മഹാനടൻ മരിക്കുന്നതിന് മുമ്പ് എഴുതി അയച്ച കത്ത്, നിധി പോലെ കാത്ത് രാജൻ അനശ്വര
മഷിപുരണ്ട വെള്ള പേപ്പറിലെ അക്ഷരങ്ങളെ ചിതലിന് പോലും കൊടുക്കാതെ സൂക്ഷിക്കുകയാണ് രാജൻ.
സത്യന്റെ ഓര്‍മകള്‍ വെള്ളിത്തിരയിലെന്ന പോലെ മിന്നിമറയുകയാണ് പലരുടെയും മനസില്‍. സത്യനെന്ന മഹാനടൻ മാത്രമല്ല സ്‍നേഹനിധിയായ മനുഷ്യനായാണ് ഉറ്റവരുടെ മനസില്‍ തെളിയുന്നത്. കലര്‍പ്പില്ലാതെ മനസ് നിറയെ സ്‍നേഹം മാത്രമുള്ള ഒരാള്‍. സത്യന്റെ ഓർമ്മകളുമായി ജീവിക്കുകയാണ് പത്തനംതിട്ട അടൂർ സ്വദേശി രാജൻ അനശ്വര.
മഹാനടൻ മരിക്കുന്നതിന് മുമ്പ് എഴുതി അയച്ച കത്ത് ഇപ്പോഴും നിധി പോലെ സൂക്ഷിച്ചിരിക്കുകയാണ് രാജൻ. സത്യന്റെ സിനിമകളുടെ പ്രസിദ്ധീകരണങ്ങളും വാർത്തകളും രാജന്റെ ശേഖരത്തിലുണ്ട്. 'ഡിയർ രാജൻ, ആറു മാസത്തിന് ശേഷം മറുപടി എഴുതുകയാണ്. ക്ഷമികൂ. ജോലിത്തിരക്ക് കൊണ്ട് പലപ്പോഴും പലതും പിന്നീടേണ്ടിയിരിക്കുന്നു. നിങ്ങളേപോലെയുള്ള സുഹൃത്തുക്കൾ മനസിലാക്കുമെന്ന ആശ്വാസമേ എനിക്കുള്ളു. വർഷങ്ങൾക്ക് മുമ്പ് അനശ്വര നടൻ സത്യൻ സ്വന്തം കൈപ്പടയിലെഴുതിയ കത്തിലെ വരികളാണ് ഇത്. കത്തിന്റെ സ്വീകർത്താവ് രാജൻ അനശ്വരക്ക് അര നൂറ്റാണ്ടിനിപ്പുറവും സത്യൻ മാഷിന്റെ ഓർമ്മകളെ നെഞ്ചോട് ചേർക്കാൻ ഇതിനപ്പുറം വിലപ്പെട്ട മറ്റൊന്നുമില്ല. മഷിപുരണ്ട വെള്ള പേപ്പറിലെ അക്ഷരങ്ങളെ ചിതലിന് പോലും കൊടുക്കാതെ സൂക്ഷിക്കുകയാണ് രാജൻ.
രാജന് കത്ത് കിട്ടിയത് 1970 നവംബർ 30 നാണ്. സത്യൻ മാഷിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് രാജൻ എഴുതിയ കത്തിന് കുടുംബം അയച്ച മറുപടി സന്ദേശവും ശേഖരത്തിൽ ഉണ്ട്. സത്യൻ അഭിനയിച്ച സിനിമകളെക്കുറിച്ചുള്ള എൻസൈക്ലോപ്പീഡിയ കൂടിയാണ് രാജൻ.
വീടിനുള്ളിലെല്ലാം സത്യൻ മയം. നിർമ്മാതാവായും നടനായും സിനിമയിലും രാജൻ അനശ്വര സജീവമാണ്.