താരസംഘടനയായ അമ്മയിലെ ഭാരവാഹികൾക്കെതിരായ ആരോപണങ്ങളെ തുടർന്ന് ബൈലോ തിരുത്താൻ നീക്കം.

താര സംഘടനയായ അമ്മയുടെ നിലവിലെ ഭാരവാഹികള്‍ക്കെതിരെ ഉയര്‍ന്ന ആ​രോപണങ്ങള്‍ക്ക് പിന്നാലെ ബൈലോ തിരുത്താന്‍ സംഘടന. പ്രസിഡന്‍റിന് കൂടുതല്‍ അധികാരം നല്‍കുന്ന രീതിയിലുള്ള തിരുത്തലാണ് ലക്ഷ്യമാക്കുന്നത്. ഇതിന്‍റെ കരട് രേഖ ഇന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കും. എക്‌സിക്യൂട്ടിവ് കമ്മിറ്റി മുന്നോട്ടു വെക്കുന്ന കരട് രേഖ അടുത്ത ജനറൽ ബോഡിയിൽ ചർച്ച ചെയ്യും. പുതിയ ഭരണസമിതി സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ വാര്‍ഷിക ജനറല്‍ ബോഡി ജൂണ്‍ 21 നാണ് നടക്കുന്നത്. നിലവിലെ ഭാരവാഹികള്‍ക്കെതിരെ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗം ടിനി ടോം ഉള്‍പ്പെടെയുള്ളവര്‍ രം​ഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് സംഘടനയുടെ നടപടി.

Add Asianetnews as a Preferred SourcegooglePreferred

സംഘടനയുടെ ഫ്രണ്ട് ഓഫീസ് ജീവനക്കാരി അതുല്യ ട്രഷറര്‍ ഉണ്ണി ശിവപാലിനെതിരെ തൊഴില്‍ പീഡന പരാതിയുമായി രം​ഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനെതിരെയും സംഘടനയ്ക്കുള്ളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. രണ്ട് പേരും അധികാര ദുര്‍വിനിയോ​ഗം നടത്തിയെന്ന വിമര്‍ശനമാണ് സംഘടനയ്ക്കുള്ളില്‍ ഉയരുന്നത്. പ്രസിഡന്‍റിന് അധികാരമില്ലെന്നും വെറും സ്റ്റാമ്പ് ആണെന്ന് ബോധ്യപ്പെട്ടുവെന്നുമാണ് ഇന്നലെ ടിനി ടോം പറഞ്ഞത്. അതുല്യയ്ക്കെതിരായ നടപടി വിവാദമായതോടെ എക്സിക്യൂട്ടീവ് കമ്മിറ്റി റദ്ദാക്കുകയും അവരെ ജോലിയില്‍ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.

ഉണ്ണി ശിവപാലിനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്. കുക്കു പരമേശ്വരനെതിരെ മറ്റ് നടപടികളൊന്നും സംഘടന സ്വീകരിച്ചിട്ടില്ലെങ്കിലും ശക്തമായ വികാരം നിലനില്‍ക്കുന്നുണ്ട്. കുക്കു എടുക്കുന്ന പല തീരുമാനങ്ങളും സംഘടനാ വിരുദ്ധമാണെന്ന് സംഘടനയില്‍ അഭിപ്രായമുണ്ട്. ബൈലോ മാറ്റാനുള്ള തീരുമാനത്തിലേക്ക് സംഘടന എത്തിച്ചേര്‍ന്നത് അങ്ങനെയാണ്.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News