സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് നടി അശ്വതി ശ്രീകാന്ത്

സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് 3 ദിവസത്തെ ആര്‍ത്തവ അവധി നല്‍കുമെന്ന് യുഡിഎഫ് സര്‍ക്കാരിന്‍റെ നയപ്രഖ്യാപനത്തില്‍ ഉണ്ട്. പുതിയ അധ്യയന വര്‍ഷം മുതല്‍ ഇത് നപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിദ്യാര്‍ഥി സമൂഹത്തില്‍ നിന്ന് കൂടുതലും പോസിറ്റീവ് അഭിപായങ്ങളാണ് ഈ വിഷയത്തില്‍ വരുന്നതെങ്കിലും സമൂഹമാധ്യമങ്ങളിലും ചില രാഷ്ട്രീയ നേതാക്കളില്‍ നിന്നും ഇതിനെ വിമര്‍ശിച്ചുകൊണ്ടുള്ള അഭിപ്രായങ്ങളും വരുന്നുണ്ട്. ഇപ്പോഴിതാ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് നടിയും ടെലിവിഷന്‍ അവതാരകയുമായ അശ്വതി ശ്രീകാന്ത്. തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രതികരണങ്ങളില്‍ ഇക്വാലിറ്റിയെക്കുറിച്ചുള്ള ബോധവും അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ കുറവും മുഴച്ച് നില്‍ക്കുന്നുണ്ടെന്ന് പറയുന്നു അശ്വതി. സോഷ്യല്‍ മീഡിയയിലൂടെയാണ് അശ്വതി ശ്രീകാന്തിന്‍റെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആർത്തവ അവധി എന്ന പ്രഖ്യാപനം പ്രസക്തമാവുന്നത് അതൊരു ജൈവപരമായ വസ്തുതയെ ഉറക്കെ അംഗീകരിക്കുന്നു എന്നതു കൊണ്ടാണ്. ആർത്തവ അവധി പെൺകുട്ടികൾക്ക് പ്രത്യേക ആനുകൂല്യം നൽകുകയല്ല. ജനസംഖ്യയുടെ പകുതിയോളം ആളുകൾ അനുഭവിക്കുന്ന ഒരു സ്വാഭാവിക ജൈവപ്രക്രിയയുടെ സമയത്ത് ആവശ്യമായ പിന്തുണ നൽകലാണ്, വിശ്രമത്തെ നോര്‍മലൈസ് ചെയ്യലാണ്. സമത്വം എന്നത് എല്ലാവർക്കും എല്ലാം ഒരുപോലെയാണെന്ന് നടിക്കുന്നതല്ല, വ്യത്യസ്തമായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അതനുസരിച്ച് പിന്തുണ നൽകുന്ന സംവിധാനങ്ങൾ സൃഷ്ടിക്കുന്നതാണ് യഥാർത്ഥത്തിൽ സമത്വം. ഒളിച്ചും മറച്ചും നാണിച്ചും അപമാനം അനുഭവിച്ചും കുറ്റബോധം പേറിയും കഴിച്ചു കൂട്ടിയ തലമുറകളുടെ പിൻഗാമികളെങ്കിലും ആർത്തവത്തിൽ ആശ്വസിക്കട്ടെ!!, അശ്വതി ശ്രീകാന്ത് കുറിച്ചു.

അതേസമയം തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയവരില്‍ ഉമ തോമസ് എംഎല്‍എ, വനിതാ ലീഗ് നേതാവ് നൂര്‍ബിന റഷീദ്, മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍ ശ്രീലേഖ എന്നിവരൊക്കെയുണ്ട്. 3 ദിവസം വരെയുള്ള ആര്‍ത്തവ അവധി പെണ്‍കുട്ടികളെ ശക്തരാക്കുമോ അതോ കൂടുതല്‍ അബലകള്‍ ആക്കുമോ എന്നാണ് ശ്രീലേഖയുടെ ചോദ്യം. ആര്‍ത്തവം ദൈവികമായ ഒന്നാണെന്നും മാറ്റിനിര്‍ത്തേണ്ട കാര്യമൊന്നുമില്ലെന്നുമാണ് ഉമ തോമസ് എംഎല്‍എയുടെ പ്രതികരണം. ആര്‍ത്തവ അവധി പെണ്‍കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് നൂര്‍ബിന റഷീദ് പറഞ്ഞത്. അതേസമയം വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ച് അവധി എടുപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ വ്യക്തമാക്കി. തീരുമാനത്തിന് പൊതുവായ സ്വീകാര്യത കിട്ടിയിട്ടുണ്ടെന്നും വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming