ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി വോട്ട് അഭ്യര്‍ഥിച്ചോ? ബാലചന്ദ്ര മേനോന്‍റെ പ്രതികരണം
"രാഷ്ട്രീയത്തില്‍ സ്ഥായിയായ ശത്രുക്കളില്ല, മിത്രങ്ങളുമില്ല എന്നാണു വെയ്പ്പ്. അതുകൊണ്ടുതന്നെ സ്ഥിരമായ നിലപാടുകളുമില്ല.."
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്‍റെ രാഷ്ട്രീയാഭിപ്രായം എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടക്കുന്നതായി ബാലചന്ദ്ര മേനോന്‍. ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി താന്‍ വോട്ടഭ്യര്‍ഥിച്ചതായി ചിത്രീകരിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ പങ്കുവച്ചുകൊണ്ടാണ് ബാലചന്ദ്ര മേനോന്‍റെ പ്രതികരണം.
ബാലചന്ദ്ര മേനോന്‍ പറയുന്നു
"കൺഗ്രാജുലേഷൻസ് !"
"നല്ല തീരുമാനം..."
"അൽപ്പം കൂടി നേരത്തേയാവാമായിരുന്നു ..."
"നിങ്ങളെപ്പോലുള്ളവർ പൊതുരംഗത്ത് വരണം ..
."അതിനിടയിൽ ഒരു വിമതശബ്ദം :
"വേണോ ആശാനേ ?"
"നമുക്ക് സിനിമയൊക്കെ പോരെ ?"
ഫോണിൽകൂടി സന്ദേശങ്ങളുടെ പ്രവാഹം .എനിക്കൊരു പിടിയും കിട്ടിയില്ല . പിന്നാണറിയുന്നത് എന്റെ പേരിൽ ഒരു വ്യാജ സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന് ...
ഒന്നല്ല...പല ഡിസൈനുകൾ ...
ഞാൻ മനസ്സാ വാചാ കർമ്മണാ അറിയാത്ത ഒരു കാര്യം എന്റെ തലയും വെച്ച് ആൾക്കാർ വായിക്കുമ്പോൾ 'ഇപ്പോൾ ഇങ്ങനൊക്കെ പലതും നടക്കും' എന്ന മട്ടിൽ ഞാൻ മൗനം പാലിക്കുന്നത് ഭൂഷണമല്ല എന്ന് എനിക്ക് ബോധ്യമായി .എന്നാൽ 'രാഷ്ട്രീയമായി' നേരിടാനും 'നിയമപരമായി' യുദ്ധം ചെയ്യാനുമൊന്നും എനിക്ക് തോന്നിയില്ല . എന്നാൽ എന്റെ നിലപാട് എനിക്ക് വ്യക്തമാക്കുകയും വേണം . അങ്ങിനെയാണ് ഞാൻ ജഗതി ശ്രീകുമാറിന്റെ സഹായം തേടിയത് .ആ ചിത്രത്തിൻറെ സംവിധായകനായ രാജസേനനും നന്ദി ...എന്റെ മറുപടി കണ്ട് എന്നോട് പ്രതികരിച്ച ഏവർക്കും കൂപ്പുകൈ .(അങ്ങിനെ ഒന്നുണ്ടോ ഇപ്പോൾ?..,ആവോ !)പലരും ഭംഗ്യന്തരേണ ചോദിച്ച ഒരു ചോദ്യം :
"നിങ്ങൾ നയം വ്യക്തമാക്കണം...രാഷ്ട്രീയത്തിലേക്കുണ്ടോ?"
ഉത്തരം :
രാഷ്ട്രീയത്തിൽ സ്ഥായിയായ ശത്രുക്കളില്ല ...മിത്രങ്ങളുമില്ല എന്നാണു വെയ്പ്പ് .അതുകൊണ്ടുതന്നെ സ്ഥിരമായ നിലപാടുകളില്ല.. രാഷ്ട്രീയത്തിലെ അഭിപ്രായങ്ങൾക്കും തീരുമാനങ്ങൾക്കും സ്ഥിരതയില്ല.. ഇതെല്ലാം 'കൂട്ടിവായിക്കുമ്പോൾ' ഞാൻ രാഷ്ട്രീയത്തിൽ വരുമോ എന്ന ചോദ്യത്തിന് വരുമെന്നോ, വരില്ല , എന്നോ ഇപ്പോൾ പറയാതിരിക്കുന്നതാണ് നല്ലതെന്ന്....
എന്റെ രാഷ്ട്രീയമായ തീരുമാനം ...
that's ALL your honour !