'അനുവാദം ചോദിച്ച് മാത്രം വീട്ടിലേക്ക് വരിക'; അഭ്യര്ത്ഥനയുമായി അനശ്വര രാജന്
മറ്റുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള പരിധികളെ കുറിച്ചും നാം ബോധവാന്മാർ ആകേണ്ടതുണ്ടെന്നും അനശ്വര ഓർമിപ്പിക്കുന്നു.
തന്റെ വീട്ടിലേക്ക് അനുവാദമില്ലാതെ വരുന്ന ആരാധകരോട് അഭ്യർത്ഥനയുമായി നടി അനശ്വര രാജൻ. കൊവിഡിന്റെ സാഹചര്യത്തിൽ അനുവാദമില്ലാതെ വീട്ടിലേക്ക് വരുന്നത് മാത്രമല്ല, അങ്ങനെ കടന്നുവരുന്നത് അവരുടെ വീട്ടുകാരെയും അപകടത്തിലാക്കുന്ന കാര്യമാണെന്നും അനശ്വര പറയുന്നു. മറ്റുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള പരിധികളെ കുറിച്ചും നാം ബോധവാന്മാർ ആകേണ്ടതുണ്ടെന്നും അനശ്വര ഓർമിപ്പിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് അനശ്വര ഇക്കാര്യം പറഞ്ഞത്.
അനശ്വര രാജന്റെ കുറിപ്പ്
'എന്നെ കോണ്ടാക്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ആൾക്കാരോട് ഒരു വാക്ക്!
നിങ്ങൾ എനിക്ക് നൽകുന്ന സ്നേഹത്തെയും ഊഷ്മളതയെയും ഞാൻ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ മെസേജുകളെല്ലാം വായിക്കാൻ എന്റെ കഴിവിനൊത്ത് ഞാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, നിങ്ങളിൽ ചിലർ മുൻകൂട്ടി അനുവാദം ചോദിക്കാതെ എന്റെ വീട്ടിലേക്ക് വരികയാണ്. എന്റെ വാതിലിൽ മുട്ടുന്നതിന് മുൻപ് ഞാൻ അവിടെയുണ്ടോ എന്ന് പരിശോധിക്കുകയും എന്റെ അനുവാദം വാങ്ങുകയും ചെയ്താൽ അതിനെ ഞാൻ അംഗീകരിക്കും.
ഇപ്പോൾ സാമൂഹിക അകലം പാലിക്കേണ്ടത് എത്ര പ്രധാനമാണെന്നതിനെ കുറിച്ചും അങ്ങനെ ചെയ്യാത്തത് ഒരാളുടെ അടിസ്ഥാന അവകാശമായ സ്വകാര്യതയിലേക്കുള്ള എത്ര വലിയ കടന്നുകയറ്റമാണെന്നതിനെ കുറിച്ചും ഞാൻ പറഞ്ഞുതരേണ്ടതില്ലല്ലോ. യൂട്യൂബ് കണ്ടന്റും വീഡിയോകളും അഭിമുഖങ്ങളും തയ്യാറാക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് തീർച്ചയായും എനിക്ക് മനസിലാക്കാൻ സാധിക്കും. അതുകൊണ്ട് എനിക്ക് ഗുണങ്ങളുണ്ടെന്നതും ഞാൻ മനസിലാക്കുന്നു.
പക്ഷെ അങ്ങനെ ചെയ്യുന്നതിന് അതിന്റേതായ കൃത്യമായ മാർഗങ്ങളുണ്ട്. എന്നോട് അനുവാദം ചോദിക്കുക എന്നത് അതിൽ പ്രാധാനമാണ്. ഈ സാഹചര്യത്തിൽ നിങ്ങൾ അങ്ങനെ ചെയ്യാത്തത് എനിക്ക് മാത്രമല്ല, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അപകടം വരുത്തിവയ്ക്കുന്ന കാര്യമാണ്. ഇങ്ങനെ നിങ്ങൾ ചെയ്യുന്നത് വഴി അപകടത്തിൽപ്പെടാൻ സാദ്ധ്യതയുള്ള കുടുംബാംഗങ്ങൾ എനിക്കുമുണ്ട്. അതുകൊണ്ട്, മറ്റുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള പരിധികളെ കുറിച്ചും നമ്മുക്ക് ബോധവാന്മാരായിരിക്കാം. എല്ലാരോടും മികച്ച രീതിയിൽ ഇടപെടുന്നതിനെ കുറിച്ചാകാം നമ്മുടെ ചിന്ത!'