‘1921‘ന് വേണ്ടി 900 സ്ക്വയര്‍ ഫീറ്റിൽ ഷൂട്ടിംഗ് ഫ്‌ളോര്‍, 6 കെ ക്യാമറ; അലി അക്ബറിന് നേരെ ട്രോള്‍
1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്.
‘1921‘എന്ന പേരിൽ ഒരുക്കുന്ന സിനിമയുടെ ചിത്രീകരണത്തിന് പാനസോണിക് ലൂമിക്സ് S1H 6 കെ ക്യാമറ സ്വന്തമാക്കിയെന്ന് സംവിധായകന്‍ അലി അക്ബര്‍. ചിത്രത്തിനായി വീട്ടുമുറ്റത്ത് 900 സ്ക്വയര്‍ ഫീറ്റ് ഷൂട്ടിങ് ഫ്ലോര്‍ ഇയരുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങൾക്കൊപ്പം അറിയിച്ചു. സിനിമയുടെ പുതിയ വിവരങ്ങള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ വലിയ ട്രോളുകളാണ് അലി അക്ബറിനെതിരെ ഉയരുന്നത്.
ബ്രഹ്മാണ്ഡ സെറ്റില്‍ ഒരുക്കുന്ന സിനിമ എത്തിയാല്‍ രാജമൗലി ഔട്ടാകുമോ, ക്യാമറ കല്യാണ ഷൂട്ടിംഗിനായി വാങ്ങിയതാണോ, രണ്ട് ജില്ല സെറ്റ് ആക്കേണ്ട, കുറച്ച് സ്ഥലം കുറയ്ക്കാം, പണം പിരിച്ച് പാവങ്ങളെ പറ്റിക്കുകയാണോ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റുകള്‍ക്ക് ലഭിക്കുന്നത്. സിനിമയില്‍ ഉപയോഗിക്കുന്ന ഖുക്രിയുടെ ചിത്രവും അലി അക്ബര്‍ നേരത്തെ പങ്കുവച്ചിരുന്നു.
900 sq feet ഷൂട്ടിംഗ് floor ഉയരുന്നു,
Posted by Ali Akbar on Wednesday, 9 December 2020
1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. സിനിമയ്ക്ക് മുടക്കുമുതല്‍ കണ്ടെത്താനായി അലി അക്ബര്‍ ആശ്രയിച്ചത് ക്രൗഡ് ഫണ്ടിംഗ് ആയിരുന്നു. പല ഘട്ടങ്ങളിലായി ലഭിച്ച തുക സംബന്ധിച്ച വിവരങ്ങള്‍ സംവിധായകന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.
ഒടുവിലായി ഒരു കോടി രൂപ കടന്നിരിക്കുന്നുവെന്നാണ് അലി അക്ബര്‍ അറിയിച്ചത്.
സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഷഹീദ് വാരിയംകുന്നനെന്നും ഇബ്രാഹിം വേങ്ങരയുടെ സിനിമയുടെ പേര് ദി ഗ്രേറ്റ് വാരിയംകുന്നനെന്നുമാണ്. മറ്റ് മൂന്നു സിനിമകളും വാരിയംകുന്നന്‍റെ നായകത്വത്തെ വാഴ്ത്തുന്ന സിനിമകളാണെങ്കില്‍ അലി അക്ബറിന്‍റെ സിനിമ അദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ്. ജൂണ്‍ അവസാനമാണ് ഈ നാല് സിനിമകളും പ്രഖ്യാപിക്കപ്പെട്ടത്. മലബാര്‍ വിപ്ലവത്തിന്‍റെ നൂറാം വാര്‍ഷികമായ അടുത്ത വര്‍ഷമാണ് തങ്ങളുടെ ചിത്രം ആരംഭിക്കുകയെന്ന് ആഷിക് അബു പ്രഖ്യാപന സമയത്തേ അറിയിച്ചിരുന്നു.