അല്ലു അർജുന്റെ സൂപ്പർഹിറ്റ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക്. കേരളത്തിൽ വൻവിജയം നേടിയ സിനിമയുടെ മലയാളം പതിപ്പ് 20 വർഷത്തിന് ശേഷം ജൂൺ 12-ന് 4കെ അൾട്രാ ഇംപാക്റ്റിൽ റീ-റിലീസ് ചെയ്യും.
അന്യഭാഷാ നടൻമാരിൽ കേരളത്തിൽ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് മലയാളികളുടെ സ്വന്തം മല്ലു അര്‍ജുൻ എന്ന അല്ലു അർജ്ജുൻ. താരത്തിൻ്റെ ആദ്യകാല വിജയങ്ങളിൽ പ്രധാനപ്പെട്ട സിനിമയാണ് "ഹാപ്പി". എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ജൂൺ 12ന് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്.
ചിത്രം വീണ്ടും റീ റിലീസിന് എത്തിക്കുന്നത് രഥക് ആർട്‌സിൻ്റെ ബാനറിൽ ഖാദർ ഹസൻ ആണ്. ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് റീ റിലീസിന് ഒരുങ്ങുന്നത്. 4K അൾട്ര ഇംപാക്റ്റ് ആണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. കേരളത്തിൽ വമ്പൻ വരവേൽപ്പ് തന്നെ ഹാപ്പിക്ക് ഈ രണ്ടാം വരവിലും ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. 2006 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അല്ലു അർജുനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ യുവാൻ ശങ്കർ രാജയുടെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. വാർത്തപ്രചരണം: പി. ശിവപ്രസാദ്.
അതേസമയം, ആറ്റ്ലി ചിത്രത്തിലാണ് അല്ലു അര്‍ജുന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അല്ലുവിന്‍റെ കരിയറിലെ 22-ാം ചിത്രമാണ് ഇത്. ഷാരൂഖ് ഖാനെ നായകനാക്കി വന്‍ വിജയം നേടിയ ജവാന് ശേഷം ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ ദീപിക പദുകോണ്‍, രശ്മിക മന്ദാന, ജാന്‍വി കപൂര്‍, മൃണാള്‍ താക്കൂര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ലോകേഷ് കനകരാജിന്‍റെ ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ലോകേഷിന്‍റെ മറ്റ് ചിത്രങ്ങളെപ്പോലെതന്നെ ആക്ഷനും സ്റ്റൈലിനും പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ബജറ്റ് 500 കോടിയാണ്.



