'മനസിൽ ലാൽ സാറെന്ന ബിംബം'; മോഹൻലാൽ സിനിമകൾ നിർമിക്കുന്നതിനെ കുറിച്ച് ആന്റണി പെരുമ്പാവൂർ
പ്രൊഡ്യൂസർ എന്നതിന് അപ്പുറം തിയറ്റർ ഉടമ കൂടിയാണ് ആന്റണി.
മോഹൻലാൽ എന്ന നടന്റെ ഏറ്റവും വലിയ ആരാധകൻ ആര് ? എന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും പറയുന്നൊരു പേര് ആന്റണി പെരുമ്പാവൂർ എന്നാകും. നടന്‍റെ സാരഥിയായി എത്തി ഇന്ന് ആശീർവാദ് സിനിമാസിന്റെ അമരക്കാരനായി വിളങ്ങുന്ന ആന്റണി നിർമിച്ച മിക്ക സിനിമകളും മോഹൻലാലിന്റേതാണ്. റിലീസിന് ഒരുങ്ങുന്ന നേര് എന്ന ചിത്രവും അദ്ദേഹം തന്നെയാണ് നിർമിക്കുന്നത്. ഈ അവസരത്തിൽ മോഹൻലാൽ സിനിമകൾ ഒരുക്കുമ്പോൾ പ്രേക്ഷകൻ, നിർമാതാവ്, ലാൽ ഫാൻ എന്നീ നിലയിൽ കാണുന്ന കാര്യങ്ങളെ കുറിച്ച് പറയുകയാണ് ആന്‍റണി.
നേരിന്റെ പുത്തൻ പ്രമോഷൻ വീഡിയോയിൽ ആണ് ആന്റണി ഇക്കാര്യം പറയുന്നത്. ലാൽ സാർ ഒരു വലിയ ഇമേജ്, ഒരു ബിംബം പോലെ അദ്ദേഹത്തിന്‍റെ മനസിൽ ഉണ്ടെന്ന് ജഗദീഷ് പറഞ്ഞപ്പോൾ, "മോഹൻലാൽ സാറിന്റെ സിനിമകൾ നിർമിക്കയും അതിന് മുൻപ് ഒരുപാട് സിനിമകൾ കാണുകയും ചെയ്തുവരുന്ന സമയത്ത്, എനിക്ക് അദ്ദേഹത്തോടുള്ള ഇഷ്ടം എന്ത് എന്നത് മലയാളികൾക്ക് എല്ലാവർക്കും അറിയാം. ജീത്തുവുമായുള്ള എന്റെ സൗഹൃദം തുടങ്ങിയ ശേഷം, അദ്ദേഹം ഒരു കഥയുടെ ഒരു വരി പറയുമ്പോൾ അതെന്റെ മനസിൽ അങ്ങനെ കിടക്കും. ദൃശ്യം, ദൃശ്യം 2 ചെയ്തപ്പോഴായാലും ഏത് സിനിമ ചെയ്താലും അങ്ങനെ തന്നെ. നേരും അങ്ങനെ തന്നെ. അത്തരം സിനിമകൾ നിർമിക്കണം എന്നത് എന്റെ ആഗ്രഹമാണ്. സിനിമയിൽ മോഹൻലാൽ സാർ എങ്ങനെ ആയിരിക്കുമെന്ന് തുടക്കം മുതൽ അവസാനം വരെ കണ്ടു കഴിയുമ്പോൾ, ഞാൻ ആഗ്രഹിക്കുന്നത് പോലൊരു ഹീറോ സിനിമയിൽ ഉണ്ടാകുമെന്ന് തോന്നുമ്പോഴാണ് സിനിമകൾ നിർമിക്കുന്നത്. അവ കാണാൻ ആഗ്രഹിക്കുന്ന സിനിമയും ആയിരിക്കും. ഒപ്പം അതിനൊരു ഉദാഹരണമാണ്. അത്തരത്തിൽ ഒരുപാട് സിനിമകൾ", എന്നാണ് ആന്റണി പറഞ്ഞത്.
പ്രൊഡ്യൂസർ എന്നതിന് അപ്പുറം തിയറ്റർ ഉടമ കൂടിയാണ് ആന്റണി. കഥ പറയുമ്പോൾ തിയറ്ററിൽ ഇരുന്ന് കഥ പറയുന്നത് കൂടി ആന്റണി കാണും. ഷെയറും എത്രദിവസം ഓടും, കയ്യടികൾ എവിടെയൊക്കെ, ഡിസ്ട്രിബ്യൂട്ടേഴ്സിന് എത്ര, അതോടൊപ്പം തന്നെ ലാലിന്റെ ഹീറോയിസവും കാണണം എന്നതാണ് അദ്ദേഹത്തിന്റെ രീതിയെന്ന് തമാശ രൂപേണ ജഗദീഷ് പറയുന്നുണ്ട്.
"നേരിലെ മോഹൻലാൽ സാറിന്റെ ഹീറോയിസവും എമ്പുരാനിലെ ഹീറോയിസവും തമ്മിൽ വളര അധികം വ്യത്യാസം ഉണ്ട്. പ്രേക്ഷകൻ എന്ന നിലയിൽ കേൾക്കുമ്പോൾ തന്നെ അക്കാര്യം നമുക്ക് അറിയാവുന്നതാണ്. പ്രേക്ഷകൻ ആഗ്രഹിക്കുന്നത് പോലെ സിനിമ കൊണ്ടു പോകണമെന്ന് സംവിധായകനും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത്രയും സിനിമകളിൽ ലാൽ സാറും ഞാനും ജീത്തുവുമായി സഹകരിക്കുന്നത്. അതൊരു വിശ്വാസമാണ്", എന്നാണ് ആന്റണി പറഞ്ഞത്.
അന്ന് അമ്പലപ്പറമ്പിൽ തനിച്ചാക്കി, ഇന്ന് മമ്മൂക്കയുടെ കാറിലാണ് പോകുന്നത്; രമേശ് പിഷാരടി
തന്നിലെ നടനെ കുറിച്ചും ആന്റണി പേരുമ്പാവൂർ മനസുതുറന്നു. 30ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടനായി ജീവിക്കാൻ ആഗ്രഹിക്കുന്ന ആളല്ല ഞാൻ. അതിന്റെ കൂടെ ചേരുക എന്നതാണ്. ജീത്തുവിന്റെ സിനിമയിൽ ആണ് ഞാൻ സ്വാതന്ത്ര്യത്തോടെ അഭിനയിച്ചത്. വേറെ ഒരുപാട് സിനിമകളിൽ വിളിക്കുന്നുണ്ട്. പക്ഷേ പോകില്ല. മോഹൻലാൽ സിനിമകളിൽ അഭിനയിക്കാനാണ് ഇഷ്ടമെന്നും ആന്റണി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..