സെൻസർ ബോർഡ് പറഞ്ഞാലും 'നോ രക്ഷ'; 'പഠാൻ' ഗുജറാത്തിൽ റിലീസ് ചെയ്യിക്കില്ലെന്ന് ബജ്രംഗ്ദൾ
ബജ്രംഗ്ദൾ നടപടിയെ പൂർണ്ണമായും അപലപിക്കുന്നതായും ഈ രാജ്യം ഒരു ഭരണഘടന, ഒരു നിയമം, നടപ്പിലാക്കുന്ന ഏജൻസികൾ എന്നിവയ്ക്ക് കീഴിലാണ് പ്രവർത്തിക്കുന്നത് എന്നും നിർമ്മാതാവ്.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രമെന്ന നിലയിൽ പ്രേക്ഷക ശ്രദ്ധനേടിയ സിനിമയാണ് 'പഠാൻ'. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പുറത്തിറങ്ങിയ പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിലെ ആദ്യഗാനത്തിനെതിരെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടെങ്കിലും പഠാന്റെ പ്രേക്ഷക പ്രീതിയ്ക്ക് കുറവൊന്നും തട്ടിയില്ല എന്നതാണ് വാസ്തവം. ഇപ്പോഴിതാ പഠാനെതിരെ വീണ്ടും ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബജ്രംഗ്ദൾ പ്രവർത്തകർ.
പഠാൻ ഗുജറാത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് ബജ്രംഗ്ദൾ പ്രവർത്തകർ പറയുന്നത്. സെൻസർ ബോർഡ് അനുമതി നൽകിയാലും ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യാൻ അനുവദിക്കില്ല. നേരത്തെ ഇവർ മാൾ നശിപ്പിക്കുകയും പഠാന്റെ പോസ്റ്ററുകൾ നശിപ്പിക്കുകയും പ്രതിഷേധങ്ങൾ നടത്തി കോലം കത്തിക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ ഭീഷണി.
അതേസമയം, വിഷയത്തിൽ പ്രതികരണവുമായി നിർമ്മാതാവ് അശോക് പണ്ഡിറ്റ് രംഗത്തെത്തി. ബജ്രംഗ്ദൾ നടപടിയെ പൂർണ്ണമായും അപലപിക്കുന്നതയും ഈ രാജ്യം ഒരു ഭരണഘടന, ഒരു നിയമം, നടപ്പിലാക്കുന്ന ഏജൻസികൾ എന്നിവയ്ക്ക് കീഴിലാണ് പ്രവർത്തിക്കുന്നത് എന്നും നിർമ്മാതാവ് ഇ ടൈംസിനോട് പറഞ്ഞു. ഇങ്ങനെ ഭീഷണിപ്പെടുത്തുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറയുന്നു. സർക്കാർ നൽകിയ നിയമപരമായ അനുമതിക്ക് ശേഷം സിനിമ റിലീസ് ചെയ്യേണ്ടത് ഒരു ചലച്ചിത്ര നിർമ്മാതാവിന്റെ അവകാശമാണെന്നും അശേക് കൂട്ടിച്ചേർത്തു.
പത്ത് കട്ടുകൾ വരുത്തിയ ശേഷമാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ പഠാന് യുഎ സർട്ടിഫിക്കറ്റ് നൽകിയത്. സംഭാഷണങ്ങള്‍ കൂടാതെ മൂന്ന് ഷോട്ടുകളും സെൻസർ ബോർഡ് നീക്കം ചെയ്തിട്ടുണ്ട്. ഇത് മൂന്നും വിവാദത്തിന് ഇടയാക്കിയ ഗാനരംഗത്തിലേതാണ്.
'ലൂക്ക് ആന്‍റണി' ഇനി ടെലിവിഷനിലേക്ക്; 'റോഷാക്ക്' പ്രീമിയര്‍ പ്രഖ്യാപിച്ച് ഏഷ്യാനെറ്റ്
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ജനുവരി 25 ന് തിയറ്ററുകളില്‍ എത്തും. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. പാഠാനിലെ ആദ്യ വീഡിയോ ഗാനത്തില്‍ ദീപിക പദുകോണ്‍ ധരിച്ച ബിക്കിനിയുടെ നിറത്തെച്ചൊല്ലിയാണ് ബഹിഷ്കരണാഹ്വാനങ്ങളും വിവാദങ്ങളും ഉയര്‍ന്നത്. ദീപികയുടെയും ഷാരൂഖ് ഖാന്റെയും കട്ടൗട്ടുകൾ കത്തിക്കുകയും ഷാരൂഖിനെ കണ്ടാൽ കൊന്നു കളയുമെന്ന് വരെ ഭീഷണികൾ ഉയരുകയും ചെയ്തിരുന്നു.