തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും, ഒരു വനിതാ അംഗം പോലീസിൽ പരാതി നൽകി ഉപദ്രവിച്ചെന്നും അവർ ആരോപിച്ചു. സഹപ്രവർത്തകൻ ടിനി ടോം 'ജിഹാദി' എന്ന് വിളിച്ച് അപമാനിച്ചതായും അൻസിബ വെളിപ്പെടുത്തി.
അമ്മയിൽ ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്ന് അൻസിബ ഹസൻ. തനിക്കെതിരെ അമ്മ എക്സിക്യൂട്ടീവിലെ വനിത അംഗം പോലീസിൽ പരാതി നൽകിയെന്നും ആദ്യമായാണ് പൊലീസ് സ്റ്റേഷനിൽ കയറിയതെന്നും ഒരുപാട് ഹരാസ്മെന്റ് നേരിടേണ്ടിവന്നുവെന്നും അതിന്റെ ട്രോമ ഇപ്പോഴും മാറിയില്ലെന്നും അൻസിബ പറയുന്നു. എക്സിക്യൂട്ടീവ് പിരിച്ചുവിട്ടാൽ അത്രയും നല്ലതാണ് എന്നാണ് അൻസിബ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.

എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും രാജി വച്ചതിന് പിന്നാലെ നടൻ ടിനി ടോമിനെതിരെ അൻസിബ രംഗത്തുവന്നിരുന്നു. ടിനി ടോം തന്നെ ജിഹാദിയെന്ന് വിളിച്ചതെന്നും, തനിക്ക് എല്ലാവരുമായും അവിഹിതമാണെന്ന് പ്രചരിപ്പിച്ചുവെന്നുമായിരുന്നു അൻസിബയുടെ വെളിപ്പെടുത്തൽ. എന്നാൽ അൻസിബ തനിക്ക് സഹോദരിയെ പോലെയാണെന്നും ടിനി ടോം പ്രതികരിച്ചിരുന്നു. അമ്മയിൽ സജീവമായി പ്രവൃത്തിക്കുന്നയാൾ എന്ന നിലയിൽ തന്റെ വളർച്ച പലരും ഭയക്കുന്നുവെന്നും തന്റെ പേരിൽ ഇതുവരെയും ആരോപണങ്ങൾ ഒന്നും വന്നിട്ടില്ലെന്നും പറഞ്ഞ ടിനി ടോം, അൻസിബയുടെ രാജി തിരക്കുകൾ കാരണമാണ് എന്നാണ് അറിയിച്ചതെന്നും കൂട്ടിച്ചേർത്തു.
താര സംഘടന 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും നടി അൻസിബ ഹസ്സൻ രാജിവച്ചിരുന്നു. സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു അൻസിബ. അൻസിബയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേത മേനോൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു. വ്യക്തിപരമായും തൊഴിൽ പരമായും തിരക്കുകൾ ഉള്ളതിനാൽ ആണ് ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്ന് അൻസിബ ഹസൻ രാജി വച്ചത് എന്നാണ് അന്ന് ശ്വേത മാധ്യമങ്ങളെ അറിയിച്ചത്.



