സിനിമയ്ക്ക് ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് സ്നേഹാദരങ്ങളെന്ന് മോഹൻലാല്‍
വിനോദനികുതി മാർച്ച് 31 വരെ ഒഴിവാക്കിയിട്ടുണ്ട്.
വിനോദ മേഖലയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് മോഹൻലാല്‍. മലയാള സിനിമയ്ക്ക് ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് സ്നേഹാദരങ്ങൾ എന്നാണ് മോഹൻലാല്‍ പറഞ്ഞത്. തിയറ്റുകള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടായിരുന്നു. ഇപോള്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ വിനോദ മേഖലയ്‍ക്ക് ഇളവ് പ്രഖ്യാപിച്ചതോടെ തിയറ്ററുകള്‍ തുറന്നേക്കും. പിണറായി വിജയന് ഒപ്പമുള്ള ഫോട്ടോയും മോഹൻലാല്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. പൊങ്കല്‍ റിലീസ് ആയിട്ട് തമിഴ്‍നാട്ടില്‍ 14ന് മാസ്റ്റര്‍ റിലീസ് ചെയ്യുന്നുണ്ട്.
വിനോദനികുതി മാർച്ച് 31 വരെ ഒഴിവാക്കുകയും തീയറ്ററുകള്‍ തുറക്കാത്തെ കാലത്തെ വൈദ്യുതിനിരക്കിലെ ഫിക്സഡ് ചാർജ്ജ് പകുതിയാക്കി കുറക്കുകയുമാണ് ചെയ്‍തത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൊടുക്കാനുള്ള പണം തവണകളായി കൊടുത്താല്‍ മതിയെന്നുമാണ് അറിയിച്ചിരിക്കുന്നത്. പത്ത് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന കേരളത്തിലെ തീയേറ്ററുകള്‍ തുറക്കാമെന്ന് പുതുവത്സര ദിനത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഈ മാസം അഞ്ച് മുതല്‍ തീയേറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍ പകുതി സീറ്റുമായി പ്രദര്‍ശനം നടത്തുന്നത് തങ്ങള്‍ക്ക് നഷ്‍ടമാണെന്നും വൈദ്യുതി ഫിക്സഡ് ചാര്‍ജ്, വിനോദ നികുതി എന്നിവയില്‍ ഇളവ് അനുവദിക്കുമോ എന്നറിഞ്ഞിട്ടേ തീരുമാനം എടുക്കൂവെന്നും ഫിയോക് തൊട്ടുപിന്നാലെ പ്രതികരണം അറിയിച്ചിരുന്നു.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ തീയേറ്ററുകള്‍ തുറക്കാനാവില്ലെന്ന് ഫിലിം ചേംബറും അറിയിച്ചിരുന്നു. വിനോദ നികുതി ഒഴിവാക്കണമെന്നും പ്രദര്‍ശനസമയത്തില്‍ മാറ്റം അനുവദിക്കണമെന്നുമായിരുന്നു സംഘടനയുടെ ആവശ്യം. 50 ശതമാനം പ്രവേശനം അനുവദിച്ചുകൊണ്ട് തീയേറ്റര്‍ തുറക്കല്‍ സാധ്യമല്ലെന്നും ചേംബര്‍ അറിയിച്ചിരുന്നു. തീയേറ്ററുകള്‍ക്ക് ഉറപ്പു നല്‍കിയിരുന്ന ഇളവുകള്‍ നല്‍കാത്തതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്‍തിരുന്നു ഫിലിം ചേംബര്‍.
എന്തായാലും ഇപോള്‍ സിനിമ സംഘടനകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തിയറ്ററുകള്‍ തുറക്കാനുള്ള സാഹചര്യം വന്നിരിക്കുകയാണ്.