഈ അഴുകി പുഴുത്ത ചിക്കനാണ്. ഗര്‍ഭിണിയും പിള്ളേരും അടക്കമുണ്ടായിരുന്നു കഴിക്കാന്‍ വന്നത്", എന്നാണ് സൂരജ് പറഞ്ഞത്.
കെഎഫ്സിയിൽ എത്തിയ മറ്റുള്ളവരുടെ വാക്കുകളും സൂരജ് പങ്കുവച്ചു. "ഫുഡ് പോയിസൺ അടിച്ച് എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരം പറയും. ഞാൻ കഴിച്ചപ്പോഴേക്കും വയിൽ വല്ലാതെ ഒരു ഇറിറ്റേഷൻ തോന്നി. ഉടൻ തുപ്പിക്കളഞ്ഞു", എന്നാണ് ഒരു സ്ത്രീ പറയുന്നത്.
‘വേറെ നല്ല ചിക്കൻ ഉണ്ടെന്ന് അവർ പറയുന്നുണ്ട്. എങ്കിൽ അതല്ലേ ആളുകൾക്ക് കൊടുക്കേണ്ടത്. ഒരു എലി ചത്താലൊന്നും ഇത്രയും സ്മെൽ ഉണ്ടാവില്ല. അത്രയും അസഹനീയമായിരുന്നു. എന്റെ കുഞ്ഞിന് വല്ലതും സംഭവിച്ച് കഴിഞ്ഞാൽ ഉറപ്പായും വലിയ പ്രശ്നമുണ്ടാവും’, എന്നാണ് മറ്റൊരാള്‍ പറയുന്നത്.



