എന്നാൽ ഇക്കാര്യം പൂർണമായും വിശ്വസിക്കാതെയാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കൂടുതൽ കാർ ഉടമകളെ വരും ദിവസങ്ങളിലും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചു.
കൊച്ചി: ഭൂട്ടാനിൽ നിന്നുള്ള കാർ കള്ളക്കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്. ദുൽഖറിന്‍റെ പേരിൽ കൂടുതൽ കള്ളക്കടത്ത് വാഹനങ്ങളുണ്ടെന്നും ഇവ കണ്ടെത്തുന്ന മുറക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും അന്വേഷണസംഘം അറിയിച്ചു. താൻ നിയമാനുസൃതമായാണ് വാഹനങ്ങൾ വാങ്ങിയതെന്നും കള്ളക്കടത്താണെന്ന് അറിഞ്ഞില്ലെന്നുമാണ് കഴിഞ്ഞ ദിവസത്തേ ചോദ്യം ചെയ്യലിൽ ദുൽഖർ അറിയിച്ചത്.
കസ്റ്റംസിന്‍റെ ഓപറേഷൻ നുംകൂർ, ഭൂട്ടാനിൽ നിന്നുള്ള കാർ കള്ളക്കടത്ത് കേസിൽ ചൊവ്വാഴ്ചയാണ് കംസ്റ്റംസ് പ്രിവൻറീവ് വിഭാഗം ദുൽഖർ സൽമാനെ കൊച്ചിയിൽ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തത്. കഴിഞ്ഞ വർഷവും ഈ വർഷവുമായി കസ്റ്റംസ് ദുൽഖറിന്‍റെ പേരിൽ റജിസ്റ്റർ ചെയ്ത നാല് ആഡംബരക്കാറുകളാണ് പിടിച്ചെടുത്തത്. ഈ കാറുകളുമായി ബന്ധപ്പെട്ട രേഖകൾ, കാർ ഇന്ത്യയിലെത്തിയ വഴി ഇതെല്ലാം മുൻനിർത്തിയായിരുന്നു ചോദ്യം ചെയ്യൽ.
വാഹനങ്ങൾ ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലെത്തിച്ചതാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഇന്ത്യയിൽ നിന്നുള്ള മുൻ ഉടമകളിൽ നിന്ന് നിയമാനുസൃത രേഖകൾ ഉപയോഗിച്ചാണ് വാങ്ങിയതെന്നും പണമിടപാടുകൾ പൂർണമായും ബാങ്ക് വഴിയായിരുന്നുവെന്നുമാണ് ദുൽഖർ ചോദ്യം ചെയ്യലിൽ വിശദമാക്കിയത്. ഇത് കസ്റ്റംസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കൂടുതൽ കാറുകൾ ദുൽഖറിന്റെ പേരിലുണ്ടെന്നും ഈ കാറുകൾ എവിടെയെന്ന് ദുൽഖർ വെളിപ്പെടുത്താത്തത് സംശയം വർധിപ്പിക്കുനതായും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.
ഇവ കണ്ടെത്തനാനുള്ള തീവ്രശ്രമത്തിലാണ് ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായ കസ്റ്റംസ് ഉദ്യോഗസ്ഥർ. കാറുകള്‍ കണ്ടെത്തുന്ന മുറക്ക് വീണ്ടും ദുൽഖറിനെ വിളിച്ച് ചോദ്യം ചെയ്യും. ഇതുവരെ ആയിരത്തോളം വാഹനങ്ങളാണ് രാജ്യത്ത് പല ഭാഗങ്ങളിൽ നിന്നായി കസ്റ്റംസ് പിടിച്ചെടുത്തത്. ഭൂട്ടാനിൽ നിന്നുള്ള കസ്റ്റംസ് സംഘത്തെകൂടി ഉൾക്കൊള്ളിച്ചുള്ള സംയുക്ത അന്വേഷണമാണ് ഓപറേൻ നുംകൂറിൽ നടക്കുന്നത്.

