നടൻ ആൻ്റണി വർഗീസ് ആദ്യമായി കഥാകൃത്താകുന്ന ചിത്രത്തിന് "വിശുദ്ധ സെമിനാരി" എന്ന് പേരിട്ടു. ആൻ്റണിയുടെ കഥയ്ക്ക് തിരക്കഥയൊരുക്കുന്നത് നടനും രചയിതാവുമായ കിച്ചു ടെല്ലസാണ്. 'അജഗജാന്തര'ത്തിനു ശേഷം ആൻ്റണിയും കിച്ചുവും വീണ്ടും ഒന്നിക്കുന്ന ചിത്രം.
നടൻ ആൻ്റണി വർഗീസ് രചയിതാവാകുന്നു. ആൻ്റണി വർഗീസ് കഥ രചിച്ച ചിത്രത്തിന് തിരക്കഥ രചിക്കുന്നത് നടനും രചയിതാവുമായ കിച്ചു ടെല്ലസ് ആണ്. "വിശുദ്ധ സെമിനാരി" എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. 2021ലെ സൂപ്പർ ഹിറ്റായ ടിനു പാപ്പച്ചൻ ചിത്രം അജഗജാന്തരത്തിന് ശേഷം, ചിത്രത്തിലെ നായകനായ ആൻ്റണി വർഗീസും സാഹരചയിതാവായ കിച്ചു ടെല്ലസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആദ്യമായാണ് ആൻ്റണി വർഗീസ് ഒരു ചിത്രത്തിനായി കഥ രചിക്കുന്നത്.
വമ്പൻ താരനിരയോടെ അണിയറയിൽ ഒരുങ്ങുന്ന ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരും. നടൻ കൂടിയായ കിച്ചു ടെല്ലസ് തിരക്കഥ രചിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ, നടൻ വിനീത് വിശ്വത്തിനൊപ്പം ചേർന്നാണ് കിച്ചു ടെല്ലസ് അജഗജാന്തരം രചിച്ചത്.
ആൻ്റണി വർഗീസിനൊപ്പം അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെയാണ് കിച്ചുവും നടനായി അരങ്ങേറ്റം കുറിച്ചത്. കീർത്തി സുരേഷിനൊപ്പം അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രം "തോട്ടം" ആണ് ആൻ്റണി വർഗീസ് നായകനായി ഒരുങ്ങുന്ന പുതിയ ചിത്രം. ഋഷി ശിവകുമാർ ആണ് ഈ ചിത്രം ഒരുക്കുന്നത്. പിആർഒ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
അതേസമയം, ദുൽഖർ സൽമാന്റെ 'ഐ ആം ഗെയിം' എന്ന ചിത്രമാണ് ആന്റണിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത പടം. വിക്കി എന്ന കഥാപാത്രത്തെയാണ് ആന്റണി അവതരിപ്പിച്ചത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി എത്തിയ ‘ഐ ആം ഗെയിം’ ഒരു ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലറാണ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.



