Asianet News MalayalamAsianet News Malayalam

'പണത്തിനും പ്രശസ്‍തിക്കും വേണ്ടിയുള്ള വ്യാജ ആരോപണം'; നടി അനിഖ വിക്രമനെതിരെ മുന്‍ കാമുകന്‍ അനൂപ് പിള്ള

ഇതുവരെ സ്വീകരിച്ച മൗനം തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നതുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്ന് അനൂപ് പിള്ള

anoop pillai against actress anicka vikraman allegation nsn
Author
First Published Mar 24, 2023, 10:40 AM IST

മുന്‍ കാമുകന്‍ അനൂപ് പിള്ളയില്‍ നിന്ന് തനിക്ക് ശാരീരികവും മാനസികവുമായ പീഡനം ഏറ്റുവാങ്ങേണ്ടിവന്നെന്ന ആരോപണവുമായി നടി അനിഖ വിക്രമന്‍ രംഗത്തെത്തിയിരുന്നു. പീഡനമേറ്റതിന്‍റെ ചിത്രങ്ങള്‍ സഹിതമാണ് സോഷ്യല്‍ മീഡിയയിലൂടെ അനിഖ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. എന്നാല്‍ ഇപ്പോഴിതാ അനിഖയുടെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ കാമുകനായ അനൂപ് പിള്ള. അനിഖ പങ്കുവച്ച ചിത്രങ്ങളിലെ പല മുറിവുകളും അവര്‍ സ്വയം സൃഷ്ടിച്ചതാണെന്നും താനാണ് ഉപദ്രവിക്കപ്പെട്ടതെന്നും സമൂഹമാധ്യമത്തിലൂടെ അനൂപ് പിള്ള ആരോപിക്കുന്നു. പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള വ്യാജ ആരോപണങ്ങളാണ് ഇതെന്നും

2016 മുതലുള്ള ബന്ധമാണ് തങ്ങള്‍ തമ്മിലുള്ളതെന്നും രണ്ട് വര്‍ഷത്തോളം ഡേറ്റിംഗ് നടത്തിയിട്ടുണ്ടെന്നും അനൂപ് പിള്ള പറയുന്നു. "ഞാന്‍ ഇന്ത്യയില്‍ ആയിരുന്നപ്പോഴെല്ലാം അനിഖ എന്നോടൊപ്പമാണ് താമസിച്ചിരുന്നത്. ഒരുമിച്ചാണ് യാത്ര ചെയ്തിരുന്നത്. സിനിമയില്‍ വേഷങ്ങള്‍ ലഭിക്കാത്തതിനാല്‍, അവളുടെ ആവശ്യപ്രകാരം ഞാന്‍ അനിഖയ്ക്കായി ഒരു ആല്‍ബം നിര്‍മ്മിച്ച് നല്‍കി. പക്ഷേ, നിര്‍ഭാഗ്യവശാല്‍, അത് അവര്‍ പ്രതീക്ഷിച്ച പ്രശസ്തി കൊണ്ടുവന്നില്ല. അതിനു ശേഷം അനിഖ മറ്റൊരാളുമായി ബന്ധം സ്ഥാപിച്ചു. ഇതിനിടെ ഞങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കാന്‍ അനിഖ ഒന്നിലധികം തവണ ശ്രമിച്ചിരുന്നു. പക്ഷേ പണത്തിനും സ്വന്തം നിലനില്‍പ്പിനും വേണ്ടിയാണ് അവള്‍ എന്നെ സമീപിക്കുന്നതെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ പിന്‍മാറി. ബാഗ്ലൂരിലും ചെന്നൈയിലുമായുള്ള താമസത്തിനിടെ അവള്‍ക്ക് ജോലിയില്ലാത്തതിനാലും മറ്റാരും സാമ്പത്തികമായി സഹായിക്കാന്‍ ഇല്ലാത്തതിനാലും എന്നില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ അനിഖ കൈപ്പറ്റിയിട്ടുണ്ട്." 

"അവള്‍ എന്നെ വാക്കാലും ശാരീരികമായും ഒന്നിലധികം തവണ ദ്രോഹിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. അവള്‍ എന്നെ അടിച്ചതിനെത്തുടര്‍ന്ന് ചെവിയുടെ കര്‍ണപടലം പോലും പൊട്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്. തുടര്‍ന്ന് ഞാന്‍ വിദേശത്തേക്ക് പോയി, അവളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു". എന്നാല്‍ പൂര്‍ണാര്‍ഥത്തില്‍ ബന്ധം അവസാനിപ്പിക്കാന്‍ അനിഖ തയ്യാറായിരുന്നില്ലെങ്കിലും മദ്യലഹരിയില്‍ അനിഖയാണ് തന്നെ ഉപദ്രവിച്ചതെന്നും അനൂപ് പിള്ള പറയുന്നു. ചെലവുകള്‍ ഞാന്‍ നോക്കാമെന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ അനിഖ തനിക്കെതിരെ നല്‍കിയ പരാതി ഒരിക്കല്‍ പിന്‍വലിച്ചിരുന്നുവെന്നും ഈ കേസിന് ആസ്പദമായ സംഭവത്തിനു ശേഷം അനിഖയെ താന്‍ കണ്ടിട്ടില്ലെന്നും അനൂപ് പിള്ള പറയുന്നു. ജനുവരി 29ന് ബംഗളൂരുവില്‍ തനിക്കെതിരെ ഫയല്‍ ചെയ്ത കേസില്‍ ഫെബ്രുവരിയില്‍ ജാമ്യം ലഭിച്ചെന്നും അനിഖ തനിക്കെതിരെ നല്‍കിയ പരാതിയില്‍ ഇതുവരെ സ്വീകരിച്ച മൗനം തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നതുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും അനൂപ് പിള്ള കൂട്ടിച്ചേര്‍ക്കുന്നു.

അനിഖ വിക്രമന്‍ നേരത്തെ സമൂഹ മാധ്യമത്തിലൂടെ പറഞ്ഞത്

ഏതാനും വര്‍ഷങ്ങളായി അനൂപ് പിള്ള എന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. അയാള്‍ രണ്ടാം തവണയും ഉപദ്രവിച്ചപ്പോള്‍ ഞാൻ ബംഗളൂരു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആദ്യം അയാള്‍ ചെന്നൈയില്‍ വെച്ചായിരുന്നു എന്നെ മര്‍ദ്ദിച്ചത്. അന്ന് അയാള്‍ കരഞ്ഞ് അപേക്ഷിച്ചതിനാല്‍ ഞാൻ സംഭവം വിട്ടുകളഞ്ഞു. ഞാൻ വിഡ്ഢിയായി. രണ്ടാം തവണയും ആവര്‍ത്തിച്ചപ്പോള്‍ ഞാൻ പരാതി നല്‍കിയെങ്കിലും പൊലീസുകാര്‍ക്ക് പണം നല്‍കി അയാള്‍ വലയിലാക്കി. തനിക്കൊപ്പം പൊലീസ് ഉണ്ടെന്ന ധാര്‍ഷ്‍ട്യത്തില്‍ അയാള്‍ മര്‍ദ്ദനം തുടര്‍ന്നു.

ഷൂട്ടിംഗിന് പോകാതിരിക്കാൻ വേണ്ടി അയാള്‍ എന്‍റെ ഫോണ്‍ എറിഞ്ഞു തകര്‍ക്കുക വരെ ചെയ്‍തു. ഹൈദരാബാദിലേക്ക് മാറുന്നതിന് മുമ്പ് അയാള്‍ എന്റെ ഫോണ്‍ ലോക്ക് ചെയ്‍തതിന് ശേഷം ശാരീരികമായി ആക്രമിച്ചു. അയാള്‍ എന്റെ മുകളില്‍ കയറിയിരുന്നു. വായും മൂക്കും പൊത്തിപ്പിടിച്ചു. ഞാൻ ബോധം കെടുമെന്ന് തോന്നിയപ്പോഴാണ് അയാള്‍ കൈ മാറ്റിയത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ മുഖം വെച്ച് എങ്ങനെ നീ അഭിനയിക്കുമെന്ന് കാണാമെന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചിരുന്നത്. ശാരീരികമായും മാനസികമായും  ശരിയാകാൻ കുറേ ദിവസം കഴിയേണ്ടി വന്നു.

അയാളുടെ ക്രൂരത എനിക്ക് ക്ഷമിക്കാനാകില്ല. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ഒളിവിലാണ് അയാള്‍. എനിക്ക് ഭീഷണി വരുന്ന സാഹചര്യത്തിലാണ് ഞാൻ ഇതെല്ലാം തുറന്ന് എഴുതുന്നത്. ഇങ്ങനെ ഒരാള്‍ക്ക് ഒപ്പം കഴിഞ്ഞതിന് ഞാൻ എന്നോട് തന്നെ സ്വയം ക്ഷമിക്കാൻ ഒരു മാസം എടുത്താണ് ആ ഓര്‍മകളില്‍ നിന്ന് മോചിതയായത്. 

ALSO READ : സ്റ്റൈലന്‍ ​ഗെറ്റപ്പില്‍ ചുവടുകളുമായി ആസിഫ് അലി; 'കാസര്‍ഗോള്‍ഡി'ലെ പാട്ടെത്തി

Follow Us:
Download App:
  • android
  • ios