2023-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നടൻ മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ പരമോന്നത ബഹുമതി. അമ്മ സംഘടനയും മുഖ്യമന്ത്രിയും ഉൾപ്പെടെ നിരവധി പ്രമുഖർ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു.

കൊച്ചി: 2023-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാര ജേതാവായ അതുല്യ പ്രതിഭ മോഹൻലാലിന് മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മ അഭിനന്ദനങ്ങൾ അറിയിച്ചു. മോഹൻലാലിന് ലഭിച്ച ഈ വിശിഷ്ട അംഗീകാരത്തിൽ സംഘടനയിലെ എല്ലാ അംഗങ്ങളും അതീവ സന്തോഷം രേഖപ്പെടുത്തുന്നതായി വാർത്താക്കുറിപ്പിൽ അറിയിച്ചു.

നാല് പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയെ ഉയർന്ന തലത്തിലേക്ക് നയിച്ച അദ്ദേഹത്തെ മലയാള സിനിമാ മേഖലയുടെ അഭിമാനമായി അമ്മ വിശേഷിപ്പിച്ചു. ഇന്നും പുതിയ തലമുറക്ക് പ്രചോദനമായി നിലകൊള്ളുന്ന മോഹൻലാൽ അമ്മയെ എന്നും ഹൃദയത്തോട് ചേർത്ത് പിടിച്ചതായും സംഘടന വ്യക്തമാക്കി. കലാസമ്പന്നമായ മലയാള സിനിമയുടെ യശസ്സ് ഇനിയും ഉയർത്താൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നതായും അമ്മയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.

മുഖ്യമന്ത്രി പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ച പ്രിയ മോഹൻലാലിന് അഭിനനന്ദനങ്ങൾ നേരുന്നു. മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. അനുപമമായ ആ കലാ ജീവിതത്തിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. അഭിവാദ്യങ്ങൾ!

പ്രതിപക്ഷ നേതാവ് പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം

മലയാളത്തിൻ്റെ അഭിമാനം മോഹൻലാലിന് ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതി. സ്വഭാവികവും സവിശേഷവുമായ അഭിനയ ശൈലി കൊണ്ട് നാലര പതിറ്റാണ്ടിലധികം മലയാളികളെയും ലോകത്തെ തന്നെയും വിസ്മയിപ്പിച്ച നടനാണ് മോഹൻലാൽ. തലമുറകളെ പ്രചോദിപ്പിച്ച താരം. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന് ലഭിക്കുമ്പോൾ അത് ഓരോ മലയാളിക്കുമുള്ള അംഗീകാരമാണ്. പ്രായ, ദേശ ഭേദമെന്യേ എല്ലാവരുടേയും ലാലേട്ടനായ പ്രിയപ്പെട്ട മോഹൻലാലിന് അഭിനന്ദനങ്ങൾ.

പുരസ്കാരം ഈ മാസം 23ന് സമ്മാനിക്കും

2023ലെ പരമോന്നത പുരസ്ക്കാരമാണ് മോഹൻലാലിന് ലഭിച്ചിരിക്കുന്നത്. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മോഹന്‍ലാലിന്‍റേതെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. 2025 സെപ്തംബർ 23ന് (ചൊവ്വ) നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് മോഹന്‍ലാലിന് അവാർഡ് സമ്മാനിക്കും. മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ഫാല്‍ക്കേ പുരസ്കാരമാണിത്. 2004ല്‍ അടൂര്‍ ഗോപാലകൃഷ്ണന് പുരസ്കാരം ലഭിച്ചിരുന്നു. 2019ല്‍ രജനികാന്തിനും പുരസ്കാരം ലഭിച്ചു.