തന്റെ പോരാട്ടം അമ്മയിലെ പവർ ഗ്രൂപ്പിനെതിരെയെന്ന് ശ്വേത മേനോന്‍. സാധാരണ സ്ത്രീ എന്ന നിലയിൽ പവർ ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാൻ സാധിക്കില്ലെന്നും തന്റെ പോരാട്ടത്തിലൂടെ പവർ ഗ്രൂപ്പ്‌ തുറന്നുകാട്ടപ്പെടുമെന്നും ശ്വേത മേനോന്‍ പറയുന്നു.

കൊച്ചി: താരസംഘടന അമ്മയിലെ തര്‍ക്കം തുടരുന്നു. തന്റെ പോരാട്ടം അമ്മയിലെ പവർ ഗ്രൂപ്പിനെതിരെയെന്ന് ശ്വേത മേനോന്‍. സാധാരണ സ്ത്രീ എന്ന നിലയിൽ പവർ ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാൻ സാധിക്കില്ലെന്നും തന്റെ പോരാട്ടത്തിലൂടെ പവർ ഗ്രൂപ്പ്‌ തുറന്നുകാട്ടപ്പെടുമെന്നും ശ്വേത മേനോന്‍ പറയുന്നു. അമ്മയുടെ ഫണ്ടിൽ നിന്ന് ചിലർ നടത്തിയ സാമ്പത്തിക തിരിമറികൾ താൻ കണ്ടെത്തി. അത് ചോദ്യം ചെയ്ത അന്ന് മുതൽ തന്നെ അപമാനിക്കാൻ ശ്രമം തുടങ്ങി. അമ്മയിലെ പാവപ്പെട്ട കലാകാരൻമ്മാർക്ക് വേണ്ടിയാണ് പല പരിപാടികളിലൂടെ പണം പിരിക്കുന്നത്. ആ പണം തരുന്നത് ഹിന്ദു ആണോ, ക്രിസ്ത്യാനി ആണോ, മുസ്ലിം ആണോ, അംബാനി ആണോ അദാനി ആണോ എന്നൊന്നും നോക്കാറില്ല. എത്ര നിശബ്ദതയാക്കാൻ ശ്രമിച്ചാലും പോരാട്ടത്തിൽ നിന്ന് പിന്നോട്ട് ഇല്ലെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്വേത നിലപാട് വ്യക്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആരോപണ പ്രത്യാരോപണങ്ങളിൽ വലയുകയാണ് താര സംഘടന അമ്മ. തർക്കങ്ങൾ രാഷ്ട്രീയ ആരോപണങ്ങളിലേയ്ക്കും സാമ്പത്തിക ക്രമക്കേടിലേയ്ക്കും കടന്നതോടെയാണ്‌ പ്രതിസന്ധി കൂടിയത്. അദാനി ഗ്രൂപ്പിന്റെ പേര് കൂടി വന്നതോടെ കാര്യങ്ങൾ മറ്റൊരു തലത്തിലേക്ക് പോകുകയാണ്. ഇന്നലെ നടിമാർ ഉന്നയിച്ച സാമ്പത്തിക ക്രമക്കേടിൽ ഉൾപ്പെടെ ശ്വേത മേനോൻ മാധ്യമങ്ങളെ കണ്ട് ഉടൻ വ്യക്തത വരുത്തിയേക്കും. കൂടാതെ ശ്വേത ഉന്നയിച്ച അഴിമതി ആരോപണത്തിൽ കൂടുതൽ തെളിവുകളും പുറത്ത് വിട്ടേക്കും. എന്നാൽ ശ്വേത മേനോൻ അമ്മ ഓഫീസിൽ എത്തിയാൽ പ്രതിഷേധം നടത്താനാണ് ഒരു വിഭാഗം നടിമാരുടെ തീരുമാനം. ഇതിനിടയിൽ ടിനി ടോമിന് എതിരായ നടപടിയിൽ അൻസിബ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ടിനി ടോമിനെയും ഉടൻ മൊഴി എടുക്കാൻ വിളിപ്പിക്കും.