മുഖ്യമന്ത്രി വി ഡി സതീശൻ്റെ നേതൃത്വത്തിലുള്ള സർക്കാർ ആശ വർക്കർമാരുടെ ഓണറേറിയം കൂട്ടി. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ആശ വർക്കർമാരുടെ ഓണറേറിയം 9000 രൂപയിൽ നിന്ന് 12,000 രൂപയായി ഉയർത്തി. ഇതോടൊപ്പം അംഗൻവാടി ജീവനക്കാർ, പ്രീ-പ്രൈമറി ടീച്ചർമാർ, പാചക തൊഴിലാളികൾ എന്നിവർക്കും 1000 രൂപയുടെ വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ആശ വർക്കര്‍മാർക്ക് നൽകിയ വാക്ക് പാലിക്കുന്നു എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 3000 രൂപയുടെ വർധനവാണ് ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാം ചെയ്യണമെന്ന് ഉണ്ടെന്നും ഇത് ആദ്യ ഘട്ടം മാത്രമാണെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഇപ്പോൾ 9000 രൂപയാണ് ആശ വർക്കർമാർക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇത് 12,000 രൂപയാക്കും. കൂടാതെ, വിരമിക്കൽ ബെനിഫിറ്റിൽ മാറ്റം വരുത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത് അനുസരിച്ച് ഇത് വീണ്ടും വർധിപ്പിക്കുമെന്നും സതീശൻ വ്യക്തമാക്കി.

അംഗൻവാടി ജീവനക്കാർക്കും നിറയെ പ്രശ്നങ്ങളുണ്ട്. അംഗൻവാടി ഹെൽപ്പർ, ടീച്ചർ എന്നിവർക്ക് 1000 രൂപ വർധിപ്പിക്കും. വലിയ തുക അല്ല എന്ന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രീ പ്രൈമറി ടീച്ചർ 1000 വർധന, പാചക തൊഴിലാളി 1000 രൂപ വർധന എന്നിങ്ങനെയാണ് പ്രഖ്യാപനങ്ങൾ. ഓണറേറിയം 21000 രുപയായി വർദ്ധിപ്പിക്കുകയും വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ആശ വർക്കർമാര്‍ സമരം നടത്തിയത്. ഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശാവർക്കർമാരുടെ ആവശ്യത്തിൽ തീരുമാനമെടുക്കുമെന്ന് അന്ന് സമര വേദിയിൽ സതീശൻ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, യുഡിഎഫിന്റെ രണ്ട് ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും. വയോജന വകുപ്പ് രാജ്യത്ത് ആദ്യമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി സമൂഹം പരിഷ്കൃതമാകമമെങ്കിൽ മുതിർന്നവരെ സംരക്ഷിക്കണമെന്നും കൂട്ടിച്ചേർത്തു. വയോജന വകുപ്പിന് പിന്നിൽ സ്വപ്നതുല്യമായ ലക്ഷ്യമുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി. മന്ത്രിസഭയോഗത്തിന് ശേഷം ആദ്യവാർത്താ സമ്മേളനത്തിൽ ആയിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രഖ്യാപനം.


