രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഗ്രാൻ പ്രി അവാർഡാണ് ചിത്രം സ്വന്തമാക്കിയത്

77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്.' ചലച്ചിത്രമേളയിൽ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഗ്രാൻ പ്രി അവാർഡാണ് ചിത്രം സ്വന്തമാക്കിയത്. ഹിന്ദി, മലയാളം ഭാഷകളിലായി ഒരുക്കിയ ചിത്രത്തിൽ മലയാളി അഭിനേത്രികളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇപ്പോഴിതാ ആള്‍ വി ഇമാജിന്‍ ഈസ്‌ ലൈറ്റ് ലോകശ്രദ്ധയാകർഷിക്കുമ്പോൾ മലയാളികൾക്ക് അഭിമാനിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. അസീസ് നെടുമങ്ങാടും ചിത്രത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് എന്നതാണ് അത്. അസീസ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചത്. മലയാളികളായ കനിയും ദിവ്യ പ്രഭയും ചലച്ചിത്ര മേളയിൽ തിളങ്ങിയപ്പോൾ, സോഷ്യൽ മീഡിയയിലൂടെയാണ് അസീസിന് അഭിനന്ദന പ്രവാഹം എത്തുന്നത്. ചിത്രത്തിൽ താനും ഒരു പ്രധാന റോളിൽ അഭിനയിച്ചു എന്ന് വെളിപ്പെടുത്തി അസീസ് തന്നെയാണ് സംവിധായകയോടൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. മലയാളി താരങ്ങൾ ആണ് പുരസ്‌കാരം സ്വന്തമാക്കിയ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ എന്നത് മലയാളികൾക്കും ഏറെ അഭിമാനിക്കാവുന്ന കാര്യമാണ്.

ഡോ. മനോജ് എന്ന കഥാപാത്രത്തെയാണ് അസീസ് ചിത്രത്തിൽ അവതരിപ്പിച്ചത്. അസീസിനെ കുറിച്ച് കനി കുസൃതി അഭിമുഖത്തിൽ സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് പലരും ചിത്രത്തിൽ അസീസ് അഭിനയിച്ചെന്ന കാര്യം അറിയുന്നത്. ഇതോടെ ചലച്ചിത്ര മേഖലയിൽ നിന്നും പുറത്ത് നിന്നുമുള്ള നിരവധി ആളുകളാണ് അസീസിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ സിനിമ കാൻ ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിലെത്തുന്നത്. 1994 ൽ ഷാജി എൻ കരുണിന്‍റെ 'സ്വം' മത്സര വിഭാഗത്തില്‍ ഇടം പിടിച്ചിരുന്നു. മുംബൈ നഗരത്തില്‍ ജോലി ചെയ്യുന്ന രണ്ട് മലയാളി നേഴ്സുമാരായ പ്രഭയും അനുവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. വലിയ നഗരത്തില്‍ അവര്‍ അനുഭവിക്കുന്ന ഏകാന്തതയുടെയും അവര്‍ക്കുണ്ടാവുന്ന ബന്ധങ്ങളുടെയും കഥയാണ് 'ഓള്‍ വി ഇമാജിന്‍ ഈസ്‌ ലൈറ്റ്'. പി ആർ ഒ പ്രതീഷ് ശേഖർ.

ALSO READ : 'ലെവല്‍ ക്രോസി'ലൂടെ പിന്നണി ഗായികയായി അമല പോള്‍

'മമ്മൂക്ക ഉൾപ്പെടെ എല്ലാവരും ആശംസ അറിയിച്ചു, സന്തോഷം'