പനമ്പള്ളി നഗർ സെൻട്രൽ പാർക്കിൽ വച്ച് പ്രതിഷേധ പരിപാടികൾ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കും.
ദില്ലിയിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിന് പിന്തുണയുമായി റാപ്പർ വേടൻ രംഗത്ത്. ഇതിന്റെ ഭാഗമായി പനമ്പള്ളി നഗർ സെൻട്രൽ പാർക്കിൽ വച്ച് പ്രതിഷേധ പരിപാടികൾ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കും. ഇവിടേയ്ക്ക് എല്ലാ ജനാധിപത്യ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നുവെന്ന് വേടൻ പറഞ്ഞു. വേടനൊപ്പം ഗബ്രി അടക്കമുള്ള നിരവധി റാപ്പർ ഗായകരും പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തും.
"വണക്കം. നമ്മുടെ രാജ്യ തലസ്ഥാനത്ത് നീറ്റ് പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ച്ചയ്ക്ക് നീതി ആവശ്യപ്പെട്ട് കൊണ്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തെ ആയുധങ്ങള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും ശ്രമിക്കുന്ന ജനാധിപത്യ വിരുദ്ധ, രാജ്യ വിരുദ്ധ കേന്ദ്ര നടപടിയ്ക്ക് എതിരെ പാട്ടും പറച്ചിലുമായി ഇന്ന് കൊച്ചി പനമ്പള്ളി നഗറില്‍ ഞങ്ങളെല്ലാവരും കൂടുന്നുണ്ട്. എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും സ്വാഗതം", എന്നായിരുന്നു വേടന്റെ വാക്കുകൾ.
അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തിനൊടുവില്‍ നീറ്റ് ക്രമക്കേടില്‍ പാർലമെന്‍റിൽ ചര്‍ച്ചക്ക് തയ്യാറായി കേന്ദ്ര സര്‍ക്കാര്‍. എപ്പോള്‍ വേണമെങ്കിലും ചര്‍ച്ച നടത്താന്‍ സന്നദ്ധമാണ് ലോക് സഭ സ്പീക്കര്‍ ഓംബിര്‍ലയും, പാര്‍ലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജിജുവും വ്യക്തമാക്കി. പാര്‍ലമെന്‍റിനകത്തും പുറത്തും ശക്തമാകുന്ന പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കേന്ദ്രം ചർച്ചക്ക് സന്നദ്ധത അറിയിച്ചത്. എന്നാൽ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വയ്ക്കും വരെ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസും പ്രതിഷേധവും നിലപാട് കടുപ്പിച്ചു.
മന്ത്രി സ്ഥാനത്ത് ധര്‍മ്മേന്ദ്ര പ്രധാന്‍ തുടരുന്ന സാഹചര്യത്തിൽ ചർച്ചക്ക് പ്രസക്തിയില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. പ്രധാനമന്ത്രിയുടെ വസതി ഉപരോധിച്ച രാഹുല്‍ ഗാന്ധിയെ പൊലീസ് ദോഹോപദ്രവം ഏല്‍പിച്ചതില്‍ കറുത്ത വസ്ത്രമണിഞ്ഞാണ് രാഹുല്‍ ഗാന്ധിയടക്കം കോണ്‍ഗ്രസ് എം പിമാര്‍ പാര്‍ലമെന്‍റിലെത്തിയിരുന്നത്.



