'നെഞ്ചില്‍ ഒരു കോടാലി കൊണ്ട് വെട്ടിയാലുള്ളത് പോലുള്ള വേദനയായിരുന്നു', സാന്ദ്ര തോമസിന്റെ ലൈവ്
ആശുപത്രിയില്‍ നിന്ന് രോഗവിവരങ്ങള്‍ അറിയിച്ച് സാന്ദ്ര തോമസ് ലൈവില്‍.
നടി സാന്ദ്രാ തോമസ് ഡെങ്കിപ്പനി ബാധിച്ച് അടുത്തിടെ ഐസിയുവില്‍ ചികിത്സയിലായിരുന്നു. ഗുരുതരവാസ്ഥയിലായിരുന്നു സാന്ദ്ര തോമസിന്റെ സ്ഥിതി. സാന്ദ്രാ തോമസിന്റെ സഹോദരിയാണ് ഇക്കാര്യം അറിയിച്ചത്. ഇപോള്‍ അപകടനില തരണം ചെയ്‍ത് റൂമിലേക്ക് മാറിയ സാന്ദ്ര തോമസ് വിവരങ്ങള്‍ അറിയിച്ച് ലൈവില്‍ എത്തിയിരിക്കുകയാണ്.
പപ്പയ്‍ക്ക് പനി പിടിച്ചിരുന്നു. മരുന്ന് കഴിച്ച് ശരിയായെങ്കിലും പിന്നീടും രോഗം വന്നതിനാല്‍ ആശുപത്രിയില്‍ കാണിച്ചു. മമ്മിക്കും പനി വന്നു. പിറ്റേ ദിവസം എനിക്കും പനി വന്നു. കുട്ടികളെ അടുപിച്ചില്ല. പനി വന്ന് പിറ്റേദിവസം രാവിലെ എനിക്ക് എഴുന്നേല്‍ക്കാല്‍ പറ്റിയില്ല.
ചായ കുടിക്കാൻ ഡൈനിംഗ് ടേബിളിന്റെ അടുത്ത് എത്തിയപ്പോള്‍ തല കറങ്ങി. കറങ്ങി വീണത് ഡൈനിംഗ് ടേബിളിന്റെ അടിയിലായിരുന്നു. എഴുന്നേല്‍ക്കാൻ പറ്റിയില്ല. മുഖം മുഴുവൻ കോടി പോയി. ഞരമ്പ് വലിഞ്ഞു മുറുകി ഇരിക്കുന്നത് മാറാൻ ഐസിയുവില്‍ കഴിയേണ്ടി വന്നു.
തല കറങ്ങി വീണതിനെ തുടര്‍ന്ന് കാഷ്വാലിറ്റിയിലേക്കാണ് മാറ്റിയത്. എഴുന്നേറ്റിരിക്കാൻ ഡോക്ടര്‍ പറഞ്ഞതേ എനിക്ക് ഓര്‍മയുള്ളൂ. ബിപി വലിയ തോതില്‍ കുറഞ്ഞിരുന്നു. ഹൃദയമിടിപ്പ് 30തിലേക്ക് താണു. ഉടൻ തന്നെ ഐസിയിലുവിലേക്ക് മാറ്റി. ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അറ്റാക്ക് വരുന്നതുപോലെ തോന്നി. ശരിക്കും പാനിക് സിറ്റുവേഷൻ ആയിരുന്നു. അടുത്തുള്ള നഴ്‍സുമാരെ വിളിക്കാൻ കൈ പൊങ്ങുന്നുപോലും ഉണ്ടായിരുന്നില്ല. നെഞ്ചില്‍ ഒരു കോടാലി കൊണ്ട് വെട്ടിയാല്‍ എങ്ങനെയിരിക്കും. അങ്ങനത്തെ ഒരു ഫീല്‍ ആയിരുന്നു. വിശദീകരിക്കാൻ പറ്റാത്ത ഒരു വേദന. അതിനു ശേഷം കടുത്ത തലവേദനയും ഉണ്ടായി. തല വെട്ടിക്കളയാൻ പോലും തോന്നിപ്പിക്കുന്ന വേദന. രോഗം വന്നപ്പോള്‍ പലരും പരിഹസിച്ചിരുന്നു. ഇത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല. കൊതുക് പടര്‍ത്തിയാല്‍ മാത്രം പടരുന്ന ഒന്നാണ്. ശുദ്ധ ജലത്തില്‍ മുട്ടയിടുന്ന കൊതുകാണ് ഇത് പരത്തുന്നത് എന്നും സാന്ദ്ര തോമസ് പറഞ്ഞു.