ബോളിവുഡിലെ റീമേക്ക് വിജയങ്ങൾക്ക് പിന്നിലെ തന്ത്രം പ്രിയദർശൻ വെളിപ്പെടുത്തുന്നു
ബോളിവുഡിലെത്തി പ്രിയദര്‍ശനോളം വലിയ വിജയങ്ങള്‍ നേടിയ മറ്റ് സംവിധായകര്‍ മലയാളത്തിലെന്നല്ല, തെന്നിന്ത്യയില്‍ തന്നെ കുറവാണ്. ബോളിവുഡിലെ അദ്ദേഹത്തിലെ വലിയ വിജയങ്ങളില്‍ പലതും മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങളുടെ റീമേക്കുകള്‍ ആയിരുന്നു. തെന്നിന്ത്യന്‍ സിനിമകളുടെ റീമേക്കുകള്‍ പലരും ഒരുക്കിയിട്ടുണ്ടെങ്കിലും അവര്‍ക്കൊന്നും പ്രിയദര്‍ശന്‍ നേടിയ മട്ടിലുള്ള വിജയങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവാതിരുന്നത് കാരണമെന്താണ്? അടുത്തിടെ അതേക്കുറിച്ച് പ്രിയദര്‍ശന്‍ തന്നെ പറഞ്ഞിരുന്നു.
അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ പുതിയ ചിത്രം ഭൂത് ബംഗ്ലയുടെ പ്രൊമോഷന്‍റെ ഭാഗമായി കൊടുത്ത ഒരു അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ റീമേക്കുകളെക്കുറിച്ചുള്ള തന്‍റെ സങ്കല്‍പം വെളിപ്പെടുത്തിയത്. ഒരു തെന്നിന്ത്യന്‍ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ കാണികള്‍ക്ക് അതൊരു തെന്നിന്ത്യന്‍ ചിത്രമായി തോന്നാന്‍ പാടില്ലെന്ന് പ്രിയദര്‍ശന്‍ പറയുന്നു. “വെറുതെ റീമേക്ക് ചെയ്യാതെ അവരുടെ പശ്ചാത്തലത്തിലേക്ക് ആ കഥയെ പറിച്ചു നടുകയാണ് വേണ്ടത്. അത്തരത്തിലുള്ള ചെറിയ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തണം. അപ്പോള്‍ കാണുന്നത് ഒരു ഹിന്ദി ചിത്രമായി കാണികള്‍ക്ക് തോന്നും. ഒരു ചിത്രം റീമേക്ക് ചെയ്യുമ്പോള്‍ 80 ശതമാനമാണ് ഒറിജിനലില്‍ നിന്ന് ഞാന്‍ എടുക്കാറ്. 20 ശതമാനം ഞാന്‍ അതിലേക്ക് പുതുതായി ചേര്‍ക്കും”, പ്രിയദര്‍ശന്‍ പറയുന്നു. എന്നാല്‍ ഇതേ പ്രിയദര്‍ശന്‍ ഫ്രെയിം ടു ഫ്രെയിം കോപ്പി ചെയ്ത ഒരു ചിത്രമുണ്ട്.
സുനില്‍ ഷെട്ടി, അക്ഷയ് കുമാര്‍, പരേഷ് റാവല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 2000 ല്‍ പുറത്തെത്തിയ ഹേര ഫേരി ആണ് ആ ചിത്രം. മലയാളത്തില്‍ കള്‍ട്ട് സ്റ്റാറ്റസ് നേടിയ കോമഡി ചിത്രം റാംജി റാവ് സ്പീക്കിംഗിന്‍റെ റീമേക്ക് ആയിരുന്നു ഇത്. ഇതേക്കുറിച്ച് പ്രിയദര്‍ശന്‍ തന്നെ മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്- “റീമേക്കുകളില്‍ ഞാന്‍ ഫ്രെയിം ടു ഫ്രെയിം പുനസൃഷ്ടിച്ച ഒരേയൊരു ചിത്രം ഹേര ഫേരിയാണ്. ഒറിജിനലില്‍ നിന്ന് ഫ്രെയിം ടു ഫ്രെയിം ആ സിനിമ റീമേക്ക് ചെയ്യുകയായിരുന്നു. അതിലെ സംഭാഷണങ്ങള്‍ പോലും. ഹേര ഫേരിയിലെ ഡയലോഗുകള്‍ ആരും എഴുതിയതല്ല. അത് ട്രാന്‍സ്‍ലേഷന്‍ നടത്തിയത് മാത്രമാണ്”, പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. അതേസമയം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന നൂറാമത്തെ സിനിമയില്‍ മോഹന്‍ലാല്‍ ആണ് നായകന്‍. ചിത്രത്തിന്‍റെ ഒഫിഷ്യല്‍ അനൌണ്‍സ്‍മെന്‍റ് ഇന്നലെ നടന്നിരുന്നു.

