ടി20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന് ബിസിസിഐ 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം ചൂടി ചരിത്രം കുറിച്ച ഇന്ത്യന്‍ പുരുഷ ടീമിന് ബിസിസിഐ 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഇതോടെ ഇന്ത്യ സ്വന്തമാക്കി. ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ ഇത്തവണ യുവനിരയുമായിട്ടാണ് ഇന്ത്യ എത്തിയത്. മലയാളി താരം സഞ്ജു സാംസണായിരുന്നു ടൂര്‍ണമെന്റിലെ താരം.
വിതരണം എല്ലാവര്‍ക്കുമായി
പ്രഖ്യാപിച്ച 131 കോടി രൂപ ടീമിലെ താരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും വീതിച്ചു നല്‍കുമെന്ന് ബിസിസിഐ അറിയിച്ചു. വ്യക്തിഗത മികവിനേക്കാളുപരി ടീമിന്റെ ഒത്തൊരുമയ്ക്കും തയ്യാറെടുപ്പുകള്‍ക്കുമുള്ള അംഗീകാരമാണിതെന്ന് ബിസിസിഐ ഭാരവാഹികള്‍ വ്യക്തമാക്കി. ഓരോ അംഗത്തിന്റെയും കഠിനാധ്വാനമാണ് ഈ ചരിത്ര വിജയത്തിന് പിന്നിലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഐസിസി നല്‍കിയത്
വിജയികളായ ഇന്ത്യക്ക് ഐസിസി 13.5 മില്യണ്‍ ഡോളര്‍ (ഏകദേശം 112 കോടിയിലധികം രൂപ) സമ്മാനത്തുക നല്‍കിയിരുന്നു. 2024 ചാമ്പ്യന്‍മാരായ ഇന്ത്യക്ക് 2.45 മില്യണ്‍ ഡോളര്‍( ഏകദേശം 22.52 കോടി രൂപ) ആണ് ഐസിസി സമ്മാനത്തുകയായി നല്‍കിയതെങ്കില്‍ ഇത്തവണ ഇന്ത്യക്ക് മൂന്ന് മില്യണ്‍ ഡോളര്‍ (ഏകദേശം 27.48 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്. രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡ് ടീമിന് 1.6 മില്യണ്‍ ഡോളര്‍ (ഏകദേശം 14.65 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റിലെ മികച്ച സ്പോണ്‍സര്‍ഷിപ്പ് വരുമാനമാണ് സമ്മാനത്തുക ഇത്രയധികം ഉയരാന്‍ കാരണമായത്.
പതറാത്ത പോരാട്ടം, ഉജ്ജ്വല വിജയം
സൂപ്പര്‍ 8 ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും, ശക്തമായി തിരിച്ചുവന്ന ഇന്ത്യ പിന്നീട് നടന്ന മത്സരങ്ങളെല്ലാം വിജയിച്ചാണ് ഫൈനലിലെത്തിയത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ മികച്ച നേതൃപാടവം ടീമിന് കരുത്തായി. മധ്യനിരയില്‍ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ ഹാര്‍ദിക് പാണ്ഡ്യയും, നിര്‍ണ്ണായക നിമിഷങ്ങളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗ് നിരയെ നയിച്ച ജസ്പ്രീത് ബുമ്രയും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. യുവതാരങ്ങളായ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരുടെ മാച്ച് വിന്നിംഗ് ഇന്നിംഗ്സുകളും, അഭിഷേക് ശര്‍മ്മയുടെ ഭയമില്ലാത്ത ബാറ്റിംഗും ഇന്ത്യന്‍ ടീമിന്റെ ആധിപത്യം ഉറപ്പിച്ചു.

