ബോക്സ് ഓഫീസിൽ പരാജയപ്പെട്ട വരുൺ ധവാൻ ചിത്രം ബേബി ജോൺ ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്.
മുംബൈ: വരുൺ ധവാൻ നായകനായ ബേബി ജോൺ ക്രിസ്മസ് റിലീസായി വന്‍ ഹൈപ്പോടെ റിലീസ് ചെയ്‌ത ബോളിവുഡ് പടമാണ്. എന്നാൽ ചിത്രം പുറത്തിറങ്ങി ബോക്‌സ് ഓഫീസിൽ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. 180 കോടി ചിലവാക്കി എടുത്ത ചിത്രം മുടക്ക് മുതലിന്‍റെ പകുതി പോലും തീയറ്ററില്‍ ഉണ്ടാക്കാന്‍ ചിത്രത്തിന് സാധിച്ചില്ലെന്നാണ് വിവരം.
ഏറ്റവും ഒടുവില്‍ ചില ദേശീയ മാധ്യമങ്ങളില്‍ ചിത്രം ഒടിടിയില്‍ ആരും വാങ്ങിയില്ലെന്ന വാര്‍ത്തയും വന്നു. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. ചിത്രത്തിന്‍റെ ഒടിടി അവകാശം നേരത്തെ തന്നെ ആമസോണ്‍ പ്രൈമിന് വിറ്റെന്നും അവര്‍ അത് കരാര്‍ സമയത്ത് റിലീസ് ചെയ്യുമെന്നുമാണ് നിര്‍മ്മാതാക്കളുടെ വാദം.
ഒടിടി കരാര്‍ അനുസരിച്ച് ഫെബ്രുവരി അവസാനമോ, മാര്‍ച്ച് ആദ്യമോ ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് വിവരം. എന്നാല്‍ ചിത്രത്തിന്‍റെ ബോക്സോഫീസ് പ്രകടനം വച്ച് ചിത്രം നേരത്തെ ആമസോണ്‍ പ്രൈം വീഡിയോയില്‍ എത്താനും സാധ്യതയുണ്ട്.
വരുൺ ധവാൻ നായകനായ ബേബി ജോണിൽ കീർത്തി സുരേഷും വാമിഖ ഗബ്ബിയും അഭിനയിച്ചിരുന്നു. വിജയ് നായകനായ തെരിയുടെ റീമേക്ക് ആയിരുന്നു ഈ ചിത്രം. ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. ക്രിസ്മസിന് റിലീസ് ചെയ്ത് ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ 39.32 കോടി മാത്രമാണ് നേടിയത്. എന്നാല്‍ ആഗോളതലത്തിലെ കളക്ഷനും കൂട്ടിയാല്‍ ചിത്രം 50 കോടി കടന്നുവെന്നാണ് വിവരം.
കാലിസാണ് ചിത്രം സംവിധാനം ചെയ്തത്. എസ് തമന്‍ ആയിരുന്നു സംഗീതം. തെരി തമിഴില്‍ ഒരുക്കിയ അറ്റ്ലിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍. കീര്‍ത്തി സുരേഷ് നായികനായി എത്തിയ ആദ്യ ബോളിവുഡ് ചിത്രവും ബേബി ജോണാണ്.
എന്തൊരു ഗതിയാണ് ഇത്?, വിജയ് ചിത്രത്തിന്റെ റീമേക്ക് തകര്‍ന്നടിഞ്ഞു, ആകെ നേടിയത്
