ജൂണ്‍ 14നാണ് ചിത്രം റിലീസാകുന്നത്. അതേ സമയം ചിത്രത്തിനെതിരെ ഭീഷണിയുമായി ബജറംഗദള്‍ രംഗത്ത് എത്തി എന്നതാണ് പുതിയ സംഭവ വികാസം. 

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ആമിർ ഖാന്‍റെ മകൻ ജുനൈദ് ഖാൻ ‘മഹാരാജ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. യാഷ് രാജ് എന്‍റര്‍ടെയ്മെന്‍റ് നിർമ്മിച്ച ചിത്രം ഒടിടി റിലീസായാണ് എത്തുന്നത്. 'മഹാരാജിന്‍റെ' അടുത്തിടെ ഇറങ്ങിയ പോസ്റ്റര്‍ ഏറെ ശ്രദ്ധേയമായിരുന്നു. 

 'ഹിച്ച്കി' എന്ന റാണി മുഖര്‍ജി പ്രധാന വേഷത്തില്‍ എത്തിയ ചിത്രം സംവിധാനം ചെയ്ത സിദ്ധാർത്ഥ് പി മൽഹോത്രയാണ് ‘മഹാരാജ്’സംവിധാനം ചെയ്യുന്നത്. ചിത്രം 1800 കളിലെ മുംബൈ നഗരത്തില്‍ നടക്കുന്ന ഒരു ലീഗല്‍ ത്രില്ലറാണ് എന്നാണ് ലഭിക്കുന്ന വിവരം. ജയ്ദീപ് അഹ്ലാവത്, ശർവാരി, ശാലിനി പാണ്ഡെ എന്നിവരും 'മഹാരാജ്' ചിത്രത്തിലുണ്ട്. 

ജൂണ്‍ 14നാണ് ചിത്രം റിലീസാകുന്നത്. അതേ സമയം ചിത്രത്തിനെതിരെ ഭീഷണിയുമായി ബജറംഗദള്‍ രംഗത്ത് എത്തി എന്നതാണ് പുതിയ സംഭവ വികാസം. ജൂണ്‍ 3ന് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ യാഷ് രാജ്, സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് എന്നിവര്‍ക്ക് നല്‍കിയ കത്തില്‍ ചിത്രം റിലീസിന് മുന്‍പ് തങ്ങളെ കാണിക്കണം എന്നാണ് ബജറംഗദള്‍ ആവശ്യപ്പെടുന്നത്. 

ചിത്രത്തിന്‍റെതായി ഇപ്പോള്‍ ഇറങ്ങിയ പോസ്റ്ററുകള്‍ ഹിന്ദുമത വികാരത്തെ ഹനിക്കുന്ന രീതിയിലാണെന്ന് ബജറംഗദള്‍ കരുതുന്നുണ്ടെന്നും അതിനാല്‍ ചിത്രം റിലീസിന് മുന്‍പ് ബജറംഗദളിന് കാണണമെന്നും. അതിന് ശേഷം മറ്റ് നടപടികള്‍ ആലോചിക്കുമെന്നുമാണ് കത്തില്‍ പറയുന്നത്. ബജറംഗദളിന്‍റെ നേതാവ് ഗൗതം റവ്റിയയുടെ പേരിലാണ് കത്ത്.

അതേ സമയം ഇതേ ആവശ്യം ഉന്നയിച്ച് ബജറംഗദള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം മുംബൈയിലെ യാഷ് രാജ് ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുന്ന വീഡിയോയും ബജറംഗദളിന്‍റെ നേതാവ് ഗൗതം റവ്റിയ തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്.

തമിഴ് നടന്‍ പ്രേംജി അമരന്‍ വിവാഹിതനായി; ചിത്രങ്ങള്‍ വൈറല്‍

കാഞ്ചന 4 ല്‍ മൃണാള്‍ താക്കൂറോ?: ഒടുവില്‍ അഭ്യൂഹം അവസാനിപ്പിച്ച് രാഘവ ലോറന്‍സ്